വിഴിഞ്ഞം (തിരുവനന്തപുരം): അമിതവേഗത്തിൽ എത്തിയ റേസിംഗ് ബൈക്ക് റോഡു മുറിച്ചു കടക്കാൻ ശ്രമിച്ച വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി. തെറിച്ചുവീണ് ശരീരം ഛിന്നഭിന്നമായ വീട്ടമ്മ തത്ക്ഷണം മരിച്ചു. നൂറു മീറ്ററോളം അകലെ ഓടയിൽ തെറിച്ചു വീണ് തലക്ക് ഗുരുതര പരിക്കേറ്റ യുവാവും ആശുപത്രിയിൽ മരണമടഞ്ഞു. ബൈക്ക് റേസിംഗ് മത്സരങ്ങൾ തുടർച്ചയായി അപകടങ്ങളുണ്ടാക്കുന്നതിൽ രോഷമുയരുന്നതിനിടെയാണ് കോവളത്ത് ഇന്നലെ വീണ്ടും വൻ ദുരന്തമുണ്ടായത്.
കോവളം ബൈപാസിൽ പാച്ചല്ലൂർ തോപ്പടിയിൽ ഇന്നലെ രാവിലെ എട്ടോടെയാണ് ദാരുണ സംഭവം അരങ്ങേറിയത്. പനത്തുറ തുരുത്തി കോളനിയിൽ മത്സ്യത്തൊഴിലാളിയായ അശോകന്റെ ഭാര്യ സന്ധ്യ (52), ബൈക്ക് ഓടിച്ചിരുന്ന പൊട്ടകുഴി ഗിരി ദീപത്തിൽ റിട്ട. പിഡബ്ല്യൂഡി ഉദ്യോഗസ്ഥനായ ബിനുവിന്റെയും ഷൈനിന്റെയും ഏക മകൻ അരവിന്ദ് (25) എന്നിവരാണ് മരിച്ചത്.
നഗരത്തിൽ വീട്ടുജോലിക്കു പോകുന്നതിനായി ബൈപാസ് റോഡ് മുറിച്ചു കടക്കവേ അമിതവേഗതയിലെത്തിയ ബൈക്ക് സന്ധ്യയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സന്ധ്യ 200 മീറ്ററോളം ദൂരെ തെറിച്ച് പോകുകയും കാലിന്റെ മുട്ടിന് താഴെയുള്ള ഭാഗം അടർന്ന് റോഡിലേക്കു തെറിച്ചു വീണതായും നാട്ടുകാര്‍ പറഞ്ഞു. സന്ധ്യ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പോലീസ് എത്തിയാണ് സന്ധ്യയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
അപകടത്തിൽ ഓടയിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ ആദ്യം മെഡിക്കൽ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും വൈകുന്നേരം 3.30 ഓടെ മരണപ്പെട്ടു. കോവളം ബീച്ചിലെത്തി ചിത്രങ്ങൾ പകർത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്യുന്നത് ഹോബിയാക്കിയ ആളാണ് അരവിന്ദ്. ഇന്നലെയും രാവിലെ 5.30 ന് വീട്ടിൽ നിന്നും പുറപ്പെട്ട് കോവളത്ത് എത്തിയശേഷം ചിത്രങ്ങൾ ശേഖരിച്ച് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.
പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ സന്ധ്യയുടെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ മുട്ടത്തറ മോക്ഷ കവാടത്തിൽ സംസ്ക്കരിച്ചു. മക്കൾ: അഞ്ജു, അഞ്ജിത. മരുമക്കൾ: രാജേഷ്, ജയൻ. അരവിന്ദിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. തിരുവല്ലം പോലീസ് കേസെടുത്തു.
കോവളത്ത് വീണ്ടും ബൈക്ക് റേസിംഗ് അപകടം : വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ബൈക്ക് യാത്രികനും മരിച്ചു
03:31 AM Jan 30, 2023 | Deepika.com