തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ബജറ്റിൽ 131 കോടി രൂപ വകയിരുത്തി. റോഡ് ഗതാഗത മേഖലയ്ക്ക് ആകെ 184.07 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ നിന്നും 131 കോടി രൂപ കെഎസ്ആർടിസിക്കും മോട്ടോർ വാഹനവകുപ്പിനു 44.07 കോടി രൂപയുമാണ് നീക്കിവച്ചിട്ടുള്ളത്. കെഎസ്ആർടിസി വാഹന വ്യൂഹങ്ങളുടെ നവീകരണത്തിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി അടുത്ത സാന്പത്തിക വർഷത്തിലേക്ക് 75 കോടി രൂപ അനുവദിച്ചു. നടപ്പു സാന്പത്തിക വർഷം ഇത് 50 കോടി രൂപയാണ്.
കെഎസ്ആർടിസിയുടെ അടിസ്ഥാന സൗകര്യവികസനം വർക്ക്ഷോപ്പ് ഡിപ്പോകളുടെ നവീകരണം മുതലായ പ്രവർത്തനങ്ങൾക്കായി 30 കോടി രൂപയും കംപ്യൂട്ടർവത്കരണവും ഇ ഗവേണൻസും നടപ്പാക്കുന്നതിനായി 20 കോടി രൂപയും വകയിരുത്തി. പ്രീ ഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ചതിനാൽ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റേഷനിലെ കെട്ടിടത്തിന്റെ നിർമാണച്ചെലവിൽ വലിയ കുറവാണുണ്ടായത്.
മീനച്ചിൽ പദ്ധതിക്ക് മൂന്നു കോടി
മീനച്ചിൽ പദ്ധതിക്ക് ബജറ്റിൽ മൂന്നുകോടി രൂപ അനുവദിച്ചു. വേനൽക്കാലത്ത് മീനച്ചിൽ നദീതടത്തിൽ അനുഭവപ്പെടുന്ന കടുത്ത ജലക്ഷാമത്തിനു പരിഹാരം എന്ന നിലയിൽ നദിക്കു കുറകേ അരുണാപുരത്ത് ഒരു ചെറിയ ഡാമും ആർസിബിയും നിർമിക്കുന്നതാണ് പദ്ധതി.
ചെറുകിട ജലസേചനത്തിന് 169.18 കോടി
സംസ്ഥാനത്തെ ചെറുകിട ജലസേചന പദ്ധതികളുടെ വികസനത്തിനായി 169.18 കോടി രൂപ വകയിരുത്തി. ഭൂഗർഭ ജലലഭ്യത വർധിപ്പിക്കുന്നതു സംബന്ധിച്ച പരിശോധനകൾക്കും പഠനങ്ങൾക്കുമായി 15 കോടി രൂപ വകയിരുത്തി. ഭൂഗർഭ ജലം അടിസ്ഥാനമാക്കിയുള്ള കുടിവെള്ളപദ്ധതികൾക്കായി 5.58 കോടി രൂപ അനുവദിച്ചു. കുളങ്ങളുടെ നവീകരണത്തിനും മറ്റുമായി 7.50 കോടി രൂപയും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കായി ആകെ 24 കോടി രൂപയും വകയിരുത്തി.
മനുഷ്യ-വന്യജീവി സംഘർഷമേഖലകളിലെപ്രവർത്തനങ്ങൾക്ക് 50.85 കോടി
വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തിൽ മനുഷ്യ-വന്യജീവി സംഘർഷമേഖലകളിലെ വിവിധ പ്രവർത്തനങ്ങൾക്കായി 50.85 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇതിൽ 30.85 കോടി വന്യജീവി ആക്രമണങ്ങളുടെ നഷ്ടപരിഹാരം വർധിപ്പിക്കുന്നതിനും റാപ്പിഡ് റെസ്പോണ്സ് ടീമുകൾ താത്കാലികമായി രൂപീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായുള്ള തുകയാണ്.
കെഎസ്ആർടിസിക്ക് 131 കോടി
05:57 AM Feb 04, 2023 | Deepika.com