തൃശൂർ: മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ് എന്ന മുദ്രാവാക്യവുമായി ദീപികയും ദീപിക ബാലസഖ്യവും ഒലീവിയ ഫൗണ്ടേഷനും ചേർന്നു സംഘടിപ്പിച്ച അഖില കേരള ബോധവത്കരണ സന്ദേശയാത്ര- കിക്കൗട്ട് തൃശൂരിൽ സമാപിച്ചു.
ഇതോടനുബന്ധിച്ച് നടത്തിയ ലഹരി വിരുദ്ധ റാലിയിൽ ആയിരക്കണക്കിനു വിദ്യാർഥികൾ പങ്കെടുത്തു. രാവിലെ തൃശൂർ സെന്റ് ക്ലെയേഴ്സ് ഹൈസ്കൂളിൽനിന്നാരംഭിച്ച റാലി സമ്മേളന വേദിയായ ചെന്പൂക്കാവ് ഹോളി ഫാമിലി സ്കൂളിൽ സമാപിച്ചു. ബിഷപ് മാർ ടോണി നീലങ്കാവിൽ, കൊച്ചേട്ടൻ ഫാ. റോയ് കണ്ണൻചിറയ്ക്കു പതാക കൈമാറി റാലി ഉദ്ഘാടനം ചെയ്തു.
ചെന്പൂക്കാവ് ഹോളി ഫാമിലി സ്കൂളിൽ നടത്തിയ സമാപന സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ലഹരിയിൽനിന്നുള്ള സ്വാതന്ത്ര്യത്തിനായി നടത്തുന്ന വലിയ പോരാട്ടമാണിതെന്നു മന്ത്രി പറഞ്ഞു. ലഹരിക്കെതിരേ സർക്കാർ നടത്തുന്ന പോരാട്ടത്തിന് ഊർജം നൽകുന്നതാണ് ഡിസിഎൽ നടത്തിയ ലഹരിവിരുദ്ധ സന്ദേശയാത്ര. കൗമാരത്തെ മയക്കുമരുന്നിൽനിന്നു രക്ഷപ്പെടുത്താൻ ജാതി-വർഗ ഭേദമെന്യേ എല്ലാവരും ഒന്നിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.
ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, ഒലീവിയ എംഡി കെ.ടി. കൃഷ്ണകുമാർ, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർമാരായ സി.പി. പോൾ ചുങ്കത്ത്, ഇട്ടൂപ്പ് കോനൂപറന്പിൽ, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ, ദീപിക തൃശൂർ റെസിഡന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത്, ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, എഡ്ഗ്ലോബ് ഡയറക്ടർ എം.ആർ. രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ഡിസിഎൽ യാത്ര ലഹരിക്കെതിരേയുള്ള ശക്തമായ മുന്നേറ്റം: മന്ത്രി കെ. രാജൻ
12:46 AM Jan 31, 2023 | Deepika.com