തിരുവനന്തപുരം: ദുരന്തപ്രതികരണ വകുപ്പിന്റെ പൂർണചുമതല മുഖ്യമന്ത്രി ഏറ്റെടുക്കുന്പോൾ ദുരന്ത പ്രതികരണ നിധി പൂർണമായും മുഖ്യമന്ത്രിയുടെ അധീനതയിലാകും. നിലവിൽ സംസ്ഥാനത്തുണ്ടാകുന്ന ദുരന്തങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത് റവന്യു വകുപ്പിന്റെ നേതൃത്വത്തിലാണ്. ഏതു ദുരന്തത്തിലും ജീവൻ നഷ്ടമായാൽ കുടുംബത്തിന് ആശ്വാസ ധനസഹായമായി അഞ്ചു ലക്ഷം രൂപ ദുരന്ത പ്രതികരണ നിധിയിൽനിന്ന് അനുവദിക്കാൻ ജില്ലാ കളക്ടർമാരോടു നിർദേശിക്കാൻ റവന്യു വകുപ്പിനു കഴിഞ്ഞിരുന്നു.
റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി, ദുരന്തപ്രതികരണ സെക്രട്ടറിക്കു നൽകുന്ന ഫയലിൽ മുഖ്യമന്ത്രിയും കണ്ടശേഷം മാത്രമേ ഇനി തുക നൽകാൻ കഴിയൂ. ഇതോടെ റവന്യു വകുപ്പിന്റെ ദുരിതാശ്വാസ പ്രവർത്തനത്തിനുള്ള അധികാരം പൂർണമായി നഷ്ടമാകും.
മറ്റു സിപിഐ മന്ത്രിമാരുടെ വകുപ്പുകളായ കൃഷി, മൃഗസംരക്ഷണം എന്നിവയെയും ബാധിക്കുമെന്നാണു കണക്കാക്കുന്നത്. ദുരന്തങ്ങളുടെ ഭാഗമായി കൃഷി നഷ്ടമുണ്ടാകുന്പോൾ കൃഷി വകുപ്പ്, റവന്യു വകുപ്പിനു നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. മൃഗങ്ങൾക്കും പക്ഷികൾക്കുമുണ്ടാകുന്ന നഷ്ടത്തിലും ഇതേ മാതൃകയാണു തുടരുന്നത്. എന്നാൽ, റവന്യു മന്ത്രിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ അനുമതി കിട്ടുന്ന മുറയ്ക്കു മാത്രമേ നഷ്ടപരിഹാരം ലഭ്യമാകുകയുള്ളു. ഇതാണു സിപിഐയെ ആശങ്കയിലാക്കുന്ന പ്രധാന ഘടകം.
ദുരിതാശ്വാസം കൈയടക്കി മുഖ്യമന്ത്രി
03:31 AM Jan 30, 2023 | Deepika.com