തൃശൂർ: എന്തു ചോദ്യവും ചോദിച്ചോളൂ... മനുഷ്യർ പറയുന്പോലെ മണിമണിയായി ഉത്തരം തരും ഈ കുഞ്ഞൻ റോബോട്ട്.
നിങ്ങൾ വിഷമിച്ചിരിക്കുന്പോൾ ആശ്വസിപ്പിക്കാനും വിജയകരമായ തീരുമാനങ്ങൾ എടുക്കാനും നൃത്തം ചെയ്ത് നിങ്ങളെ ആനന്ദിപ്പിക്കാനും കുഞ്ഞൻ കേമനാണ്. പ്രഭാത നടത്തത്തിനു കൂട്ടായും "ജാർവിസ്- ദ എഐ അസിസ്റ്റ്’ എന്ന റോബോട്ടിനെ കൂടെക്കൂട്ടാം. കോട്ടയം കിടങ്ങൂർ എൻഎസ്എസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥികളായ എസ് ദേവദത്ത്, ജെ. നവനീത് എന്നിവരാണ് റോബോട്ടിന്റെ മാസ്റ്റർ ബ്രെയിൻ. ഇപ്പോൾ ഇംഗ്ലീഷ് മാത്രമെ അറിയൂവെങ്കിലും വൈകാതെ മറ്റുഭാഷകളും പറയിക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും.
മനുഷ്യനെപ്പോലെ കാര്യങ്ങള്‍ മനസിലാക്കാനും പ്രതികരിക്കാനുമാകുമെന്നതാണു ജാർവിസിന്റെ പ്രത്യേകത. ഇടപഴകുന്നവരുടെ ശീലങ്ങൾ പഠിക്കാനും അതുമായി പൊരുത്തപ്പെട്ടു പ്രവർത്തിക്കാനും കഴിവുണ്ട്. പ്രോഗ്രാമിംഗ്, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം മേഖലകളിൽ ഈ ബഹുമുഖ സഹായിയെ പ്രയോഗിക്കാൻ കഴിയും.
ആൻഡ്രോയിഡ് "മണിക്കുട്ടൻ’ പൊളിയാണ്
തൃശൂർ: മഴക്കാലത്തു തുണി ഉണക്കാനിട്ട് ധൈര്യമായി ഉച്ചമയങ്ങാം. മഴ പെയ്യുന്നുണ്ടേൽ മണിക്കുട്ടൻ പറഞ്ഞോളും "ദേ.. മഴ പെയ്യുന്നു’. വാതിൽപൂട്ടി പുറത്തേക്കിറങ്ങുന്പോൾ ഗ്യാസ് ഓഫ് ചെയ്തോയെന്ന ശങ്കയുണ്ടോ? പേടിക്കേണ്ട, അതും മണിക്കുട്ടൻ നോക്കിക്കോളും. വയനാട് ദ്വാരക എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി നെവിൻ ജോസിന്റെ റോബോട്ടാണു മണിക്കുട്ടൻ.
പാകം ചെയ്ത ഭക്ഷണം ഉൗണുമേശയിൽ എത്തിക്കാനും രാവിലെ പത്രമെടുത്തു കൊണ്ടുവരാനും അലക്കാനുള്ള തുണി എടുത്തുകൊണ്ടുവരാനുമെല്ലാം സഹായിയായി വീട്ടിൽ നിർത്താം. ആൻഡ്രോയിഡ് മൊബൈൽ ഫോണ്‍ ഉപയോഗിച്ച് അനായാസം നിയന്ത്രിക്കാം. കാഴ്ചശക്തിയില്ലാത്തവർക്കും വിശ്വസ്തനായ സഹായിയാണു മണിക്കുട്ടൻ.
പ്ലാസ്റ്റിക് മാലിന്യമല്ല; പെട്രോളാണ്, ടാറാണ്, ഡീസലുമാണ്!
