കണ്ണൂർ: മാസാവസാനം റേഷൻ വിതരണം നീട്ടുന്നതിനായി വ്യാപാരികൾ ഇ-പോസ് മെഷീൻ തകരാറിലാക്കുന്നുവെന്ന ഭക്ഷ്യമന്ത്രിയുടെ നിയമസഭാപ്രസംഗം അടിസ്ഥാനരഹിതവും വസ്തുതകൾക്കg നിരക്കാത്തതും പ്രതിഷേധാർഹവുമാണെന്ന് ഓൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി, സംഘടനാ വക്താവ് സി. മോഹനൻ പിള്ള എന്നിവർ പറഞ്ഞു.
സംസ്ഥാനത്ത് 14157 റേഷൻ കടകളാണ് പ്രവർത്തിക്കുന്നത്. ഇത്രയും കടകൾ ഒന്നിച്ചു പ്രവർത്തിക്കുവാൻ ആവശ്യമായ സെർവർ ഭക്ഷ്യവകുപ്പിനില്ലെന്ന് ബോധ്യമായതുകൊണ്ടാണ് റേഷൻ വിതരണം ഏഴു ജില്ലകളിൽ രാവിലെയും ബാക്കി വരുന്ന ഏഴു ജില്ലകളിൽ വൈകുന്നേരവുമായി ക്രമീകരിച്ചത്. ഇത്തരത്തിൽ വിതരണം നടത്തിയിട്ടും സെർവർ തകരാറിലാകുന്നുവെന്നതാണു സത്യം. ഇക്കഴിഞ്ഞ 31ന് ഒന്നാം ഷിഫ്റ്റുകാർ ഉച്ചയ്ക്ക് ഒന്നിനു വിതരണം അവസാനിപ്പിക്കണമെന്നായിരുന്നു നിർദേശമെങ്കിലും സെർവർ പ്രവർത്തനരഹിതമായതിനാലും വിതരണ വേഗം കുറഞ്ഞതിനാലും വൈകുന്നേരം നാലുവരെ പ്രവർത്തിച്ചാണു വിതരണം പൂർത്തിയാക്കിയത്. സെർവർ സ്ഥാപിക്കുന്പോൾ ദീർഘവീക്ഷണില്ലാതെ പ്രവർത്തിച്ചതാണ് യഥാർഥ പ്രശ്നമെന്നത് മറച്ചുവയ്ക്കാൻ മന്ത്രി റേഷൻവ്യാപാരികളെ കുറ്റക്കാരായി ചിത്രീകരിക്കുകയാണ്.
സാങ്കേതികവിദ്യ ഫൈവ് ജിയിലെത്തിയിട്ടും ഇ- പോസ് മെഷീനിൽ ഇപ്പോഴുമുള്ളത് ടുജി സിം കാർഡാണെന്ന കാര്യം ഭക്ഷ്യമന്ത്രി മനസിലാക്കണം. മുഴുവൻ ഇ-പോസിലും ഫോർ ജി സിംകാർഡ് നൽകുകയും അഞ്ചുവർഷം പഴക്കമുള്ള ഇ-പോസ് യന്ത്രങ്ങൾ സർവീസ് ചെയ്തു ഗുണനിലവാരം കുറഞ്ഞവ മാറ്റി പുതിയത് നൽകാൻ വകുപ്പ് തയാറാകണമെന്നും ആരെങ്കിലും കൃത്രിമം കാട്ടിയിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഭക്ഷ്യമന്ത്രിയുടെ നിയമസഭാപ്രസംഗം വസ്തുതകൾക്ക് നിരക്കാത്തത്: റേഷൻ ഡീലേഴ്സ് അസോസിയേഷൻ
04:45 AM Feb 04, 2023 | Deepika.com