തിരുവനന്തപുരം: കെ.എം. മാണിയെ ച്ചൊല്ലി നിയമസഭയിൽ കേരള കോണ്ഗ്രസ് എംഎൽഎമാർ തമ്മിൽ വാക്പോര്.
എൽഡിഎഫിനൊപ്പം ചേർന്ന കേരള കോണ്ഗ്രസ്-എമ്മിന്റെ രാഷ്ട്രീയ നിലപാടിനെ അനുകൂലിച്ച് ജോബ് മൈക്കിളും വിമർശിച്ച് പി.ജെ. ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫും തമ്മിൽ കൊന്പു കോർത്തതോടെയാണ് സഭാതലം ഒരിക്കൽ കൂടി കെ.എം. മാണി സ്മരണകളിലേക്കുണർന്നത്. കെ.എം. മാണിയുടെ യഥാർഥ പിന്തുടർച്ചക്കാർ ആരാണെന്നായിരുന്നു ഇരുവിഭാഗവും തമ്മിലുള്ള തർക്കം.
നിയമസഭയിൽ നന്ദി പ്രമേയ ചർച്ചയ്ക്കിടെയാണ് ഇരു വിഭാഗത്തെയും നേതാക്കൾ കെ.എം. മാണിയുടെ രാഷ്ട്രീയ ജീവിതവും നിലപാടുകളും ചർച്ചയാക്കി പോരടിച്ചത്.
കരുണാകരൻ മന്ത്രിസഭയിൽ കെ.എം. മാണി അവതരിപ്പിച്ച മിച്ച ബജറ്റ് കമ്മി ബജറ്റാണെന്ന് പറഞ്ഞ് മന്ത്രിസഭയിലുള്ളവർ തന്നെ വിവാദമാക്കിയ സംഭവം ഓർമപ്പെടുത്തി ജോബ് മൈക്കിൾ കോണ്ഗ്രസിനെയും പ്രതിപക്ഷത്തു നിൽക്കുന്ന ജോസഫ് വിഭാഗത്തെയും വിമർശിച്ചതോടെയാണ് വാദപ്രതിവാദങ്ങൾക്കു തുടക്കമായത്.
മിച്ച ബജറ്റുകളും കമ്മി ബജറ്റുകളും അവതരിപ്പിച്ച് ധനകാര്യ മാനേജ്മെന്റിൽ കെ.എം. മാണി കാണിച്ച വൈദഗ്ധ്യവും രാഷ്ട്രീയ തന്ത്രജ്ഞതയും അഭിമാനത്തോടെ നോക്കിക്കാണുന്നവരാണ് തങ്ങളെന്നും എന്നാൽ കെ.എം. മാണിയെ അപമാനിച്ചവരെ പിന്തുണയ്ക്കാനില്ലെന്നും മോൻസ് ജോസഫ് തിരിച്ചടിച്ചു.
ബജറ്റ് അവതരിപ്പിക്കാനെത്തിയ കെ.എം. മാണിയെ അഴിമതിക്കാരനായി മുദ്രകുത്തി നിയമസഭയ്ക്ക് അകത്തു കയറ്റാതെ നിയമസഭ അടിച്ചു തകർത്ത് അദ്ദേഹത്തിന് ഹൃദയവേദനയുണ്ടാക്കിയവരാണ് എൽഡിഎഫുകാർ. ഇന്ന് ഒരു എംഎൽഎ സ്ഥാനത്തിന്റെയും മന്ത്രിസ്ഥാനത്തിന്റെയും ആനുകൂല്യത്തിനു വേണ്ടി ജോബ് മൈക്കിളും കേരള കോണ്ഗ്രസ് എമ്മും കെ.എം. മാണിയുടെ ആത്മാഭിമാനം പണയപ്പെടുത്തിയിരിക്കുകയാണെന്നും എന്നാൽ തങ്ങൾ അതിനു തയാറല്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.
കെ.എം. മാണിയുടെ ആത്മാവിനോട് നീതി കാണിച്ചത് തങ്ങളാണെന്ന് ചർച്ചയിൽ ഇടപെട്ട് ഡോ. എൻ. ജയരാജ് പറഞ്ഞു. മരണസമയത്ത് പലരും അദ്ദേഹത്തെ വിട്ടുപോയപ്പോൾ തങ്ങൾ മാത്രമാണ് അദ്ദേഹത്തിന്റെ കൂടെ നിന്നത്. എൽഡിഎഫിലേക്ക് പോയത് ഒരു രാഷ്ട്രീയ തീരുമാനം മാത്രമാണെന്നും എടുത്ത തീരുമാനം ശരിയാണെന്ന് വിശ്വസിക്കുന്നവരാണ് തങ്ങളെന്നും ജയരാജ് കൂട്ടിച്ചേർത്തു.
എന്നാൽ തങ്ങളും കെ.എം. മാണിയുടെ മരണം വരെ കൂടെ നിന്നവരാണെന്നും മരിച്ച ശേഷം അദ്ദേഹത്തിന്റെ നിലപാടിനൊപ്പം ഇപ്പോഴും തുടരുന്നവരാണെന്നും മോൻസ് ജോസഫ് തിരിച്ചടിച്ചു. വാദപ്രതിവാദത്തിനിടെ ഇരുപക്ഷത്തു നിന്നും ബഹളം ഉയർന്നെങ്കിലും സ്പീക്കർ ഇടപെട്ടതോടെ മോൻസ് ജോസഫ് വിഷയം അവസാനിപ്പിച്ചു.
കെ.എം. മാണിയെച്ചൊല്ലി നിയമസഭയിൽ കേരള കോണ്ഗ്രസ് പോര്
01:05 AM Feb 02, 2023 | Deepika.com