തൃശൂർ: കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യം വൻ തലവേദനതന്നെ. അതിനൊരു സൂപ്പർ ഒറ്റമൂലിയാണു മതിലകം സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ ശബരീനാഥ് ജി. മേനോൻ അവതരിപ്പിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചു പെട്രോളും ഡീസലും ടാറും ഉണ്ടാക്കാനുള്ള വിദ്യയാണ് ശബരീനാഥിന്റെ പ്ലാസ്റ്റിക് പൈറോളിസിസ് പ്ലാന്റ്. ഒരു കിലോ പ്ലാസ്റ്റിക്കിൽനിന്ന് ഒരു
ലിറ്റർ പെട്രോളാണു വാഗ്ദാനം!
പ്ലാസ്റ്റിക് ബാഗ്, കണ്ടെയ്നർ, വെള്ളക്കുപ്പികൾ എന്നിവയിൽനിന്ന് പെട്രോളും ടാറും ഉണ്ടാക്കാനാകും. കുപ്പികളുടെ അടപ്പുകൾ, പാൽ പായ്ക്കറ്റ്, കളിപ്പാട്ടങ്ങൾ എന്നിവയെല്ലാം സംസ്കരിച്ച് ഡീസലും ടാറും ഉണ്ടാക്കാം. പ്ലാസ്റ്റിക് വസ്തുക്കൾ ഉയർന്ന ഉൗഷ്മാവിൽ ചൂടാക്കി വിഘടിപ്പിച്ച് പലതരത്തിലുള്ള പ്രക്രിയയിലൂടെയാണ് ഇന്ധന എണ്ണകളാക്കി മാറ്റുന്നത്.
പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് കഴുകി വൃത്തിയാക്കി ഉണക്കി 430 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുന്നു. തുടർന്ന് ഡീ കംപോസിംഗിലൂടെ ഗ്യാസാക്കി മാറ്റി വെള്ളമുപയോഗിച്ചു തണുപ്പിച്ചു ദ്രാവകമാക്കും. ഇതു രണ്ടാം റിയാക്ടറിൽ 380 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുന്പോൾ റിഫൈനിംഗ് നടക്കുന്നു. വീണ്ടും ദ്രവ രൂപത്തിലാക്കി ഫ്രാക്ഷണേറ്റിംഗ് ടവറിൽവച്ച് പെട്രോൾ, ടാർ, ഡീസൽ എന്നിവയാക്കി മാറ്റുന്നു.
മാനംമുട്ടെ പാറും; കാമറക്കണ്ണുള്ളചെന്പരുന്ത്
തൃശൂർ: "വല്ലഭനു പുല്ലും ആയുധം’ എന്നാണല്ലോ. ഉപയോഗ ശൂന്യമായ വസ്തുക്കളാൽ ഡ്രോണുണ്ടാക്കി പറപ്പിച്ചാണു ആലപ്പുഴ ജില്ലയിലെ കാക്കാഴം ഗവ. ഹൈസ്കൂളിലെ മുഹമ്മദ് ഇൻസാഫ് പഴഞ്ചൊല്ല് അന്വർഥമാക്കിയത്. കുപ്പിയുടെ അടപ്പ്, സിഡി, ഐസ് ക്രീം സ്റ്റിക്കുകൾ, പ്ലൈവുഡ്, അലുമിനിയം പൈപ്പ് എന്നിവ ഉപയോഗിച്ചാണ് ഡ്രോണ്‍ നിർമിച്ചത്. വെറുതെയങ്ങു പറപ്പിക്കാനുള്ളതല്ല, ഡ്രോണിൽ ഘടിപ്പിച്ച കാമറ ഉപയോഗിച്ചു ചുറ്റുപാടുകൾ നിരീക്ഷിക്കാനാകും.
പതാക കെട്ടി പറപ്പിക്കാനും ആകാശത്തുനിന്ന് പുഷ്പങ്ങൾ വർഷിക്കാനും അത്യാവശ്യം സാമഗ്രികൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കു മാറ്റാനും ഡ്രോണ്‍ ഉപയോഗിക്കാം. അറുന്നൂറു മീറ്റർ ചുറ്റളവിൽ ഡ്രോണ്‍ പറപ്പിക്കാം. അരക്കിലോ മാത്രം തൂക്കംവരുന്ന ഡ്രോണ്‍ അലുമിനിയം പൈപ്പും മറ്റ് ഇലക്ട്രോണിക് സംവിധാനവും ഉപയോഗിച്ചാണു നിർമിച്ചത്.