തിരുവനന്തപുരം: കേന്ദ്രബജറ്റിൽ കേരളത്തോടു കടുത്ത അവഗണനയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഒരു പരിഗണനയും കേരളത്തിനു ലഭിച്ചില്ല. ജിഎസ്ടി നഷ്ടപരിഹാരം നീട്ടാനും നികുതിവരുമാനം തുല്യമായി പങ്കുവയ്ക്കുന്നതു മാറ്റി സംസ്ഥാനങ്ങൾക്ക് 60 ശതമാനം നൽകാനുമുള്ള പരിഗണിച്ചില്ല. കേന്ദ്ര ഗ്രാൻഡ് നൽകുന്നതിൽ സംസ്ഥാന താത്പര്യങ്ങൾക്കെതിരായി പുതിയ വ്യവസ്ഥകൾ കൊണ്ടുവന്നു.
ഇതോടെ വികസനമേഖലകളിൽ സംസ്ഥാനങ്ങൾക്ക് കിട്ടുന്ന തുക കുറയും. വായ്പാപരിധി 3.5 ശതമാനമായി തുടരുന്ന സ്ഥിതിയാണ്. എയിംസ്, സിൽവർലൈൻ, റെയിൽവേ വികസനം തുടങ്ങിയവയിലൊന്നും കേരളത്തെ പരിഗണിച്ചില്ല. വന്ദേഭാരത് ട്രെയിൻ പ്രഖ്യാപിച്ചില്ല.
സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന തൊഴിലുറപ്പു പദ്ധതിക്ക് തുക 1.13 ലക്ഷം കോടിയിൽ നിന്ന് 86,144 കോടിയായി കുറച്ചു. ഭക്ഷ്യസുരക്ഷാ സബ്സിഡി തുക 2.14 ലക്ഷം കോടിയിൽനിന്ന് 1.57 ലക്ഷം കോടിയായും കർഷകരിൽനിന്ന് നെല്ല്, ഗോതന്പ് എന്നിവ സംഭരിക്കുന്നതിന് 72,283 കോടിയിൽനിന്ന് 59,000 കോടിയായും കുറച്ചു.
അതേസമയം, കോർപറേറ്റ് സ്ഥാപനങ്ങൾക്ക് വൻതോതിൽ നികുതിയിളവുകൾ നൽകിയിട്ടുണ്ട്. റബറിന് ഇറക്കുമതിത്തീരുവ കൂട്ടിയ നടപടി മാത്രമാണ് പേരിനെങ്കിലും കേരളത്തിന് ആശ്വസിക്കാനുള്ളതെന്ന് ധനമന്ത്രി ബാലഗോപാൽ പറഞ്ഞു.
കേരളത്തിനു കടുത്ത അവഗണന: ധനമന്ത്രി
01:05 AM Feb 02, 2023 | Deepika.com