തിരുവനന്തപുരം: ഭൂമി കൈമാറ്റത്തിനു വീണ്ടും ചെലവേറും. ഭൂമിയുടെ ന്യായവില 20 ശതമാനം ഉയർത്തുമെന്നു ബജറ്റ് പ്രഖ്യാപനം. ഇതോടെ ഒരു ലക്ഷം രൂപ ന്യായവില ഉണ്ടായിരുന്ന ഭൂമിവില 1.20 ലക്ഷമായി ഉയരും. ഭൂമി കൈമാറ്റം ചെയ്യുന്പോൾ മുദ്രപത്രവിലയും രജിസ്ട്രേഷൻ ഫീസും ഇനത്തിൽ 10 ശതമാനം തുകയാണ് സർക്കാരിലേക്കു നൽകേണ്ടത്.
പുതിയ മാറ്റം നിലവിൽ വരുന്നതോടെ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഇനത്തിൽ 10,000 രൂപ നൽകിയിരുന്നവർ ഇനി 12,000 രൂപ നൽകണം. 10 ലക്ഷത്തിന്റെ ഭൂമി ഇടപാടാണെങ്കിൽ നടക്കുന്നതെങ്കിൽ ഈ ഇനത്തിൽ 20,000 രൂപ അധികമായി നൽകേണ്ടിവരും.
തദ്ദേശസ്ഥാപനങ്ങളിൽനിന്നു കെട്ടിട നന്പർ ലഭിച്ച് ആറു മാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്ളാറ്റ്, അപ്പാർട്ട്മെന്റുകൾക്ക് മുദ്രവില ഏഴു ശതമാനമായി ഉയർത്തും.
ആധാരം രജിസ്റ്റർ ചെയ്തതിനു ശേഷം മൂന്നോ ആറോ മാസത്തിനകം നടക്കുന്ന തീറാധാരങ്ങൾക്ക് നിലവിലുള്ള അധിക മുദ്രവില നിരക്കുകൾ ഒഴിവാക്കും. ഗഹാനുകളും ഗഹാൻ ഒഴിവുകുറികളും ഫയൽ ചെയ്യുന്നതിന് 100 രൂപ നിരക്കിൽ സർവീസ് ചാർജ് ഏർപ്പെടുത്തും. ജോയിന്റ് ഡെവലപ്മെന്റ് ചെയ്യുന്നതിനായി പ്രത്യേകം അധികാരപ്പെടുത്തുന്ന മുക്ത്യാറുകളുടെ മുദ്രവില പരമാവധി ഒരുലക്ഷമായി നിജപ്പെടുത്തും. സറണ്ടർ ഓഫ് ലീസ് ആധാരങ്ങളുടെ രജിസ്ട്രേഷൻ ഫീസ് 1000 രൂപയായി കുറയ്ക്കും. പട്ടയഭൂമിയിന്മേൽ ഈടാക്കുന്ന വാർഷിക അടിസ്ഥാന ഭൂനികുതി, വാണിജ്യ, വ്യാവസായിക ഉപയോഗത്തെ അടിസ്ഥാനമാക്കി പരിഗണിക്കും.
റബർ സബ്സിഡിക്ക് 600 കോടി
റബർ സബ്സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടി രൂപയായി വർധിപ്പിച്ചു. കഴിഞ്ഞ വർഷം ഇത് 500 കോടി രൂപയായിരുന്നു. എന്നാൽ റബർ വിലസ്ഥിരതാ ഫണ്ടിൽ പണം നൽകുന്നതിനുള്ള തുക 170 രൂപയിൽനിന്നു വർധിപ്പിച്ചില്ല.
ഭൂമിയുടെ ന്യായവില 20 ശതമാനം ഉയർത്തി
05:57 AM Feb 04, 2023 | Deepika.com