തിരുവനന്തപുരം: ഗവേഷണ ഫലങ്ങളെ ഉത്പാദനപ്രക്രിയയിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ ട്രാൻസലേറ്റ് ചെയ്യാൻ റിസ്ക് ഫണ്ട് അനുവദിച്ച് ബജറ്റ് പ്രഖ്യാപനം.
വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അക്കാദമിക് സ്ഥാപനങ്ങളോടൊപ്പം ചേർന്ന് വിജ്ഞാന ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള റിസ്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവേഷക ഫണ്ട് രൂപീകരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രാരംഭമെന്ന നിലയിൽ 10 കോടി രൂപയാണ് നീക്കിവച്ചത്. സാങ്കേതിക വിദ്യകൾ കൈമാറ്റം ചെയ്യുന്നതിനായി വ്യവസായങ്ങളും സർവകലാശാലകളും കൂടിച്ചേർന്ന് രൂപീകരിക്കുന്ന സ്പെഷൽ പർപ്പസ് വെഹിക്കിളിൽ (എസ്പിവി) മൂലധന നിക്ഷേപത്തിനായി ഈ തുക വിനിയോഗിക്കും. കൂടാതെ ട്രാൻസ്ലേഷണൽ ഗവേഷണവും വ്യവസായിക ബന്ധമുള്ള അന്താരാഷ്ട്ര സർവകലാശാലകളുമായി കേരളത്തിലെ സർവകലാശാലകൾക്ക് സന്പർക്കമുണ്ടാകണം. ഇതിനായി അന്താരാഷ്ട്ര സർവകലാശാലകളുമായി കേരളത്തിലെ സർവകലശാലകൾ അധ്യാപക-വിദ്യാർഥി എക്സേഞ്ച് പ്രോഗ്രാമുകൾ പ്രോത്സാഹിപ്പിക്കണം. ലോകത്തെ മികച്ച 200 സർവകലാശാലകളിൽ ഹ്രസ്വകാല ഗവേഷണ അസൈൻമെന്റുകൾ നേടുന്ന 100 ഗവേഷകരുടെ യാത്രാച്ചെലവുകൾ ഉൾപ്പെടെ നല്കുന്നതിനായി ഹ്രസ്വകാല ഫെലോഷിപ്പ് ആരംഭിക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തി.സർവകലാശാലകളുടെ അക്കാദമിക് രംഗത്തെ മികവ് മാറ്റുരയ്ക്കുന്നതിനായി അന്തർ സർവകലാശാല അക്കാദമിക് ഫെസ്റ്റിവൽ നടത്തും.
സംസ്ഥാനത്തെ വിവിധ വൈജ്ഞാനിക മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് 14 കോടിയും ഉന്നത വിദ്യാഭ്യാസ കൗണ്സിലിന് 19 കോടിയുമാണ് വകയിരുത്തിയത്. തലശേരി ബ്രണ്ണൻ കോളജിൽ 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അക്കാദമിക് കോംപ്ലക്സ്, നൈപുണ്യവികസനം ഉറപ്പു വരുത്തുന്നതിനായി അസാപിന് 35 കോടി. ഭൗതീക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി സർക്കാർ കോളജുകൾക്ക് 98.35 കോടിയുടെ സാന്പത്തീക സഹായം എന്നിവയും പ്രഖ്യാപിച്ചു.
സർവകലാശാല കോളജ് തലങ്ങളിലെ ഗസ്റ്റ് ലക്ചറർമാർക്കുള്ള പ്രതിഫലം വർധിപ്പിക്കും, രാഷ്ട്രീയ ഉച്ഛതാർ ശിക്ഷാ അഭിയാന് കീഴിലുള്ള വിവിധ ഘടകങ്ങളുടെ നടത്തിപ്പിന് സംസ്ഥാന വിഹിതമായി 50 കോടി വകയിരുത്തി. സാങ്കതിക വിദ്യാഭ്യാസ മേഖലയ്ക്ക് ബജറ്റിൽ 252.40 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. സർക്കാർ എൻജിനിയറിംഗ് കോളജുകളുടെ വികസനത്തിന് 40.50 കോടിയും പോളിടെക്നിക് കോളജുകളുടെ വികസനത്തിന് 43.20 കോടിയും അനുവദിച്ചു. കണ്ണൂർ പിണറായിയിൽ പോളിടെക്നിക് ആരംഭിക്കും.
സർവകലാശാലകളേയും സ്ഥാപനങ്ങളേയും മികവുറ്റതാക്കാൻ കർമ പരിപാടി
04:45 AM Feb 04, 2023 | Deepika.com