വടക്കാഞ്ചേരി/മുളങ്കുന്നത്തുകാവ് : കുണ്ടന്നൂരിൽ വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പാലക്കാട് കാവശേരി സ്വദേശി കലാമണി ബസ് സ്റ്റോപ്പിനു സമീപം വേപ്പിലശേരി വീട്ടിൽ ഷണ്മുഖ ഗുരുക്കളുടെ മകൻ മണികണ്ഠനാണ് (മണി-48) മരിച്ചത്.
മണികണ്ഠന് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. തലയോട്ടിക്കു പൊട്ടലുമുണ്ടായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുന്പോൾത്തന്നെ നില അതീവ ഗുരുതരമായിരുന്നു.
മെഡിക്കൽ കോളജിലെ ബേണ്സ് ഐസിയുവിൽ ചികിത്സയിലായിരുന്ന മണികണ്ഠൻ ഇന്നലെ രാവിലെ എട്ടുമണിയോടെയാണു മരിച്ചത്. അതേസമയം, അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. ഡെപ്യൂട്ടി കളക്ടർ യമുന ദേവിക്കാണ് അന്വേഷണച്ചുമതല. അപകടകാരണം പരിശോധിക്കാനാണു നിർദേശം.
അതിനിടെ, സ്ഫോടനത്തെത്തുടർന്ന് കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ലൈസൻസി ശ്രീനിവാസൻ, സ്ഥലമുടമ സുന്ദരാക്ഷൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. എക്സ്പ്ലോസീവ് ആക്ട് അനുസരിച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
ശ്രീനിവാസന്റെ ലൈസൻസിലുള്ള വെടിക്കെട്ട് നിർമാണശാലയിലാണ് തിങ്കളാഴ്ച വൈകുന്നേരം സ്ഫോടനമുണ്ടായത്. മറ്റു തൊഴിലാളികൾ കുളിക്കാനായി പോയ സമയത്തായിരുന്നു വെടിക്കെട്ടു പുരയ്ക്കു തീപിടിച്ചത്. തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണു മണികണ്ഠനു പൊള്ളലേറ്റത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കൂട്ടിയിട്ട കരിമരുന്ന് മിശ്രിതം ഒരുമിച്ച് പൊട്ടിത്തെറിച്ചതാണു വലിയ സ്ഫോടനം ഉണ്ടാകാൻ കാരണമെന്നാണു ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. അതിനിടെ അപകടത്തെത്തുടർന്നു ശ്രീനിവാസന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ചു ഡെപ്യൂട്ടി കളക്ടർ കളക്ടർക്കു പ്രാഥമിക റിപ്പോർട്ട് നൽകി.
സ്ഫോടനം നടന്ന കുണ്ടന്നൂരിലെ വെടിക്കെട്ടുപുര ഡെപ്യൂട്ടി കളക്ടർ യമുനാദേവി സന്ദർശിച്ചു. അപകടം സംഭവിച്ചത് താത്കാലികമായി കെട്ടിയ ഷെഡിലാണെന്നും ഇത് അനുമതിയില്ലാതെയാണു നിർമിച്ചതെന്നും ഡെപ്യൂട്ടി കളക്ടർ കണ്ടെത്തി.
അനുവദനീയമായതിനേക്കാൾ കൂടുതൽ അളവിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ബോംബ് സ്ക്വാഡും ഫോറൻസിക് അധികൃതരും സ്ഥലം പരിശോധിച്ചു.
കുണ്ടന്നൂർ സ്ഫോടനം: പരിക്കേറ്റയാൾ മരിച്ചു
12:42 AM Feb 01, 2023 | Deepika.com