തിരുവനന്തപുരം : സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് വെള്ളിയാഴ്ച ചേരും. ഇ. ചന്ദ്രശേഖരൻ എംഎൽഎയെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്ത കേസിൽ സിപിഎം പ്രവർത്തകർ മൊഴിമാറ്റിയ സംഭവം എക്സിക്യൂട്ടീവ് ചർച്ച ചെയ്യും.
വിഷയത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമായ മറുപടി പറയാത്തതു പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിനു വഴിതെളിച്ചിട്ടുണ്ട്. എന്നാൽ പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ്ബാബു സംഭവത്തിൽ രൂക്ഷമായാണു സിപിഎം പ്രവർത്തകരുടെ നിലപാടിനെ വിമർശിച്ചത്. സിപിഎം ഇക്കാര്യം ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
പ്രാദേശിക നേതാക്കളായിട്ടുള്ള പാർട്ടി പ്രവർത്തകർ കേസിൽ വിചാരണസമയത്തു മൊഴിമാറ്റിയതു നേതൃത്വത്തിന്റെ അറിവോടെയല്ലെന്നാണു സിപിഎം നേതാക്കൾ വ്യക്തമാക്കുന്നത്. കേസിനെ സംബന്ധിച്ച് ഇ. ചന്ദ്രശേഖരൻ എംഎൽഎ ഒരു സമയത്തും തങ്ങളോട് ഇതു സംബന്ധിച്ചു ഒരു ആശയവിനിമയവും നടത്തിയിട്ടില്ലെന്നും കാഞ്ഞങ്ങാട്ടെ സിപിഎം നേതാക്കൾ പാർട്ടി സംസ്ഥാന നേതൃത്വത്തോടു വിശദീകരിച്ചുവെന്നാണു അറിയുന്നത്.
ഈ സാഹചര്യത്തിലാണു കാനം രാജേന്ദ്രൻ സംഭവത്തിൽ പ്രതികരിക്കാത്തതെന്നാണു വിവരം. എന്നാൽ കെ. പ്രകാശ്ബാബു നടത്തിയ പരാമർശത്തിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. ബാബുവിന്റെ പ്രതികരണം അനവസരത്തിലായിരുന്നുവെന്നു പറയുന്നവർ സിപിഐയിലുമുണ്ട്.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് വെള്ളിയാഴ്ച; സിപിഎമ്മുകാർ മൊഴിമാറ്റിയ സംഭവം ചർച്ചയ്ക്ക്
12:42 AM Feb 01, 2023 | Deepika.com