കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ബജറ്റ് ജനങ്ങൾക്കു മേലുള്ള വെള്ളിടിവെട്ടാണെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലവിലെ സാഹചര്യത്തിൽത്തന്നെ കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. അതിനു മുകളിലാണ് എല്ലാറ്റിനും നികുതി കൂട്ടിയിരിക്കുന്നതെന്ന് അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു. പെട്രോളിനും ഡീസലിനും വർധന, വൈദ്യുതി നിരക്കിൽ വര്‍ധന, കുടിവെള്ളക്കരത്തിൽ വർധന തുടങ്ങി സർവ മേഖലയിലും വർധനയാണ്.
ഇത്തരത്തിൽ വില വർധിപ്പിക്കുന്നതിൽ എന്തു ന്യായമാണു സർക്കാരിനു നിരത്താനുള്ളതെന്നും രമേശ് ചോദിച്ചു. കേന്ദ്രത്തിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ നേർപകർപ്പാണ് കേരളത്തിൽ പിണറായി വിജയനും ചെയ്യുന്നത്. കേന്ദ്രവും കേരളവും ചേട്ടന് ബാവ അനിയന് ബാവ പോലെയാണ്. കേന്ദ്രത്തില്‍ മോദി ഓരോ ദിവസവും പെട്രോളിനു വില കൂട്ടുന്നു. അതിനു പുറമേ സംസ്ഥാനത്ത് വീണ്ടും സെസ് ഏർപ്പെടുത്തുകയാണ്. ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ജനത്തെ നട്ടംതിരിക്കുന്ന ബജറ്റ്: പി.ജെ. ജോസഫ്
കോട്ടയം: ജനത്തിന്റെ നടുവൊടിയുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ. ഇന്ധനവില വർധിപ്പിച്ചതിലൂടെ വിലക്കയറ്റം രൂക്ഷമാകും. ഭൂനികുതി 20 ശതമാനം വർധിപ്പിച്ചത് കനത്ത ഭാരമുണ്ടാക്കും. കർഷകരോട് നീതി കാണിക്കാത്ത ബജറ്റാണിത്. ശ്രദ്ധേയമായ വികസന പദ്ധതികൾ ഒന്നും ഇല്ല. 12000 കോടിയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചിട്ട് 75 കോടി രൂപയുടെ പ്രഖ്യാപനം മാത്രമാണുണ്ടായതെന്നും ജോസഫ് കുറ്റപ്പെടുത്തി.
നികുതിച്ചോര്‍ച്ച പരിഹരിക്കുന്നതിനു നിര്‍ദേശങ്ങളില്ല: എം.പി. അഹമ്മദ്
കോഴിക്കോട്: സംസ്ഥാനത്തിന്റെ സാമ്പത്തികപ്രയാസം ലഘൂകരിക്കാനുള്ള ശ്രമമാണ് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ ബജറ്റില്‍ നടത്തിയിട്ടുളളതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ്. ഇതിനായി പുതിയ നികുതികളും സെസ്സും ഏര്‍പ്പെടുത്തുകയും നിലവിലുള്ള നികുതികളുടെയും ഫീസിന്റെയും നിരക്ക് വര്‍ധിപ്പിക്കുകയുമാണു ചെയ്തിട്ടുള്ളത്. എന്നാല്‍, നിലവിലുള്ള നികുതി വരുമാനത്തിലെ ചോര്‍ച്ച പരിഹരിക്കുന്നതിനു ഫലപ്രദമായ നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ലെന്നത് പരിമിതിയാണ്. നികുതിചോര്‍ച്ച തടയാന്‍ ശ്രമിച്ചാല്‍ പുതിയ നികുതികള്‍ ഏര്‍പ്പെടുത്താതെതന്നെ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിയും.
സ്വര്‍ണ വ്യാപാര മേഖലയിലെ നികുതിച്ചോര്‍ച്ച തടയുന്നതിന് കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്ന് ബജറ്റിനു മുമ്പ് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും അതുസംബന്ധിച്ച നിര്‍ദേശങ്ങളൊന്നും ബജറ്റില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെറുകിട വ്യവസായങ്ങള്‍ക്കു പരിഗണന ലഭിച്ച ബജറ്റ്: വി.കെ.സി. റസാക്ക്
കോഴിക്കോട്: ബജറ്റില്‍ വ്യവസായ മേഖലയ്ക്കായി വകയിരുത്തിയ 1259.66 കോടി രൂപയില്‍ ചെറുകിട വ്യവസായങ്ങള്‍ക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും വലിയ പരിഗണന ലഭിച്ചിട്ടുണ്ടെന്ന് കെഎസ്ഐഡിസി ഡയറക്ടറും വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ വി.കെ.സി. റസാക്ക്. ഗ്രാമീണ ചെറുകിട വ്യവസായങ്ങള്‍ക്കായി 483.40 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഇത്തരം സംരംഭങ്ങള്‍ക്ക് ഇത് ഉത്തേജനമാകും.
ജനങ്ങൾക്കുമേൽ വെള്ളിടി വെട്ടിയ ബജറ്റ്: രമേശ് ചെന്നിത്തല
05:56 AM Feb 04, 2023 | Deepika.com