തിരുവനന്തപുരം: ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്സിലർ ഷാനവാസ് വാടകയ്ക്ക് നല്കിയ വാഹനത്തിൽ നിന്ന് കോടിക്കണക്കിന് രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നം കരുനാഗപ്പള്ളിയിൽനിന്ന് പിടിച്ചെടുത്ത സംഭവത്തിൽ നിയമസഭയിൽ ഭരണ -പ്രതിപക്ഷ വാക്കേറ്റം.
ആഞ്ഞടിച്ച് കുഴല്നാടന്
കരുനാഗപ്പള്ളിയിലെ ലഹരിക്കടത്തുകേസ് അട്ടിമറിക്കാൻ നീക്കം നടത്തുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്കിയ ഡോ. മാത്യു കുഴൽനാടൻ ലഹരിക്കടത്ത് സംഭവത്തിൽ സിപിഎമ്മിനെതിരേ രൂക്ഷമായ ആരോപണം ഉന്നയിച്ചതോടെ ഇതിനെതിരേ ഭരണപക്ഷം രംഗത്തെത്തി. സിപിഎമ്മിൽ ഒരുകൂട്ടം നേതാക്കൾ പാർട്ടിയുടെ ചവിട്ടുപടി കയറുന്നത് ലഹരിമാഫിയയിലൂടെ ഉണ്ടാക്കുന്ന സ്വാധീനം കൊണ്ടുകൂടിയാണെന്ന പരാമർശമാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. മറുപടി പറഞ്ഞ മന്ത്രി എം.ബി രാജേഷ് പ്രതിപക്ഷ ആരോപണങ്ങൾ പൂർണമായും തള്ളി.
മുഖ്യമന്ത്രി പിണറായി വിജയൻ കുഴൽനാടനെതിരേ രൂക്ഷമായ പ്രതികരണം നടത്തിയതോടെ നിയമസഭയിൽ കരുനാഗപ്പള്ളി ലഹരിക്കടത്ത് തിളച്ചുമറിഞ്ഞു. മണിച്ചൻ കേസിൽ സുപ്രീംകോടതി ഉത്തരവിലെ ചില ഭാഗങ്ങൾ കുഴൽനാടൻ സഭയിൽ ഉന്നയിച്ചു. ലഹരിക്കടത്തിലെ സിപിഎം ബന്ധം വളരെക്കാലം മുന്പ് തുടങ്ങിയതാണെന്നും മണിച്ചൻ കേസിലെ വിധിയിൽ രാഷ്ട്രീയനേതാക്കളുടെ പങ്ക് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഈ പരാമർശം കൂടിയായതോടെ ഭരണപക്ഷത്തെ അംഗങ്ങൾ ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റു. ഇതോടെ പ്രതിപക്ഷനിരയും പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടയിൽ സ്പീക്കർ ഭരണപക്ഷത്തെ നിയന്ത്രിക്കണമെന്ന് കുഴൽനാടൻ ആവശ്യപ്പെട്ടു. ചെയറിനുനേരേ നോക്കി സംസാരിക്കാനായി സ്പീക്കറുടെ മറുപടി. ഇതോടെ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റം രൂക്ഷമായി.
പ്രതിപക്ഷത്തുനിന്നും എം. വിൻസെന്റ് സ്പീക്കറുടെ ഡയസിനു മുന്നിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും മറ്റ് അംഗങ്ങൾ തടഞ്ഞു. തുടർച്ചയായ ഇടപെടലോടെയാണ് സ്പീക്കർ സഭ ശാന്തമാക്കിയത്. പോലീസ് അന്വേഷണത്തിനു മുമ്പുതന്നെ ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഷാനവാസിന് ക്ലീൻ ചിറ്റ് നല്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണമെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു.
ക്ഷുഭിതനായി മുഖ്യമന്ത്രി
സിപിഎമ്മിനെതിരേ കുഴൽനാടൻ നടത്തിയ പരാമർശം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. സിപിഎം പോലെയുള്ള ഒരു പാർട്ടിയെപ്പറ്റി എന്ത് അസംബന്ധവും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റാൻ പറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്താണ് മാത്യു കുഴൽനാടൻ അവതരിപ്പിച്ച കാര്യങ്ങൾ? എന്താണ് അദ്ദേഹം ഉദ്ദേശിച്ചത്? എന്തും വിളിച്ചുപറയുന്ന ഒരാളാണ് എന്നതുകൊണ്ട് കോണ്ഗ്രസ് പാർട്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാണോ? ഇങ്ങനെയാണോ സഭയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത്? ഈ രീതിയിലാണോ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത്? എന്തിനും ഒരു അതിരുവേണം. ആ അതിരുലംഘിച്ചു പോകാൻ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തികഞ്ഞ ഉത്തരവാദിത്വത്തോടെ അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിക്കാൻ മാത്യു കുഴൽനാടനു നിർദേശം നൽകിയത് താനാണെന്നും തെളിവുകളുടെ ബലത്തിലും ഉത്തരവാദിത്വ ബോധത്തോടെയുമാണ് ആരോപണം ഉന്നയിച്ചതെന്നും പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.
