9.54 ലക്ഷം കുടിവെള്ള കണക്ഷൻനൽകാൻ 500 കോടി
ജൽജീവൻ മിഷൻ വഴി 9.54 ലക്ഷം കുടിവെള്ള കണക്ഷൻ നൽകാൻ 500 കോടി വകയിരുത്തി. 2023 -ൽ കുടിവെള്ള വിതരണത്തിനും മലിന ജല സംസ്കരണത്തിനുമായി 909.51 കോടി വകയിരുത്തി. നബാർഡ്-ആർഐഡിഎഫ് വായ്പ ഉപയോഗിച്ച് മലിനജല സംസ്കരണ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 80 കോടി അനുവദിച്ചു. നഗര ജലവിതരണ പദ്ധതികളുടെ പുനരുദ്ധാരണത്തിനും മെച്ചപ്പെടുത്തലിനുമായി 45 കോടി രൂപ അനുവദിച്ചു.പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കാൻ 50 കോടി രൂപ വകയിരുത്തി.
ജൈക്ക സഹായത്തോടുകൂടിയ ജലവിതരണ പദ്ധതികൾക്കായി അഞ്ചുകോടി രൂപ വകയിരുത്തി. തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിൽ നടപ്പാക്കുന്ന നഗര ജലവിതരണം മെച്ചപ്പെടുത്തൽ പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തി. ജലനിധിയുടെ മഴവെള്ളക്കൊയ്ത്ത് പദ്ധതിയുടെ ശേഷി ഉയർത്താനും ഭൂഗർഭജല റീ ചാർജിംഗ് പ്രവർത്തനങ്ങൾക്കുമായി 10 കോടി നീക്കിവച്ചു. ജലനിധി പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പുനരുദ്ധരിക്കാൻ 30.90 കോടി രൂപ അനുവദിച്ചു.
മെൻസ്ട്രുവൽ കപ്പ് ബോധവത്കരണത്തിന് 10 കോടി
സാനിട്ടറി നാപ്കിനു പകരമായി പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ മെൻസ്ട്രുവൽ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും. ഇതിനായി സ്കൂളുകളിലും കോളജുകളിലും തൊഴിലിടങ്ങളിലും ബോധവത്കരണവും പ്രചാരണവും നടത്താൻ 10 കോടി വകയിരുത്തി.
ജെൻഡർ പാർക്ക് പ്രവർത്തനത്തിന് 10 കോടി വകയിരുത്തി. അങ്കണവാടി വഴി പോഷകാഹാരം ഉറപ്പാക്കാൻ ആഴ്ചയിൽ രണ്ടുദിവസം മുട്ടയും പാലും നൽകുന്ന പദ്ധതിക്കായി 63.50 കോടി രൂപ വകയിരുത്തി.
മേക്ക് ഇൻ കേരള: 100 കോടി
മേക്ക് ഇൻ കേരളപദ്ധതി വ്യാപിപ്പിക്കുന്നതിനായി ബജറ്റിൽ 100 കോടി രൂപ നീക്കിവച്ചു. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ പഠന പ്രകാരം 2021-22ൽ കേരളത്തിലേക്ക് ഏകദേശം 1,28,000 കോടി രൂപയുടെ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഉത്പന്ന നിർമാണ രംഗത്ത് വലിയ ഉണർവാണ് ഉണ്ടായിരിക്കുന്നത്. മേക്ക് ഇൻ കേരളയ്ക്ക് പദ്ധതി കാലയളവിൽ 1000 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
വിഴിഞ്ഞം വ്യവസായ ഇടനാഴി: കിഫ്ബി വഴി 1,000 കോടി
വിഴിഞ്ഞം വ്യവസായ ഇടനാഴിക്കായി കിഫ്ബി വഴി 1000 കോടി രൂപ നീക്കിവച്ചു. ഏകദേശം 5000 കോടി രൂപ ചെലവു വരുന്ന വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്കായാണ് കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തുന്നത്. വ്യവസായ ഇടനാഴിയുടെ ഇരുവശങ്ങളിലും അധിവസിക്കുന്ന ജനങ്ങളെക്കൂടി പങ്കാളികളാക്കി വ്യവസായ പാർക്കുകൾ, ലോജിസ്റ്റിക് സെന്ററുകൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവ വികസിപ്പിക്കാൻ സർക്കാർ മുൻകൈയ്യെടുക്കും. ലാൻഡ് പൂളിംഗ് സംവിധാനവും പിപിപി വികസന മാർഗങ്ങളും ഉപയോഗപ്പെടുത്തി 60,000 കോടി രൂപയുടെ വികസന പദ്ധതികൾ ആദ്യ ഘട്ടത്തിൽ നടപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ
വർക്ക് നിയർ ഹോം പദ്ധതി: 50 കോടി രൂപ
വർക്ക് നിയർ ഹോം പദ്ധതിക്കായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി. കോവിഡുമായി ബന്ധപ്പെട്ട് ലോകമാകെ വിജയകരമായി നടപ്പാക്കപ്പെട്ട തൊഴിൽ സംവിധാനമാണ് വർക്ക് നിയർ ഹോം. കോവിഡിനു ശേഷവും പുതിയൊരു തൊഴിൽ സംസ്കാരമായി വർക്ക് നിയർ ഹോം തുടർന്നുവരുന്നു. ഐടി അനുബന്ധ വിഭാഗങ്ങളിലെ ജീവനക്കാർക്ക് റിമോട്ട് വർക്കുകൾ നൽകാൻ തയ്യാറുള്ള വ്യവസായങ്ങൾക്കു വേണ്ടിയുള്ള കേന്ദ്രങ്ങൾ, വിദൂര ജോലികളോ ഗിഗ് വർക്കിലോ ഏർപ്പെടുന്നവർക്കു വേണ്ടിയുള്ള കേന്ദ്രങ്ങൾ, കോമണ് ഫെസിലിറ്റി സെന്ററുകൾ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കുന്നതിനായാണ് തുക വകയിരുത്തിയത്.
