അടൂര്‍: ക്വട്ടേഷന്‍ സംഘം അടൂര്‍ റസ്റ്റ്ഹൗസ് താവളമാക്കിയതിനു പിന്നില്‍ നിഗൂഢത. എറണാകുളത്തുനിന്നു തട്ടിക്കൊണ്ടുവന്ന യുവാവിനെ റസ്റ്റ് ഹൗസില്‍ താമസിപ്പിച്ചു രണ്ടു ദിവസത്തോളം ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഘത്തെയാണു കഴിഞ്ഞ ദിവസം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽനിന്നു പോലീസ് പിടികൂടിയത്.
സിപിഎം പ്രാദേശിക നേതാവും റസ്റ്റ് ഹൗസ് താത്കാലിക ജീവനക്കാരനുമായ രാജീവ് ഖാന്റെ സഹായത്തോടെയാണു സംഘം റസ്റ്റ് ഹൗസിൽ മുറിയെടുത്തത്. എന്നാല്‍, ഇതേക്കുറിച്ച് തുടരന്വേഷണമുണ്ടായിട്ടില്ല. സംഭവം വിവാദമായതോടെ ഇയാളെ ജോലിയിൽനിന്നു പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു.
സുഹൃത്തായ തുവയൂർ സ്വദേശി വിഷ്ണു കുളിക്കാനെന്ന പേരിൽ മുറിയെടുത്തുവെന്നാണ് രാജീവ് ഖാൻ അറിയിച്ചിട്ടുള്ളത്. എന്നാൽ, ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടു.
സംഭവത്തിനുശേഷം രാജീവ് ഖാൻ ഡ്യൂട്ടിക്കെത്തിയിട്ടില്ലെന്നു പറയുന്നു. ഇയാളിൽനിന്നു വിശദമായ മൊഴിയെടുക്കാനുമായിട്ടില്ല.
ചെങ്ങന്നൂര്‍ സ്വദേശിയായ ലിബിന് വര്‍ഗീസിനെ തട്ടിക്കൊണ്ടുവന്നു റസ്റ്റ് ഹൗസിലെ മുറിക്കുള്ളില്‍ കെട്ടിയിട്ട ശേഷം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രണ്ടു ദിവസത്തോളം റസ്റ്റ് ഹൗസിനുള്ളില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ക്രൂരമായ മര്‍ദനത്തിനിരയായി. മര്‍ദനമേറ്റു പല്ല് അടര്ന്നുമാറിയനിലയിലാണ് അടൂര്‍ പോലീസ് ലിബിനെ കണ്ടെത്തിയത്. അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിനാണ് റസ്റ്റ്ഹൗസിലെ റൂം യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ നല്‍കിയത്.
റസ്റ്റ് ഹൗസിലെ കൗണ്ടര്‍ ബുക്കിലോ സന്ദര്‍ശന രജിസ്റ്ററിലോ സംഘത്തിലെ ഒരാളുടെ പേരുപോലും ഇല്ലെന്നതു ദുരൂഹത വർധിപ്പിക്കുന്നു.
അടൂര്‍ റസ്റ്റ്ഹൗസിൽ ക്വട്ടേഷൻസംഘം തങ്ങിയത് മൂന്നു ദിവസം
12:39 AM Jan 29, 2023 | Deepika.com