കണ്ണൂര്‍: പ്രസവത്തിനായി ആശുപത്രിയിലേക്കു പോകുന്നതിനിടെ കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും വെന്തു മരിച്ചു. കുറ്റ്യാട്ടൂർ ഉരുവച്ചാല്‍ താമരവളപ്പില്‍ വീട്ടില്‍ പി.വി. പ്രജിത്ത് (34), ഭാര്യ കെ.കെ. റീഷ (26) എന്നിവരാണു മരിച്ചത്. കാറിന്റെ പിന്നിൽ ഇരുന്ന മകൾ ശ്രീപാർവതി (7), റീഷയുടെ പിതാവ് കെ.കെ. വിശ്വനാഥൻ, അമ്മ ഒ. ശോഭന, വിശ്വനാഥന്റെ സഹോദരന്റെ ഭാര്യ സജിന എന്നിവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 10.40നു കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപമായിരുന്നു അപകടം. എട്ടുമാസം ഗർഭിണിയായ റീഷയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്കു പോയതാണിവർ. ആശുപത്രിയിലെത്താൻ 50 മീറ്റർ മാത്രം ശേഷിക്കെയായിരുന്നു അപകടം. കാറിൽ തീ പടരുന്നതു ശ്രദ്ധയിൽപ്പെട്ട പ്രജിത്ത് മുൻവശത്തെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്ന് പിന്നിലുള്ള ഡോര്‍ തുറന്ന് ബന്ധുക്കളെ ഇറക്കിയതിനുശേഷം പ്രജിത്തിനും റീഷയ്ക്കും പിന്നിലൂടെ ഇറങ്ങാനായിരുന്നു ഉദ്ദേശ്യമെന്ന് അപകടം കണ്ട ദൃക്സാക്ഷികള്‍ പറഞ്ഞു.
എന്നാല്‍ ബന്ധുക്കള്‍ ഇറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ കാറില്‍ തീപടരുകയായിരുന്നു. പ്രജിത്തും റീഷയും സംഭവസ്ഥലത്തു തന്നെ മരിച്ചു. അടുത്തുതന്നെ അഗ്നിരക്ഷാ സേനയുടെ ഓഫീസ് ഉണ്ടായിരുന്നെങ്കിലും അവരെത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
റീഷയുടെ പിതാവ് റിട്ട. ചിത്രകലാധ്യാപകനായ വിശ്വനാഥന്റെ ഉടമസ്ഥതയിലുള്ള കെഎൽ 59 ഡബ്ല്യു 5043 മാരുതി എസ്പ്രസോ കാറാണ് അപകടത്തിൽപ്പെട്ടത്.
കാർ വാങ്ങിയിട്ട് രണ്ടു വർഷമായി. കഴിഞ്ഞ 19നാണ് കാർ സർവീസ് ചെയ്തത്. സീറ്റ് ബെൽറ്റിട്ടിരുന്നതിനാൽ കാറിന്റെ ഡോർ അൺലോക്ക് ചെയ്യാൻ സാധിച്ചില്ലെന്നും പറയുന്നു.
പരേതനായ ഗോപാലന്റെയും ടി.വി. കൗസല്യയുടെയും മകനാണ് പ്രജിത്ത്. കുറ്റ്യാട്ടൂരിൽ കൺസ്ട്രക്ഷൻ കമ്പനി നടത്തിവരികയായിരുന്നു. സഹോദരങ്ങള്‍: പ്രമോദ്, പ്രകാശന്, പ്രശാന്തന്, പ്രസന്ന, പരേതനായ പ്രദീപന്. കെ.കെ. ജിൻഷ റീഷയുടെ ഏക സഹോദരിയാണ്.
ആശുപത്രിയിലേക്കു പോകുന്നതിനിടെ കാറിനു തീപിടിച്ചു; ഗർഭിണിയും ഭർത്താവും വെന്തു മരിച്ചു
04:50 AM Feb 03, 2023 | Deepika.com