തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരിശോധന വർധിപ്പിക്കുമെന്നും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു.
പ്രോസിക്യൂഷൻ നടപടി കുറ്റമറ്റതാക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിൽ ലോ ഓഫീസറെ നിയോഗിക്കും. ഭക്ഷണത്തിൽ മായം കലർത്തുന്നത് ക്രിമിനൽ കുറ്റമാണ്. എല്ലാ ജില്ലകളിലും മൊബൈൽ പരിശോധനാ ലാബുകൾ സജ്ജമാക്കി.
മൈക്രോബയോളജി ലാബിന് മൂന്നുമാസത്തിനകം അക്രഡിറ്റേഷൻ ലഭിക്കും. കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് അടക്കം ലൈസൻസ് നിർബന്ധമാക്കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടി തുടരും. യുഡിഎഫ് കാലത്ത് പ്രതിവർഷം 358വരെയായിരുന്ന പരിശോധന ഇപ്പോൾ ഇരുപതിനായിരത്തിനു മുകളിലായിട്ടുണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
സംസ്ഥാനത്തു ഭക്ഷണത്തിൽ മായം ചേർക്കുന്നതു കണ്ടെത്താൻ സംവിധാനമില്ലെന്നും ഷവർമ കഴിച്ചുള്ള സംസ്ഥാനത്തെ ആദ്യ മരണവുമായി ബന്ധപ്പെട്ട ഹോട്ടൽ തിരുവനന്തപുരത്ത് ഇപ്പോഴും തുറന്നു പ്രവർത്തിക്കുന്നത് സർക്കാർ അനാസ്ഥ മൂലമാണെന്നും തിരുവഞ്ചൂർ ആരോപിച്ചു.
1.63 കോടി പിഴ ചുമത്തി
തിരുവനന്തപുരം: 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന 6103 സ്ഥാപനങ്ങളിൽ നിന്നായി 1.63 കോടി പിഴ ചുമത്തിയതായി മന്ത്രി വീണാജോർജ് നിയമസഭയിൽ പറഞ്ഞു.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് 1556 പ്രോസിക്യൂഷൻ കേസുകളും 1271 അഡ്ജുഡിക്കേഷൻ കേസുകളും നിലവിലുണ്ട്. 2014 2022ൽ 2302 അഡ്ജുഡിക്കേഷൻ കേസുകളിലായി 7.48 കോടി പിഴ ഈടാക്കി.
ഭക്ഷ്യസുരക്ഷ: പരിശോധനയും ശിക്ഷയും ഉറപ്പാക്കുമെന്നു മന്ത്രി
01:04 AM Feb 02, 2023 | Deepika.com