കൊച്ചി: കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾക്കും വിശുദ്ധവസ്തുക്കൾക്കും നേരേ തുടർച്ചയായി അവഹേളനങ്ങളും അതിക്രമങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ.
ക്രിസ്മസ്കാലത്ത് ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായപ്പോൾ വേണ്ടത്ര ഗൗരവത്തോടെ അധികാരികളും പൊതുസമൂഹവും ഇടപെട്ടിരുന്നെങ്കിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ബൈബിൾ കത്തിക്കലെന്ന അത്യന്തം ഗൗരവ സ്വഭാവമുള്ള ക്രിമിനൽ-വർഗീയ കുറ്റകൃത്യം സംഭവിക്കില്ലായിരുന്നു. ക്രൈസ്തവസമൂഹം പരിപാവനമായി കരുതുന്ന വിശുദ്ധ ബൈബിൾ കത്തിക്കുകയും അതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തയാളുടെ നടപടി അങ്ങേയറ്റം അപലപനീയമാണ്. ക്രൈസ്തവ വിശ്വാസികളെ വ്രണപ്പെടുത്തിയ ഈ സംഭവത്തിൽ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ശക്തമായ പ്രതിഷേധം അറിയിച്ചു.
കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ അവഹേളിക്കപ്പെടുകയും അതിക്രമങ്ങൾക്ക് ഇരയാകുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോൾ മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മൗനം അവലംബിക്കുന്നത് ക്രൈസ്തവരുടെ ഇടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതും അവരെ ഭയപ്പെടുത്തുന്നതുമാണ്.
ബൈബിൾ കത്തിച്ചതിനെ കക്ഷി-രാഷ്ട്രീയ ഭേദമെന്യേ അപലപിക്കുകയും തള്ളിപ്പറയുകയും വേണം. തീവ്രവാദത്തേക്കാൾ ഭയാനകമാണ് ജനാധിപത്യത്തിന്റെ തൂണുകൾ അതിനോട് സന്ധിചെയ്യുന്ന തരത്തിലുള്ള നിശബ്ദതയും നിസംഗതയുമെന്ന് പബ്ലിക് അഫയേഴ്സ് കമ്മീഷൻ അഭിപ്രായപ്പെട്ടു. യോഗത്തിൽ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കൺവീനർ ബിഷപ് മാർ തോമസ് തറയിൽ, സെക്രട്ടറിമാരായ റവ.ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ പ്രസംഗിച്ചു.
രാഷ്ട്രീയകേരളത്തിന്റെ മൗനം ഭയപ്പെടുത്തുന്നത്: സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
04:11 AM Feb 03, 2023 | Deepika.com