തിരുവനന്തപുരം: കോട്ടയം കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ചെയർമാൻ സ്ഥാനത്തുനിന്നു പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. പ്രവർത്തന കാലാവധി മാർച്ച് 31നു തീരാനിരിക്കെയാണു രാജി. അക്കാദമിക കൗണ്സിൽ ചെയർമാൻ സ്ഥാനത്തുനിന്നു സംവിധായകൻ ഗിരീഷ് കാസറവള്ളിയും രാജിവച്ചു.
ശങ്കർ മോഹനെതിരായ നീക്കങ്ങളിൽ പ്രതിഷേധിച്ചാണു രാജിയെന്ന് പ്രസ് ക്ലബ്ബിൽ നടത്തിയ മുഖാമുഖം പരിപാടിയിൽ അടൂർ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിനെ തകർച്ചയിൽനിന്നു കരകയറ്റാൻ ആത്മാർഥമായി പ്രവർത്തിച്ച ശങ്കർ മോഹനെ അപമാനിച്ച് ഇറക്കിവിട്ടു.
ഡയറക്ടറുടെ വാടകവീട്ടിലെ ശുചീകരണം ജീവനക്കാരുടെ ജോലിയുടെ ഭാഗമാണെന്നും ഇതിലേക്ക് ടിഎ അനുവദിച്ചിട്ടുണ്ടെന്നും ശുചീകരണ ജോലിക്കാർ പട്ടികജാതിക്കാരെല്ലെന്നും അടൂർ പറഞ്ഞു.
സംഭവങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്. പഞ്ചിംഗ് ഏർപ്പെടുത്തിയതു ജീവനക്കാരെ എതിരാളികളാക്കി. ഗേറ്റ് കീപ്പർക്കു മിലിട്ടറി ക്വോട്ടയിൽ കിട്ടുന്ന മദ്യം കാന്പസിൽ മറിച്ചുവിൽക്കുന്നതു കണ്ടുപിടിച്ചു പുറത്താക്കിയതോടെ പരാതിപ്രളയം തുടങ്ങി. ഡയറക്ടർ ശങ്കർ മോഹൻ നടത്തിയ പരിശോധനയിൽ കാന്പസിൽനിന്ന് 17 ചാക്ക് മദ്യക്കുപ്പി കണ്ടെടുത്തു.
രാവിലെ പതിനൊന്നരയോടെ എത്തുകയും ഉച്ചയോടെ മടങ്ങുകയും ചെയ്തിരുന്ന ജീവനക്കാർക്കു പഞ്ചിംഗ് ബുദ്ധിമുട്ടുണ്ടാക്കി. പ്രത്യേക ജോലിയില്ലാത്ത പിആർഒ തസ്തിക ആവശ്യമില്ലെന്നു സർക്കാരിനു റിപ്പോർട്ട് നൽകിയതോടെ ഊമക്കത്തുകളുടെയും പരാതികളുടെയും പ്രവാഹമായി.
ഒരു ഉദ്യോഗസ്ഥൻ ദളിത് വിവേചനം നടത്തി ഫയലുകൾ പൂഴ്ത്തിയതും എൽബിഎസ് പ്രവേശനം സംബന്ധിച്ച ക്രമീകരണം നടത്താതിരുന്നതും സ്ഥാപന മേധാവികളുടെ മേൽ മാധ്യമങ്ങൾ അതിശയോക്തിയോടെ പ്രചരിപ്പിച്ചതായും അടൂർ ഗോപാലകൃഷ്ണൻ ആരോപിച്ചു.
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിവാദം: അടൂർ രാജിവച്ചു
12:59 AM Feb 01, 2023 | Deepika.com