തിരുവനന്തപുരം: ജനങ്ങൾക്കു ഭീഷണിയാകുന്ന കടുവകളെ പിടികൂടി റേഡിയോകോളർ ഘടിപ്പിച്ച് വിധേയമാക്കി പറന്പിക്കുളം, പെരിയാർ കടുവാ സങ്കേതങ്ങളിൽ കൊണ്ടുവിടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു.
പിടികൂടുന്ന കടുവകളുടെ ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ച് അവയുടെ സ്ഥലം അറിയുന്നതിനുള്ള സാങ്കേതികവിദ്യയാണു റേഡിയോ കോളറിംഗ്. കാട്ടാനകളുടെ എണ്ണം കണക്കാക്കുന്നതിനായി സെൻസസ് നടപടി ഉടൻ തുടങ്ങും. കടുവകളുടെയും സെൻസസ് നടത്തും. വന്യജീവി ആക്രമണം പൂർണമായി അവസാനിപ്പിക്കുന്നതിനായി ശാസ്ത്രീയ പഠനം നടത്തും. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 637 പേരാണു വന്യജീവി ആക്രമണത്തിൽ മരിച്ചതെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായി മന്ത്രി അറിയിച്ചു.
അതേസമയം, വന്യമൃഗ ആക്രമണങ്ങൾ തടയാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി. വന്യമൃഗഭീതിയിൽ നഗരങ്ങളിൽ പോലും ജനങ്ങൾ പരിഭ്രാന്തരായി ഇരിക്കേ മനുഷ്യ-വന്യമൃഗ സംഘർഷം തടയാൻ ഇപ്പോഴും പഠനം നടത്തുമെന്നാണു മന്ത്രി പറയുന്നതെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആോപിച്ചു.
വയനാട്, ഇടുക്കി, കണ്ണൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി 30 ലക്ഷത്തോളം പേർ വന്യജീവിഭീതിയിലാണ്. ആളെ കൊന്നാൽ മാത്രമാണ് കടുവകളെയും ആനകളെയും പിടികൂടാൻ വനംവകുപ്പ് തയാറാകുന്നത്. വനാതിർത്തികളിൽ കിഴങ്ങു കൃഷി നടത്താൻ കാട്ടുപന്നികൾ സമ്മതിക്കുന്നില്ല. നാളികേരം മുഴുവൻ കുരങ്ങുകൾ നശിപ്പിക്കുന്നു. കൃഷിനാശമുണ്ടാകുന്ന കർഷകർക്കു നഷ്ടപരിഹാരം സർക്കാർ കൊടുക്കുന്നില്ലെന്നും സതീശൻ ആരോപിച്ചു.
മനുഷ്യ-വന്യജീവി സംഘർഷം എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണു സർക്കാർ ലക്ഷ്യമെന്നു മന്ത്രി മറുപടി നൽകി. ഇതിനുള്ള ശാസ്ത്രീയ പഠനമാണു നടന്നുവരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി.
ഇപ്പോഴുള്ള പഠനറിപ്പോർട്ടുകളെല്ലാം താത്കാലിക നടപടികൾ മാത്രമാണ്. കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവയ്ക്കാൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് അധികാരം നൽകിയ ശേഷം ഇതുവരെ 2,000ത്തിലധികം കാട്ടുപന്നികളെ കൊന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മനുഷ്യ- വന്യജീവി സംഘർഷം ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കാതെ സർക്കാർ ഇരുട്ടിൽ തപ്പുകയാണെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ കോണ്ഗ്രസിലെ സണ്ണി ജോസഫ് ആരോപിച്ചു.
2021 മുതൽ കൃഷിനാശമുണ്ടായ കർഷകർക്കു നഷ്ടപരിഹാരം നൽകിയിട്ടില്ല. ഫോറസ്റ്റ് വാച്ചർമാർക്ക് ആറുമാസമായി ശന്പളം നൽകുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കെ.പി.എ. മജീദ്, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരും വാക്കൗട്ട് പ്രസംഗം നടത്തി.
കടുവ, ആന സെൻസസ് നടത്തും ; കടുവകളെ പിടികൂടി റിസർവുകളിൽ വിടും
01:05 AM Feb 02, 2023 | Deepika.com