കൊച്ചി: ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ കക്ഷികളില്‍നിന്നു പണം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അഴിമതിനിരോധന നിയമം വകുപ്പ് 7(1), ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് കേസ്. പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കും. ആദ്യഘട്ടത്തില്‍ മൊഴിയെടുത്തവരില്‍ നിന്നു വീണ്ടും വിവരങ്ങള്‍ തേടിയശേഷമാകും സൈബി ജോസിനെ ചോദ്യം ചെയ്യുകയെന്നാണു വിവരം.
വിവരം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ സംസ്ഥാന പോലീസ് മേധാവിക്കു കത്തു നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു പ്രാഥമിക അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ഡിജിപിക്ക് കൈമാറി.
റിപ്പോര്‍ട്ടില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതോടെ കേസെടുക്കുന്നത് സംബന്ധിച്ച് ഡിജിപി, എജിയുടെ നിയമോപദേശം തേടി. അഡ്വക്കറ്റ് ജനറല്‍ ഈ അപേക്ഷ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിന് കൈമാറി. ഇതേത്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തുന്നതിന് അനുകൂല നിയമോപദേശം ലഭിച്ചതോടെയാണ് പോലീസിന്റെ ഇപ്പോഴത്തെ നീക്കം.
സംഭവത്തില്‍ സൈബി ജോസിനെതിരേ കേരള ബാര്‍ കൗണ്‍സിലും 14 ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്, ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് സിയാദ് റഹ്മാന് എന്നിവര്‍ക്കു നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്ന് അഡ്വ. സൈബി 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം.
ജഡ്ജിമാര്‍ക്കെന്ന പേരില്‍ കൈക്കൂലി: അഡ്വ. സൈബി ജോസിനെതിരേ കേസ്
01:50 AM Feb 02, 2023 | Deepika.com