തിരുത്തൽ നടപടികൾ ബജറ്റിലില്ല
കേന്ദ്രബജറ്റ് പാവപ്പെട്ടവരെ കൂടുതൽ ദരിദ്രരും പണക്കാരെ കൂടുതൽ സന്പന്നരുമാക്കുന്നതാണ്. അതിസന്പന്നരുടെ നികുതിയിലുള്ള സർചാർജ് 37 ശതമാനത്തിൽനിന്നു 25 ശതമാനമാക്കി കുറച്ചുകൊണ്ട് അവരെ കൈയയച്ചു സഹായിച്ചു.
അതേസമയം സാധാരണക്കാർക്ക് പ്രതീക്ഷിച്ച പോലുള്ള ആദായനികുതി ഇളവ് ലഭിച്ചതുമില്ല. അദാനിയുടെ കന്പനികളുടെ തകർച്ചയെത്തുടർന്ന് ആടിയുലഞ്ഞ ഓഹരിവിപണിക്ക് ആത്മവിശ്വാസം പകരുന്ന തിരുത്തൽ നടപടികൾ ബജറ്റിലില്ല. കർഷകർ,യുവജനങ്ങൾ, തൊഴിൽരഹിതർ തുടങ്ങി സാധാരണക്കാരെ നിരാശരാക്കി.
കെ. സുധാകരൻ എംപി (കെപിസിസി പ്രസിഡന്റ്)
സർവസ്പർശിയായ ബജറ്റ്
കേന്ദ്രബജറ്റ് എല്ലാ മേഖലകളെയും സ്പർശിക്കുന്നതും രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തേകുന്നതുമാണ്. 10 ലക്ഷം കോടി അടിസ്ഥാന വികസനത്തിന് മാറ്റിവച്ചതോടെ രാജ്യത്ത് വലിയ തോതിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കും. മൂലധന നിക്ഷേപം 33 ശതമാനം വർധിച്ചിരിക്കുന്നത് യുവാക്കൾക്ക് ഏറെ ഗുണകരമാവും. കർഷകർക്ക് 20 ലക്ഷം കോടി രൂപയുടെ കാർഷികവായ്പ നൽകുന്നത് കാർഷിക മേഖലയോടുള്ള നരേന്ദ്ര മോദി സർക്കാരിന്റെ കരുതലാണ് കാണിക്കുന്നത്. ഹോർട്ടികൾച്ചർ മേഖലയ്ക്ക് 220 കോടി മാറ്റിവച്ചതും സ്വാഗതാർഹമാണ്.
കെ. സുരേന്ദ്രൻ (ബിജെപി സംസ്ഥാന അധ്യക്ഷൻ )
കവലപ്രസംഗം മാത്രം
ലോക്സഭാ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ശ്രമിച്ചിരിക്കുന്നത്. വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടാൻ പോലും തയാറാവാത്ത ദീർഘവീക്ഷണമില്ലാത്ത ബജറ്റാണ്.
കോറോണക്കാലത്ത് സാന്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ജനങ്ങളെപറ്റിച്ചത് ആരും മറന്നിട്ടില്ല. ഈ ബജറ്റിനും അൽപായുസേയുള്ളൂ. ബജറ്റ് അവതരണത്തിനു ശേഷം പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ കവലപ്രസംഗം മാത്രമാണ്.
രമേശ് ചെന്നിത്തല (കോണ്ഗ്രസ് നേതാവ്)
പൂർണമായും നിരാശാജനകം
രാജ്യം നേരിടുന്ന പ്രതിസന്ധികളെ നേരിടാൻ കഴിയുന്ന യാതൊന്നും ഇല്ലാത്ത ബജറ്റാണ് നിർമല സീതാരാമന്റേത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ ബജറ്റ് പൂർണമായും നിരാശാജനകമാണ്. ഇന്നും ശബരി റെയിൽവേയ്ക്ക് ഒരു വ്യക്തത കിട്ടിയിട്ടില്ല. സ്വപ്നപദ്ധതിയായ എയിംസിന് അനുമതിയില്ല. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വെട്ടിച്ചുരുക്കി. മൊത്തം സംസ്ഥാനങ്ങളുടെ സാന്പത്തിക സ്ഥിതിയും സാഹചര്യങ്ങളും പരിഹരിക്കാൻ കഴിയുന്നതിനു വേണ്ടിയിട്ടുള്ള യാതൊന്നും മുന്നോട്ടുവയ്ക്കാൻ കഴിഞ്ഞിട്ടില്ല.
ബെന്നി ബഹനാൻ എംപി
സ്ത്രീകളെ അവഗണിക്കുന്ന ബജറ്റ്
പാവപ്പെട്ടവരെയും സ്ത്രീകളെയും പരിപൂർണമായും അവഗണിക്കുന്നതാണ് ബജറ്റ്. അന്പതിനായിരം കോടിയിലേറെ രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന മത്സ്യമേഖലയ്ക്ക് 6000 കോടി രൂപയുടെ നീക്കിയിവയ്പ് തുച്ഛമാണ്. റബർ വിലയിടിവ് തടയുന്നതിനും കാർഷിക വിളകളുടെ സംരക്ഷണത്തിനും നിർദേശമില്ല. കോവിഡ് മൂലം തൊഴിൽ നഷ്ടമായവർക്ക് പുതിയ തൊഴിൽ അവസരങ്ങൾക്ക് പദ്ധതിയില്ല.
