തിരുവനന്തപുരം: അടുത്ത സാന്പത്തികവർഷം നടപ്പുവർഷത്തേക്കാൾ വലിയ ധനഞെരുക്കമുണ്ടാകുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. എന്നാൽ, കേരളം കടക്കെണിയിലല്ലെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നയങ്ങളാണ് സംസ്ഥാനത്തെ സാന്പത്തിക ഞെരുക്കത്തിലാക്കുന്നതെന്നു ധനമന്ത്രി കുറ്റപ്പെടുത്തി. റവന്യുകമ്മി ഗ്രാന്റ് ഇനത്തിൽ നടപ്പു വർഷത്തെ അപേക്ഷിച്ച് അടുത്ത വർഷം 8,400 കോടി രൂപയുടെ കുറവുണ്ടാകും. ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയ വകയിൽ 5,700 കോടി രൂപയുടെ കുറവു വരും.
കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിബന്ധനകൾ മൂലം കടമെടുപ്പ് പരിധിയിലുണ്ടാകുന്ന കുറവു മൂലം 5,000 കോടിയുടെ വിഭവനഷ്ടമുണ്ടാകും. കൂടാതെ കിഫ്ബിയും പെൻഷൻ കന്പനിയും എടുക്കാൻ സാധ്യതയുള്ള കടം കൂടി സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽ ഉൾപ്പെടുത്തുന്നതോടെ വീണ്ടും വരുമാനം കുറയും. കേന്ദ്ര സർക്കാരിന്റെ ഈ ധനനയം വളർച്ചയെ പ്രതികൂലമായി ബാധിക്കും.
കൂടുതൽ വായ്പയെടുക്കുന്നതിനുള്ള സാന്പത്തിക- ധനകാര്യ സ്ഥിതി കേരളത്തിനുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ യാഥാസ്ഥിതിക നിലപാടിൽ അയവു വരുത്താൻ തയാറല്ല. ഈ പുതിയ സാഹചര്യത്തെ അതിജീവിക്കാൻ സംസ്ഥാനത്തിന്റെ ധനകാര്യ-വികസന-ആസുത്രണ സമീപത്തിൽ കാതലായ മാറ്റം ആവശ്യമാണെന്നു മന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
കാര്യക്ഷമത വർധിപ്പിക്കാൻ മൂന്നിന പരിപാടി
തിരുവനന്തപുരം: സംസ്ഥാനം സാന്പത്തിക പ്രതിസന്ധി നേരിടുന്പോൾ വിഭവ വിനിയോഗത്തിൽ കാര്യക്ഷമത വർധിപ്പിച്ച് പരിമിതികളെ മറികടക്കാൻ മൂന്നു പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
സർക്കാർ ഏജൻസികൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിലൂടെ ബജറ്റ് വിഹിതത്തിനുള്ളിൽ നിന്നുകൊണ്ട് കൂടുതൽ ക്ഷേമ-വികസന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏറ്റെടുക്കുന്നതിനുള്ള പ്രോജക്ടുകൾ തയാറാക്കുന്നതാണ് ഒന്ന്. ഇത്തരത്തിലുള്ള മികച്ച പ്രോജക്ടുകൾക്കു ധനസഹായം നൽകുന്നതിനായി 100 കോടി രൂപ വകയിരുത്തി.
പദ്ധതിച്ചെലവു വിലയിരുത്തുന്നതിനായി ഉപയോഗിച്ചു വരുന്ന പ്ലാൻ സ്പേസ് സംവിധാനത്തിൽ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കാര്യക്ഷമത, ഉത്പാദനക്ഷമത എന്നിവ താരതമ്യം ചെയ്യുന്നതിനുള്ള സംവിധാനം തയാറാക്കും. സർക്കാർ ചെലവാക്കുന്ന പണത്തിന് ആനുപാതികമായ പ്രയോജനം ഉണ്ടാകുന്നുണ്ടെന്ന് ഉറപ്പാക്കുകയാണു ലക്ഷ്യം. ഇതിനായി പ്ലാൻ സ്പേസിൽ മാറ്റം വരുത്തുന്നതിന് ഒരു കോടി രൂപ അധികമായി വകയിരുത്തി.
സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും വാർഷിക റിപ്പോർട്ടുകൾ തയാറാക്കുന്ന രീതി പുനഃസ്ഥാപിക്കും. ഭരണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ ഇതു സഹായിക്കും.
വാർഷിക റിപ്പോർട്ടിന്റെ മാതൃകയും രീതിശാസ്ത്രവും നിശ്ചയിച്ച് പരിശീലനം നടത്താൻ ഐഎംജിയെ ചുമതലപ്പെടുത്തി. കാലഹരണപ്പെട്ട ചെലവിനങ്ങൾ ഒഴിവാക്കുവാൻ മുൻകൈയെടുക്കുന്ന സ്ഥാപനങ്ങൾക്കു പുതിയ വകയിരുത്തലുകളിൽ പ്രത്യേക പരിഗണന നൽകുമെന്നും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
വരുംവർഷം കൂടുതൽ ധനഞെരുക്കം; കേരളം കടക്കെണിയിലല്ല: ധനമന്ത്രി
05:57 AM Feb 04, 2023 | Deepika.com