കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലിനെത്തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ നഷ്ടപരിഹാരം ഈടാക്കാന്‍ നടത്തിയ ജപ്തിയില്‍ പിശകു സംഭവിച്ചെന്നും സംഘടനയുമായി ബന്ധമില്ലാത്തവരുടെ സ്വത്തുക്കളും തെറ്റായി ജപ്തി ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് തെറ്റായി ജപ്തി ചെയ്ത സ്വത്തുക്കള്‍ തിരിച്ചു നല്‍കാനും ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവുകള്‍ നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഈ ഉത്തരവു നല്‍കിയത്.
ഹര്‍ജി പരിഗണിക്കവെ ഹര്‍ജിക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാരവാഹിയല്ലെന്നും ജപ്തി നിയമവിരുദ്ധമാണെന്നും കാണിച്ച് 18 പേര് നല്കിയ പരാതി ജില്ലാപോലീസ് മേധാവികള്‍ അന്വേഷിച്ചു വരികയാണെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. 2022 സെപ്റ്റംബര്‍ 23 ലെ മിന്നല്‍ ഹര്‍ത്താലിലുണ്ടായ അക്രമങ്ങളില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ നടപടി.
നാശനഷ്ടങ്ങള്‍ സംബന്ധിച്ച ക്ലെയിമുകള്‍ പരിശോധിച്ച് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ ഹൈക്കോടതി നിയോഗിച്ച ക്ലെയിം കമ്മിഷണര്‍ക്ക് വ്യക്തികളെയും സാക്ഷികളെയും വിളിച്ചു വരുത്താനും രേഖകള്‍ വിളിച്ചു വരുത്തി പരിശോധിക്കാനും സിവില്‍ കോടതിയ്ക്ക് അധികാരമുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. മുന്‍ ജുഡിഷല് ഓഫീസറായ പി.ഡി. ശാർങധരനാണ് ക്ലെയിം കമ്മിഷണര്‍. ക്ലെയിം കമ്മീഷണര്‍ക്ക് എറണാകുളം റവന്യൂ ടവറില്‍ ഓഫീസ് ഒരുക്കുന്നുണ്ടെന്നും ഇതു പൂര്‍ത്തിയാകുന്നതുവരെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ മുറി നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഓഫീസ് പ്രവര്‍ത്തിക്കാനുള്ള സൗകര്യം ഇവിടെയില്ലെന്നും റവന്യു ടവറിലെ ഓഫീസ് സജ്ജമാകുന്നതുവരെ ഹൈക്കോര്‍ട്ട് ചേംബര്‍ കോംപ്ലക്സിലെ തന്റെ ചേംബറില്‍ ഓഫീസ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ശാർങധരന്‍ അഭ്യര്‍ഥിച്ചു. ഇതു കണക്കിലെടുത്ത ഡിവിഷന് ബെഞ്ച് ക്ലെയിം കമ്മിഷണര്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന ജീവനക്കാരടക്കമുള്ള സംവിധാനങ്ങള്‍ അദ്ദേഹത്തിന്റെ താത്കാലിക ഓഫീസില്‍ ലഭ്യമാക്കണമെന്നും റവന്യു ടവറില്‍ ഓഫീസിന്റെ നിര്‍മാണം ഒരുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. കളക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ഹാജരായിരുന്നു. ഹര്‍ജി 20 നു വീണ്ടും പരിഗണിക്കും.
തിരക്കിട്ട് ജപ്തി പൂർത്തിയാക്കേണ്ടി വന്നതിനാലാണ് തെറ്റുകൾ സംഭവിച്ചതെന്ന് സർക്കാർ
5.20 കോടി രൂപയുടെ നഷ്ടം ഈടാക്കാന്‍ തിരക്കിട്ട് ജപ്തി പൂര്‍ത്തിയാക്കേണ്ടി വന്നതിനാലാണ് തെറ്റുകള്‍ സംഭവിച്ചതെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി.
പേരുകളിലും മേല്‍വിലാസത്തിലും സര്‍വേ നമ്പരുകളിലുമുള്ള സാമ്യം നിമിത്തം സംഘടനയുമായി ബന്ധമില്ലാത്ത ചിലരുടെ സ്വത്തുക്കളും ജപ്തി ചെയ്തു. ഇതു ശ്രദ്ധയില്‍പെട്ടതോടെ തെറ്റായി നടപടി സ്വീകരിച്ചവയില്‍ തുടര്‍നടപടി നിർത്തിവയ്ക്കാന്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്കും ഡിജിപിക്കും നിര്‍ദേശം നല്കി. 209 പേരുടെ സ്വത്തുക്കളുടെ വിവരങ്ങളാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയത്. ഇതില്‍ 177 സ്വത്തുക്കളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി. ജപ്തി നടപടിയില്‍ തെറ്റുണ്ടെന്ന് കണ്ടതിനാല്‍ ബാക്കി മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കിയിട്ടില്ല. എറണാകുളം റവന്യു ടവറില്‍ ക്ലയിം കമ്മിഷണറുടെ ഓഫീസിനായി 6.05 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പ് അഡി. സെക്രട്ടറി ഡി. സരിതയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താല്‍ നഷ്ടപരിഹാരം: സംഘടനയുമായി ബന്ധമില്ലാത്തവരുടെ സ്വത്തുക്കളും ജപ്തി ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍
04:11 AM Feb 03, 2023 | Deepika.com