കൊച്ചി: ഏഴുകോടിയിലധികം രൂപ വില വരുന്ന സ്വര്‍ണം റഫ്രിജറേറ്ററിന്റെ കംപ്രസറില്‍ ഒളിപ്പിച്ച നിലയില്‍ കൊച്ചി തുറമുഖം വഴി കടത്തിയ കേസില്‍ പ്രതിയായ കോതമംഗലം സ്വദേശി അബ്ദുള്‍ റൗഫിനെ കോഫെ പോസ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കിയ നടപടി ഹൈക്കോടതി ശരിവച്ചു.
അബ്ദുള്‍ റൗഫിനെ കരുതല്‍ തടങ്കലിലാക്കിയതിനെതിരേ ഭാര്യ ശബ്ന അബ്ദുള്ള നല്കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വിധി പറഞ്ഞത്. 2021 ഏപ്രില്‍ 20നാണ് തുറമുഖം വഴിയുള്ള സ്വര്‍ണക്കടത്ത് ഡിആര്‍ഐയാണ് കണ്ടെത്തിയത്.
വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന റൗഫ് പിന്നീടു നേപ്പാള്‍ വഴി ഇന്ത്യയിലെത്തി ഇവിടെ ഒളിവില്‍ കഴിയുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്.
സ്വര്‍ണക്കടത്തിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാർ ഇയാളെ കരുതല്‍ തടങ്കലിലാക്കാന്‍ ഉത്തരവു നല്‍കിയിരുന്നു. പോലീസ് പിടിയിലായ ഇയാളെ ഇതോടെ കോഫെപോസ പ്രകാരം കരുതല്‍ തടങ്കലിലാക്കി.
തുടര്‍ന്നാണ് റൗഫിനെ മോചിപ്പിക്കാന്‍ ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. റൗഫ് ഉള്‍പ്പെട്ട സംഘം പലതവണ തുറമുഖം വഴി സ്വര്‍ണം കടത്തിയതായി റവന്യൂ ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കോഫെ പോസ പ്രകാരം കരുതല്‍ തടങ്കലിലാക്കിയ നടപടി ശരിവച്ചു
01:08 AM Jan 28, 2023 | Deepika.com