കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: ഭവന നിർമാണ ബോർഡ് നിർത്തലാക്കുമെന്ന ചീഫ് സെക്രട്ടറിയുടെ മിനിറ്റ്സ് വിവാദം മന്ത്രിസഭയിൽ തർക്കത്തിന് ഇടയാക്കിയതിനു പിന്നാലെ വായ്പാ കുടിശിക ഇനത്തിൽ സർക്കാർ എഴുതിത്തള്ളിയ മുഴുവൻ തുകയും നൽകണമെന്ന നിലപാട് കടുപ്പിച്ചു റവന്യു വകുപ്പ്.
ഭവനനിർമാണ ബോർഡുമായി ബന്ധപ്പെട്ട വിഷയം സിപിഎം- സിപിഐ തർക്കമായി രൂപപ്പെട്ടതിനു പിന്നാലെയാണു ദുർബല വിഭാഗങ്ങൾക്കുള്ള വായ്പാ കുടിശിക ഇനത്തിൽ സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ എഴുതിത്തള്ളിയ 243.16 കോടി രൂപ ഭവനനിർമാണ ബോർഡിനു വേഗത്തിൽ നൽകണമെന്ന ആവശ്യം ഉന്നയിക്കാൻ തീരുമാനിച്ചത്.
ഇതേ ആവശ്യമുന്നയിച്ച് റവന്യു മന്ത്രി കെ. രാജൻ, മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്തു നൽകിയേക്കും. അടുത്തയാഴ്ച മന്ത്രി തിരുവനന്തപുരത്തു മടങ്ങിയെത്തിയശേഷം തുടർതീരുമാനം എടുക്കും.
ആശ്വാസ് ഭവന നിർമാണ പദ്ധതി, ഫ്ളാറ്റ് സമുച്ചയങ്ങളും വാണിജ്യ കെട്ടിടങ്ങളും അടക്കം നിർമിക്കുന്നതിനുള്ള പദ്ധതി ഉൾപ്പെടെ നടപ്പാക്കുന്നതിനായി 126 ഏക്കർ ഭൂമിയാണു ഭവനനിർമാണ ബോർഡിന്റെ കൈവശമുള്ളത്. എന്നാൽ, ഭൂമിയുണ്ടെങ്കിലും സർക്കാർ നൽകാനുള്ള പണം കഴിഞ്ഞ ഏതാനും വർഷങ്ങളായി നൽകാത്ത സാഹചര്യത്തിൽ ഏറെ പ്രതിസന്ധിയാണു നേരിടുന്നത്.
മത്സ്യത്തൊഴിലാളികൾ അടക്കമുള്ള ദുർബല വിഭാഗങ്ങളുടെ വായ്പാ കുടിശിക എഴുതിത്തള്ളിയ വകയിൽ 243.16 കോടി രൂപയാണു സർക്കാർ നൽകാനുള്ളത്. ഇതിൽ 20 കോടി അനുവദിക്കാൻ ഭരണാനുമതി ലഭിച്ചെങ്കിലും ഉത്തരവിറങ്ങിയപ്പോൽ 12.5 കോടി മാത്രമേ അനുവദിക്കാൻ കഴിയുകയുള്ളുവെന്ന നിലപാടാണു ധനവകുപ്പു സ്വീകരിച്ചത്.
ഭവനനിർമാണ ബോർഡിന് 10,000 കോടിയുടെ ആസ്തി
തിരുവനന്തപുരം: ഭവന നിർമാണ ബോർഡിനു സംസ്ഥാനത്താകെ 10,000 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണു കണക്ക്. വൻനഗരങ്ങളിലെ വാണിജ്യ കെട്ടിടങ്ങൾ അടക്കമുള്ളവയാണിത്. ഭവനനിർമാണബോർഡിനെ പിരിച്ചുവിടാനായി നീക്കം നടത്തുന്നതിനു പിന്നിൽ ഭൂമാഫിയകളുടെ കൈകളുണ്ടോയെന്ന സംശയവും ബലപ്പെടുന്നുണ്ട്.
ഭവന നിർമാണ ബോർഡ് തർക്കം രൂക്ഷമാകുന്നു
01:59 AM Jan 28, 2023 | Deepika.com