നഴ്സിംഗ് വിദ്യാഭ്യാസത്തിനു 20 കോടി
വിമാനയാത്ര: നിരക്ക് കുറയ്ക്കാൻ കോർപ്പസ് ഫണ്ട്
ചാർട്ടർ ഫ്ളൈറ്റുകളുടെ ചെലവ് യുക്തിസഹമാക്കുന്നതിനും അതുവഴി യാത്രക്കാർക്ക് താങ്ങാവുന്ന പരിധിക്കുള്ളിൽ ടിക്കറ്റ് നിരക്ക് നിലനിർത്താനുമായി 15 കോടി രൂപയുടെ കോർപ്പസ് ഫണ്ട് രൂപീകരിക്കും. വിമാനങ്ങൾ ചാർട്ടർ ചെയ്യാനുള്ള കുറഞ്ഞ ക്വട്ടേഷനുകൾ എയർലൈൻ ഓപ്പറേറ്റർമാരിൽ നിന്നും സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങും.
വിനോദസഞ്ചാരത്തിന് 362.15 കോടി
വിനോദസഞ്ചാര മേഖലയ്ക്കു ബജറ്റിൽ 362.15 കോടി രൂപ അനുവദിച്ചു. ടൂറിസം ഇടനാഴികളുടെ വികസനത്തിനായി 50 കോടി രൂപ അനുവദിച്ചു. തീരദേശ ശൃംഖല ഇടനാഴി, തീരദേശ ഹൈവേ ഇടനാഴി, ജലപാത-കനാൽ ഇടനാഴി, ദേശീയ പാത ഇടനാഴി, ഹെലി ടൂറിസം ഇടനാഴി, ഹിൽ ഹൈവേ ഇടനാഴി, റെയിൽവേ ഇടനാഴി എന്നിങ്ങനെ തിരിച്ചാണ് വികസനം നടപ്പാക്കുക. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി കൈകോർത്താണ് വികസനം യാഥാർഥ്യമാക്കുക. സംസ്ഥാനത്ത് ഉടനീളം എയർ സ്ട്രിപ്പുകൾ നടപ്പാക്കുന്നതിനായി ഒരു പ്രത്യേക ഉദ്ദേശ കന്പനി പിപിപി മോഡലിൽ സ്ഥാപിക്കും. കന്പനി സ്ഥാപിക്കുന്നതിനു സംസ്ഥാന സർക്കാരിന്റെ ഇക്വിറ്റി പിന്തുണയുടെ രൂപത്തിൽ ബജറ്റിൽ 20 കോടി രൂപ നീക്കിവച്ചു.
മുണ്ടശേരി സ്കോളർഷിപ്പിനു 6.52 കോടി
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട എസ്എസ്എൽസി മുതൽ ബിരുദാനന്തര തലം വരെയുള്ള സമർഥരായ വിദ്യാർഥികൾക്കും സിവിൽ സർവീസ് മത്സരാർഥികൾക്കും പ്രഫ.ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി ബജറ്റിൽ 6.52 കോടി രൂപ അനുവദിച്ചു.
പിന്നാക്ക വികസന കോർപറേഷന്റെ പ്രവർത്തനങ്ങൾക്കായി 16 കോടി രൂപ വകയിരുത്തി. പരിവർത്തിത ക്രൈസ്തവ ശിപാർശിതവിഭാഗ വികസന കോർപറേഷന്റെ വിവിധ പ്രവർത്തനങ്ങൾക്കായി ആറു കോടി രൂപ വകയിരുത്തി.
മറ്റു പിന്നാക്ക വിഭാഗങ്ങളിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്കുള്ള പ്രിമെട്രിക് സഹായമായി അഞ്ചുകോടി രൂപയും പോസ്റ്റ് മെട്രിക് സഹായമായി 40 കോടി രൂപയും വകയിരുത്തി. ന്യൂനപക്ഷ വികസന കോർപറേഷന് 13 കോടി രൂപയും മുന്നാക്ക സമുദായ കോർപറേഷന് 38.05 കോടി രൂപയും അനുവദിച്ചു.
നോർക്ക-ശുഭയാത്ര: രണ്ടു കോടി രൂപ
ഐഇഎൽടിഎസ്, ഒഇടി തുടങ്ങിയ പരീക്ഷകളുടെ പരിശീലനത്തിനുള്ള സാന്പത്തിക സഹായം എന്ന നിലയിൽ കുറഞ്ഞ പലിശ നിരക്കിൽ നടപടിക്രമങ്ങൾ ലഘൂകരിച്ചു വായ്പ നൽകുന്ന നോർക്ക-ശുഭയാത്ര പദ്ധതിക്കായി രണ്ടുകോടി രൂപ വകയിരുത്തി. എയർപോർട്ടുകളിൽ നോർക്ക എമർജൻസി ആംബുലൻസ് സേവനത്തിനായി 60 ലക്ഷം രൂപ വകയിരുത്തി.
കേരള നോണ് റെസിഡന്റ് കേരളൈറ്റ്സ് വെൽഫെയർ ഫണ്ട് ബോർഡ് മുഖേനയുള്ള ക്ഷേമ പദ്ധതികൾക്കായി 15 കോടി രൂപ അനുവദിച്ചു.