ജെബി മേത്തർ എംപി
മിനുസമുള്ള നുണ
തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മെനഞ്ഞെടുത്ത ഒരു ‘മിനുസമുള്ള നുണ’ മാത്രമാണ് കേന്ദ്ര ബജറ്റ്. മധ്യവർഗ വിഭാഗങ്ങൾക്ക് ആദായ നികുതി പഴയ അടിസ്ഥാന കിഴിവിൽ കേവലം 50000 രൂപയ്ക്ക് കൂടി മാത്രം നികുതി ഒഴിവു നൽകിയപ്പോൾ അതിസന്പന്ന വിഭാഗങ്ങൾക്ക് സർചാർജ് 37 ശതമാനത്തിൽ നിന്ന് 25 ശതമാനമാക്കി കുറച്ച് അതിസന്പന്നരുടെ അമൃതകാലം ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്.
കൊടിക്കുന്നിൽ സുരേഷ് എംപി
കാഴ്ചപ്പാടില്ലാത്ത ബജറ്റ്
സ്ഥൂല സാന്പത്തികശാസ്ത്രം ആവശ്യപ്പെടുന്ന നടപടികളൊന്നും തന്നെ ബജറ്റിലില്ല. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാന്പത്തികമാന്ദ്യത്തെ എങ്ങനെ മറികടക്കണമെന്ന ഒരു കാഴ്ചപ്പാട് ബജറ്റിലില്ല. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് 2023-2024 സാന്പത്തികവർഷത്തിലും നടക്കാൻ പോകുന്നില്ല. 15.4 ലക്ഷം കോടി രൂപയാണ് ഗവൺമെന്റ് കടമെടുക്കാൻ ഉദ്ദേശിക്കുന്നത്. രാജ്യത്തെ കടക്കെണിയിൽ തള്ളാൻ മാത്രമേ ഇത് സഹായിക്കു.
കെ. മുരളീധരൻ എംപി
കാർഷികമേഖലയെ പുറകോട്ടടിക്കുന്ന ബജറ്റ്
കേരളത്തിലെ കാർഷിക മേഖലയെ പൂർണമായും പുറകോട്ടടിക്കുന്നതാണ് കേന്ദ്രബജറ്റ്. ബജറ്റ് വിഹിതത്തിൽ കൃഷി എട്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളിലൂടെ കർഷകർ ഉയർത്തിയ ആശങ്കകൾ പരിഹരിക്കുന്നതിനോ പ്രതിസന്ധി തരണം ചെയ്യാൻ കാർഷികമേഖലയെ സഹായിക്കുന്നതിനോ ഉള്ള പദ്ധതികളോ നിർദേശങ്ങളോ കേന്ദ്രബജറ്റിലില്ല. കർഷകപ്രശ്നങ്ങളോടുള്ള പൂർണമായ അവഗണന പ്രതിഫലിപ്പിക്കുന്ന സമീപനമാണ് ബജറ്റിലൂടെയും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. കാർഷികോത്പന്നങ്ങൾക്കു ന്യായവില ഉറപ്പാക്കുന്ന യാതൊരു നിർദേശവുമില്ല.
കാർഷിക വായ്പകൾക്കു പലിശ കുറയ്ക്കാനുള്ള നിർദേശങ്ങളും ബജറ്റിലില്ല. ടയർ ഉത്പാദിപ്പിക്കാൻ വേണ്ടി കാർബണും കെമിക്കൽസും ഉപയോഗിച്ചുകൊണ്ടുള്ള ഒരു ചെറിയ വിഭവം മാത്രമാണ് കോന്പൗണ്ട് റബർ. അതിന്റെ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചതുകൊണ്ടു കർഷകർ ഉത്പാദിപ്പിക്കുന്ന ലാറ്റെക്സിന്റെയോ ഗ്രേഡഡ് റബറിന്റെയോ വില വിപണിയിൽ കൂടുകയില്ല. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും, പ്രത്യേകിച്ച് കർഷകർക്ക് ഒരുതരത്തിലും നേരിട്ടൊരു സഹായവും ലഭിക്കാത്ത വിധത്തിലാണ് കേന്ദ്രബജറ്റ് തയാറാക്കിയിരിക്കുന്നത്.
ജോസ് കെ. മാണി എംപി. (കോണ്ഗ്രസ്-എം ചെയർമാൻ)
കേന്ദ്ര ബജറ്റ്: വിവിധ നേതാക്കളുടെ പ്രതികരണങ്ങൾ
01:05 AM Feb 02, 2023 | Deepika.com