തൊടുപുഴ: മരംമുറി വിവാദത്തെത്തുടർന്ന് സസ്പെൻഷനിലായിരുന്ന അടിമാലി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിനെ തിരിച്ചെടുത്തു സർക്കാർ ഉത്തരവ്. ഇദ്ദേഹത്തിന്റെ സസ്പെൻഷൻ കാലാവധി അവസാനിച്ചതിനു പിന്നാലെയാണ് പുനലൂർ ഡിവിഷനിൽ വർക്കിംഗ് പ്ലാൻ റേഞ്ചിൽ നിയമിച്ച് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ഉത്തരവിറക്കിയത്.
ജോജി ജോണിനു വരുമാനത്തിന്റെ 400 ഇരട്ടി സ്വത്തുണ്ടെന്നു ആരോപണം വന്നതിനെത്തുടർന്ന് ഇയാൾക്കെതിരേ വിജിലൻസ് കേസെടുത്തിരുന്നു. ഇതിൽ അന്വേഷണം തുടരുകയാണ്.
നേരത്തെ റവന്യൂ വകുപ്പിന്റെ വിവാദ മരംമുറി ഉത്തരവിന്റെ മറവിൽ വലിയ തോതിൽ മരം മുറിക്കാൻ പാസ് നൽകുകയും മരം കടത്തുകയും ചെയ്ത കേസിൽ ഇയാൾക്കെതിരേ വെള്ളത്തൂവൽ, അടിമാലി പൊലീസ് സ്റ്റേഷനുകളിൽ കേസെടുത്തിരുന്നു. ഇതടക്കം നിലവിൽ അന്വേഷിക്കുന്നത് വിജിലൻസ് എറണാകുളം സ്പെഷൽ യൂണിറ്റാണ്.
ഇയാളുടെ കുമളി തേക്കടിയിലെ റിസോർട്ടിൽനിന്നു മുറിച്ചെടുത്ത തേക്കിൻ തടികൾ പിടികൂടിയിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച്, വനംവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തി ഇയാളെ സ്ഥലം മാറ്റി.
സ്വന്തം മരം മുറി സ്വയം അന്വേഷിച്ചതായി കണ്ടെത്തിയതോടെയായിരുന്നു നടപടി.ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയതോടെ കഴിഞ്ഞ ഡിസംബറിലാണ് സസ്പെൻഡ് ചെയ്തത്. നേരത്തെ തേക്കടിയിൽനിന്നു സ്വന്തം വാഹനത്തിൽ ചന്ദനം കടത്തിയ കേസിലും ഇയാൾ പിടിയിലായിരുന്നു.
മരംമുറി കേസ്: വിവാദ നായകനായ മുൻ റേഞ്ച് ഓഫീസറെ തിരിച്ചെടുത്തു
12:43 AM Feb 01, 2023 | Deepika.com