റെനീഷ് മാത്യു
കണ്ണൂർ: അന്താരാഷ്ട്ര വിപണിയിൽ റബർ വില കൂടിയിട്ടും ടയർ ലോബിയുടെ കൊടിയ ചൂഷണത്തിന്റെ തിക്തഫലം അനുഭവിച്ച് രാജ്യത്തെ റബർ കർഷകർ. ആർഎസ്എസ്-1ന് 15 4.5 2, ആർഎസ്എസ്-2ന് 153.03, ആർഎസ്എസ്-3ന് 151.66,ആർഎസ്എസ്-4ന് 150.91, ആർഎസ്എസ്-5ന് 149.79 എന്നിങ്ങനെയാണ് റബർ കിലോയ്ക്ക് ഇന്നലത്തെ ബാങ്കോക്ക് വില.
എന്നാൽ, ഇന്നലെ കോട്ടയത്ത് ആർഎസ്എസ്-4ന് റബർ ബോർഡ് വില 142.52 ആണ്. വ്യാപാരി വിലയാകട്ടെ 137.50 മാത്രവും. ആർഎസ്എസ്-5ന് ബോർഡ് വില 139.50, വ്യാപാരി വില 134.50. തരം തിരിക്കാത്ത തിന്- 126.00 രൂപ എന്നിങ്ങനെയാണ്.
നിലവിൽ 150 രൂപയിലധികം നൽകി ഒരു കിലോ റബർ ടയർ കന്പനികൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്പോൾ ഇറക്കുമതിച്ചുങ്കവും ട്രാൻസ്പോർട്ടേഷൻ ചാർജുകളും ഉൾപ്പെടെ 30 രൂപയോളം അധികം നൽകേണ്ടിവരും. അതായത്, ഒരു കിലോ റബർ ഇറക്കുമതിക്ക് 180 രൂപയിലധികം ചെലവു വരും.
എന്നാൽ, കേരളത്തിലെയടക്കം രാജ്യത്തെ റബർ കർഷകർക്ക് വിലവർധനയുടെ ആനുകൂല്യം നൽകാൻ ടയർ ലോബി കൂട്ടാക്കുന്നില്ല. ടയർ ലോബിയുടെ മേൽ യാതൊരുവിധ നിയന്ത്രണമോ സമ്മർദമോ ചെലുത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുമില്ല. തോന്നുംപോലെ സംഘടിതമായി ടയറിനു വില കൂട്ടിക്കൊണ്ടിരിക്കുന്ന ടയർ കന്പനികളുടെ ചൂഷണം കർഷകരെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.
അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറയുന്ന പ്രവണത കാട്ടുമ്പോൾത്തന്നെ ഇവിടെ വിലയിടിക്കുന്ന ടയർ ലോബി വിലവർധന ഉണ്ടാകുമ്പോൾ കണ്ടില്ലെന്നു നടിച്ച് ഇരട്ടിനേട്ടം കൊയ്യുന്നു. 2021-22ലെ കണക്കുകൾ പ്രകാരം രാജ്യത്ത് റബറിന്റെ ഉപയോഗത്തിൽ 54 ശതമാനം വർധനയുണ്ടായി. എന്നാൽ, ആഭ്യന്തര ഉത്പാദനത്തിൽ കുറവാണ് അനുഭവപ്പെടുന്നത്. ഇറക്കുമതി 110 ശതമാനം വർധിക്കുകയും കയറ്റുമതിയിൽ 95 ശതമാനം കുറവുണ്ടാകുകയും ചെയ്തു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. നിലവിൽ ആഭ്യന്തര ആവശ്യത്തിന്റെ ഏതാണ്ട് 44 ശതമാനം ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുകയാണ്.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്ന റബർ വിലയിടിവ് വലിയൊരു സാമൂഹ്യ പ്രശ്നംകൂടിയായി വളരുകയാണ്. ഒരു കിലോ റബർ ഉത്പാദിപ്പിക്കുമ്പോൾ 180 രൂപ ചെലവു വരുമെന്നാണ് റബർ ബോർഡിന്റെതന്നെ ഔദ്യോഗിക കണക്ക്. അതിനാൽത്തന്നെ സംസ്ഥാനത്തെ റബർ കർഷകർക്കുണ്ടാകുന്ന നഷ്ടം അതിഭീമമാണ്.
അന്താരാഷ്ട്ര വിപണിയിൽ വില കൂടിയിട്ടും പ്രയോജനമില്ലാതെ റബർ കർഷകർ
01:08 AM Jan 26, 2023 | Deepika.com