തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സണ് ചിന്ത ജെറോമിന്റെ ശന്പളം 2017 മുതൽ മുൻകാല പ്രാബല്യത്തോടെ ഒരുലക്ഷമാക്കി ഉയർത്തി സർക്കാർ ഉത്തരവിറക്കി.
ചിന്ത ജെറോം കഴിഞ്ഞ ഓഗസ്റ്റ് 20നു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു ശന്പളം മുൻകാല പ്രാബല്യത്തോടെ ഒരു ലക്ഷമാക്കി ഉയർത്തുന്നതെന്നു യുവജനകാര്യ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ഉത്തരവിൽ പറയുന്നു.
വേതനം ഉയർത്തണമെന്നവശ്യപ്പെട്ടു താൻ സർക്കാരിനു കത്തു നൽകിയിട്ടില്ലെന്നും മുൻ യുവജനകമ്മീഷൻ അധ്യക്ഷനാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും നേരത്തേ ചിന്താ ജെറോം മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
2017 ജനുവരി മുതൽ 2018 മേയ് വരെയുള്ള കുടിശിക ഇനത്തിലുള്ള തുകയായ 8.5 ലക്ഷം രൂപയും ഇവർക്കു ലഭിക്കും. യുവജന കമ്മീഷൻ ചെയർപേഴ്സന്റെ സേവന-വേതന വ്യവസ്ഥകൾ സംബന്ധിച്ചു നിലവിൽ ഉത്തരവോ മറ്റു ചട്ടങ്ങളോ നിലവിലില്ലായിരുന്നു. ചിന്താ ജെറോം യുവജന കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റതു മുതൽ സേവന-വേതന വ്യവസ്ഥകളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയായിരുന്നു.
2016 ഒക്ടോബർ 14 മുതൽ 2018 മേയ് വരെയുള്ള കാലയളവിൽ അഡ്വാൻസായി 50,000 രൂപ കൈപ്പറ്റിയിരുന്നു. ഇതു കിഴിച്ച് യുവജന കമ്മീഷൻ ചട്ടപ്രകാരം നിജപ്പെടുത്തിയ ശന്പളവും കുടിശികയും അനുവദിക്കണമെന്നു യുവജന കമ്മീഷൻ ചെയർപേഴ്സണ് അഭ്യർഥിച്ചിരുന്നതായും ഉത്തരവിൽ പറയുന്നു.
മുൻകാല പ്രാബല്യത്തോടെ ചിന്ത ജെറോമിന്റെ ശന്പളം ഒരു ലക്ഷമാക്കി ഉയർത്തി ഉത്തരവ്
02:08 AM Jan 25, 2023 | Deepika.com