തിരുവനന്തപുരം: കരിക്കുലം തയാറാക്കുമ്പോൾ വിദ്യാർഥി കേന്ദ്രീകൃത സമീപനം വളർത്തിയെടുക്കുന്നതിന് മുൻഗണന വേണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ഉന്നതവിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയുടെ യോഗത്തിലാണു മന്ത്രി ഇക്കാര്യം പറഞ്ഞത്.
പുതിയ കരിക്കുലവും സിലബസും രൂപവത്കരിക്കുമ്പോൾ ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനുമിടയിലെ വിടവ് നികത്തുന്നതിൽ ശ്രദ്ധ ചെലുത്തണം. അത്യാധുനിക സൗകര്യങ്ങൾ ലഭ്യമാക്കുമ്പോൾ തന്നെ, നവസംരംഭകത്വവും നൂതനത്വവും സമ്മേളിക്കുന്ന ജൈവിക വ്യവസ്ഥ വികസിപ്പിച്ചെടുക്കുന്നത് കൂടിയാവണം പുതിയ കരിക്കുലം.
നാലുവർഷ ബിരുദ സംവിധാനത്തിലേക്കു കടക്കുമ്പോൾ മറ്റെല്ലാറ്റിനുമൊപ്പം സുപ്രധാന മേഖലകളായി നൈപുണ്യവികാസവും ലിംഗനീതിയും പാരിസ്ഥിതിക അവബോധവും ഭരണഘടനയോടുള്ള കൂറും ഏറ്റെടുക്കുന്നത് ഉറപ്പാക്കണം. മൂന്നാംവർഷത്തോടെ എക്സിറ്റ് ഓപ്ഷൻ ലഭ്യമാക്കാം. നാലാം വർഷത്തോടെ ഓണേഴ്സ് ബിരുദവും നൽകാം.
പൊതു ചട്ടക്കൂടിനുള്ളിൽ നിലയുറപ്പിച്ച് പരമാവധി പാഠ്യപദ്ധതി ലക്ഷ്യങ്ങൾ ആർജിക്കാൻ സർവകലാശാലകൾ സ്വന്തം സ്വയംഭരണപദവി ഉപയുക്തമാക്കണം. കാലത്തിനൊത്ത വഴക്കവും സർഗ വൈഭവവും പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ, ഇന്റേൺഷിപ്പിനും നൈപുണ്യ പരിശീലനത്തിനും കലയ്ക്കും കായികവിദ്യാ മികവിനും ക്രെഡിറ്റ് നൽകപ്പെടണം.
പ്രവൃത്തിസമയത്തിലും ലൈബ്രറി, കംപ്യൂട്ടർ സൗകര്യം, ലാബുകൾ എന്നിവയ്ക്കുള്ള സമയക്രമത്തിലും നിബന്ധനകളിൽ ഇളവുണ്ടാവണം. ഫലാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഊന്നലോടെ പുതുതലമുറ കോഴ്സുകളും വിഷയാന്തരപഠന പദ്ധതികളും തുടങ്ങാനാവണമെന്നും മന്ത്രി നിർദേശിച്ചു.
ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, കരിക്കുലം കമ്മിറ്റി ചെയർമാൻ ഡോ. സുരേഷ് ദാസ്, ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ്, പ്രഫ. ഗംഗൻ പ്രതാപ്. പ്രഫ. എം. എസ്. രാജശ്രീ , പ്രഫ. മീന ടി. പിള്ള , പ്രഫ. അംബർ ഹബീബ്, പ്രഫ. കെ. ജി. ഗോപ്ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
കരിക്കുലം രൂപകല്പനയിൽ വിദ്യാർഥി കേന്ദ്രീകൃത സമീപനം വേണം: മന്ത്രി ഡോ. ആർ. ബിന്ദു
12:42 AM Feb 01, 2023 | Deepika.com