തൊടുപുഴ: കടബാധ്യതയെത്തുടർന്നു ജീവനൊടുക്കാൻ ശ്രമിച്ച മൂന്നംഗ കുടുംബത്തിലെ വീട്ടമ്മ മരിച്ചു. തൊടുപുഴ ചിറ്റൂരിൽ മണക്കാട് പഞ്ചായത്ത് ഓഫീസിനു സമീപം വാടകയ്ക്കു താമസിക്കുന്ന പുല്ലറയ്ക്കൽ ആന്റണി ആഗസ്തിയുടെ ഭാര്യ ജെസി (56) ആണ് സ്വകാര്യ ആശുപത്രിയിൽ ഇന്നലെ മരിച്ചത്.
ഭർത്താവ് ആന്റണി (62), മകൾ സിൽന (20) എന്നിവരും വിഷം ഉള്ളിൽച്ചെന്ന് ഇതേ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആന്റണിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. തൊടുപുഴയിൽ ബേക്കറി നടത്തുകയായിരുന്നു ആന്റണി.
കടുത്ത സാന്പത്തിക ബാധ്യതയെത്തുടർന്ന് ഇവർ കുടുംബത്തോടെ വിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നു തൊടുപുഴ പോലീസ് പറഞ്ഞു. 10 ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നതായാണ് പോലീസിനു ലഭിച്ച വിവരം.
പലരിൽനിന്നായി ഇവർ പണം കടം വാങ്ങിയിരുന്നു. ഏതാനും മാസങ്ങളായി വീടിന്റെയും കടയുടെയും വാടകയും കുടിശികയുണ്ട്. പണം കടം കൊടുത്തവർ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നോ എന്ന് അന്വേഷണം നടത്തിവരികയാണെന്നു തൊടുപുഴ സിഐ വി.സി. വിഷ്ണുകുമാർ പറഞ്ഞു.
പണം കൊടുത്തവർ ഇതു തിരികെ വാങ്ങാനായി വീട്ടിലെത്തിയപ്പോഴാണ് മൂവരെയും അവശനിലയിൽ കണ്ടെത്തിയത്. തുടർന്നു നാട്ടുകാരും പോലീസും ചേർന്ന് ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.ആന്റണിയുടെ മൂത്ത മകൻ സിബിൻ മംഗലാപുരത്തു ജോലി ചെയ്യുകയാണ്.
സിൽന തൊടുപുഴയിലെ സ്വകാര്യ കോളജിൽ ബിസിഎ വിദ്യാർഥിനിയാണ്. നേരത്തെ അടിമാലി ആനച്ചാലിൽ താമസിച്ചിരുന്ന കുടുംബം പിന്നീടു തൊടുപുഴയിലേക്കു താമസം മാറ്റുകയായിരുന്നു. കണ്ണൂർ ബക്കളം പാറയ്ക്കൽ പരേതനായ ആന്റണിയുടെ മകളാണ് ജെസി. സംസ്കാരം ഇന്നു ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ നടക്കും.
കൂട്ട ആത്മഹത്യാശ്രമം: മൂന്നംഗ കുടുംബത്തിലെ വീട്ടമ്മ മരിച്ചു
12:43 AM Feb 01, 2023 | Deepika.com