സാബു ജോണ്
തിരുവനന്തപുരം: കോവിഡ് കാലത്തെ സാന്പത്തിക തകർച്ചയിൽ നിന്നു കേരളത്തിന്റെ സന്പദ്ഘടന ശക്തമായി തിരിച്ചു വരുന്നതായി റിപ്പോർട്ട്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ തയാറാക്കിയ റിപ്പോർട്ടിലാണു നടപ്പു വർഷം സാന്പത്തിക രംഗത്തെ മികച്ച സൂചനകൾ ചൂണ്ടിക്കാട്ടുന്നത്.
ഇതിനു മുന്പുള്ള അഞ്ചു വർഷം റവന്യുവരുമാനത്തിൽ ശരാശരി വാർഷിക വളർച്ച 6.3 ശതമാനവും നികുതി വരുമാന വളർച്ച രണ്ടു ശതമാനവും മാത്രമായിരുന്നു എന്ന് പഠന റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. എന്നാൽ ചെലവുകൾ കുതിച്ചുയരുകയും ചെയ്തു. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിൽ ചെലവു വർധിപ്പിക്കാതെ മാർഗമില്ലായിരുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ നിലയിൽനിന്നു കേരളം മോചനം നേടി വരുന്നതായാണു കണക്കുകൾ തെളിയിക്കുന്നത്.
നടപ്പു സാന്പത്തിക വർഷത്തെ ആദ്യ ആറു മാസത്തിൽ കേരളം റവന്യു വരുമാനത്തിൽ 35.5 ശതമാനം വളർച്ച കൈവരിച്ചു. മഹാരാഷ്ട്രയും (40.4%) തെലുങ്കാനയും (38.9%) കഴിഞ്ഞാൽ ഏറ്റവും ഉയർന്ന വരുമാന വളർച്ച നേടിയതു കേരളമാണ്. നികുതി വരുമാനത്തിൽ കേരളത്തിന് 42.2 ശതമാനം വളർച്ച കൈവരിക്കാൻ സാധിച്ചു.
45.5 ശതമാനം വളർച്ച കൈവരിച്ച മഹാരാഷ്ട്ര മാത്രമാണു മുന്നിലുള്ളത്. ഇതേ സമയം റവന്യു ചെലവ് കുറച്ചു കൊണ്ടുവരാനും സാധിച്ചു. കഴിഞ്ഞ സാന്പത്തിക വർഷം ആദ്യ ആറു മാസവുമായി താരതമ്യപ്പെടുത്തിയാൽ സംസ്ഥാനത്തിന്റെ റവന്യു ചെലവിൽ 5.6 ശതമാനത്തിന്റെ കുറവുണ്ടായി.
ഇന്ത്യയിൽ ഒഡീഷ മാത്രമാണു കേരളത്തെ കൂടാതെ റവന്യു ചെലവിൽ കുറവു വരുത്തിയത്. മൂലധന ചെലവിൽ അഞ്ചു ശതമാനം വർധനയുണ്ട്. ഇതു രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും ശരാശരി മൂലധന ചെലവു നിരക്കിനേക്കാൾ കുറവാണ്. എന്നാൽ കിഫ്ബി, റീബിൽഡ് കേരള തുടങ്ങിയവ വഴിയുള്ള മൂലധന നിക്ഷേപങ്ങൾകൂടി ചേർത്താൽ കേരളത്തിന്റെ മൂലധന ചെലവ് ഉയർന്നുനിൽക്കും.
കടമെടുക്കുന്നതിനു കേന്ദ്ര സർക്കാർ കർശന നിബന്ധനകൾ ഏർപ്പെടുത്തുകയും കിഫ്ബി ഉൾപ്പെടെയുള്ള കടവും സംസ്ഥാന സർക്കാരിന്റെ കടത്തിൽ ഉൾപ്പെടുത്തുകയും ചെയ്തതാണു കടത്തിൽ കുറവുണ്ടാകാൻ കാരണമായത്. നവംബർ വരെയുള്ള കണക്കുകൾ പരിശോധിക്കുന്പോഴും കേരളത്തിന്റെ ധനനിലയിൽ പുരോഗതിയുണ്ടെ ന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
റവന്യു വരുമാനത്തിൽ 27.13 ശതമാനത്തിന്റെ വർധന കൈവരിച്ചു. ആദ്യ ആറു മാസത്തേക്കാൾ കുറവാണെങ്കിലും ബജറ്റിൽ കണക്കു കൂട്ടിയ ലക്ഷ്യമായ 91,818.3 കോടിയിലേക്ക് എത്താൻ സാധിക്കുമെന്നു റിപ്പോർട്ട് പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.
കേന്ദ്രത്തിൽനിന്നുള്ള ഗ്രാന്റ് ഇൻ എയ്ഡിൽ 2.9 ശതമാനം വളർച്ച മാത്രമേയുള്ളു. ഇതു ചെലവുകൾ നേരിടുന്നതിനും അടിസ്ഥാന സൗകര്യവികസന രംഗത്തും പ്രതിബന്ധം സൃഷ്ടിക്കും. എന്നാൽ കടത്തിലെ ഇടിവും റവന്യു ചെലവിലുണ്ടാകുന്ന കുറവും റവന്യു, ധന കമ്മികൾ കുറച്ചു കൊണ്ടുവരാൻ സഹായിക്കും. ശന്പള, പെൻഷൻ ഇനത്തിൽ ഈ വർഷം ചെലവിൽ കുറവുണ്ടാകും. ശന്പള പരിഷ്കരണവും കുടിശിക വിതരണവും മൂലം കഴിഞ്ഞ വർഷം ഈയിനത്തിൽ കൂടുതൽ ചെലവു നേരിടേണ്ടി വന്നിരുന്നു.
സാന്പത്തിക രംഗത്തു ശക്തമായ തിരിച്ചു വരവിന്റെ സൂചനകളാണു കാണുന്നതെന്നും മറ്റു സംസ്ഥാനങ്ങളേക്കാൾ ഭേദപ്പെട്ട നിലയിലാണു കേരളമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തിന്റെ ധനനില മെച്ചപ്പെടുന്നു എന്നു റിപ്പോർട്ട്
01:59 AM Jan 28, 2023 | Deepika.com