മന്ത്രിയുടെ മറുപടി
ഷാനവാസിന് ക്ലീൻ ചിറ്റ് നൽകിയെന്ന ആരോപണത്തിൽ കഴന്പില്ലെന്ന് വ്യക്തമാക്കിയ മന്ത്രി സജി ചെറിയാൻ, മറിച്ചാണെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്നും നിയമസഭയിൽ വ്യക്തമാക്കി. കുഴൽനാടന് സിപിഎമ്മിനെ അറിയില്ല. വായിൽ തോന്നുന്നതാണ് വിളിച്ചുപറഞ്ഞത്. ഒരു കുറ്റവാളിയെയും സിപിഎം സംരക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണിച്ചൻ കേസുമായി ബന്ധപ്പെട്ട് കുഴൽനാടൻ ഉന്നയിച്ച ആരോപണത്തിന് മന്ത്രി എം.ബി രാജേഷ് മറുപടി നൽകി. മണിച്ചൻ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തത് എൽഡിഎഫ് സർക്കാരായിരുന്നെന്നും മണിച്ചൻ തഴച്ചുവളർന്നത് യുഡിഎഫ് കാലത്താണെന്നും രാജേഷ് തിരിച്ചടിച്ചു. സുപ്രീംകോടതി ഉത്തരവിൽ ഏതെങ്കിലും പാർട്ടിയുടെ പേര് പറഞ്ഞിട്ടില്ല.
ഉത്തരവ് മാത്യു വായിച്ചതോടെ ആരെക്കുറിച്ചാണെന്ന് മനസിലായെന്നും കുഴൽനാടൻ മലർന്നു കിടന്ന് തുപ്പുകയാണെന്നും രാജേഷ് പറഞ്ഞു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
സിപിഎം നേതാവിനെതിരേ തെളിവില്ലെന്ന് മന്ത്രി
തിരുവനന്തപുരം: കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കൾ എക്സൈസ് സംഘം പിടിച്ചെടുത്ത സംഭവത്തിൽ വാഹന ഉടമയായ ആലപ്പുഴയിലെ സിപിഎം നഗരസഭാംഗത്തിനെതിരേ തെളിവ് കിട്ടിയിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷ്.
സംഭവത്തിൽ പോലീസിന്റെ അന്വേഷണം നടക്കുകയാണ്. ലോറി ഉടമയെ പ്രതിയാക്കാനുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. കണ്ടെത്തിയാൽ പ്രതിയാകും. പ്രതികളെ രക്ഷിക്കാൻ ഒരു നീക്കവും സർക്കാർ നടത്തിയിട്ടില്ല. ആരെയെങ്കിലും രക്ഷിക്കാനാണെങ്കിൽ കേസ് മൂടിവയ്ക്കാമായിരുന്നുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ അഴിഞ്ഞാടുകയാണെന്നും ഇതോടൊപ്പം ഗുണ്ടാപ്രവർത്തനം വ്യാപകമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി.
ഇതിനെല്ലാം പിന്നിലുള്ള വേണ്ടപ്പെട്ടവരെ ചേർത്തുനിർത്താൻ സർക്കാർ അധികാരം ദുർവിനിയോഗിക്കുകയാണ്. കരുനാഗപ്പള്ളി ലഹരി കടത്തിൽ ആരോപണവിധേയനായ ഷാനവാസിനെതിരേ സംസ്ഥാന പോലീസിലെ സ്പെഷൽബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നിട്ടും അയാൾക്കെതിരേ തെളിവില്ലെന്നാണ് മന്ത്രി പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലഹരിപ്പോര്; കരുനാഗപ്പള്ളിയിലെ ലഹരിക്കടത്തിനെച്ചൊല്ലി നിയമസഭയിൽ ഭരണ- പ്രതിപക്ഷ വാഗ്വാദം
04:47 AM Feb 03, 2023 | Deepika.com