തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്തു വ്യാപക അഴിച്ചുപണി. പാലക്കാട് ജില്ലാ കളക്ടർ അടക്കം വിവിധ തസ്തികകളിലുള്ള 15 ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു.
സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഈ മാസം 31ന് സർവീസിൽനിന്നു വിരമിക്കും. ശിവശങ്കർ കൈകാര്യം ചെയ്തിരുന്ന കായിക- യുവജനക്ഷേമ വകുപ്പുകളുടെ ചുമതല 31നു ശേഷം പ്രണബ് ജ്യോതിനാഥിനു കൈമാറാൻ ഇന്നലെ പുറത്തിറക്കിയ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റപ്പട്ടികയിൽ നിർദേശിക്കുന്നു.
മൃഗസംരക്ഷണം, ക്ഷീരവികസനം, മ്യൂസിയം-മൃഗശാലാ വകുപ്പ് സെക്രട്ടറിയുടെ പൂർണ അധികച്ചുമതലയും പ്രണബ് ജ്യോതിനാഥിനുണ്ടാകും. തുറമുഖ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെ പൊതുമരാമത്ത് സെക്രട്ടറിയാക്കി. തുറമുഖവകുപ്പിന്റെ പൂർണ അധികച്ചുമതലയുണ്ടാകും. പൊതുമരാമത്ത് സെക്രട്ടറി അജിത് കുമാറിനു തൊഴിൽ-നൈപുണ്യ വകുപ്പിന്റെ ചുമതല നൽകി.
സൈനികക്ഷേമ വകുപ്പിന്റെ പൂർണ അധികച്ചുമതലയോടൊപ്പം തലസ്ഥാന നഗരവികസന പദ്ധതി രണ്ടാംഘട്ടം സ്പഷൽ ഓഫീസറുടെ അധികച്ചുമതലയിലും അദ്ദേഹം തുടരും. ഗ്രാമവികസന കമ്മീഷണർ എം.ജി. രാജമാണിക്യത്തിന് നിലവിലെ അധികച്ചുമതലകൾക്ക് പുറമേ റവന്യു (ദേവസ്വം) വകുപ്പ് സ്പെഷൽ സെക്രട്ടറിയുടെ പൂർണ അധികച്ചുമതലകൂടി നൽകി.
പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അധികച്ചുമതലയിൽനിന്ന് സർവേയും ഭൂരേഖകളും വകുപ്പ് ഡയറക്ടർ ശ്രീറാം സാംബശിവറാവുവിനെ ഒഴിവാക്കി.
നാഷണൽ ഹെൽത്ത് സ്റ്റേറ്റ് മിഷൻ ഡയറക്ടർ കെ. ഗോപാലകൃഷ്ണനെ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി മാറ്റി നിയമിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതി പുനരധിവാസ പ്രശ്നപരിഹാര മോണിറ്ററിംഗ് കമ്മിറ്റി ചെയർമാന്റെ അധികച്ചുമതലയുമുണ്ടാകും.
കാർഷിക വികസന-കർഷക ക്ഷേമവകുപ്പ് ഡയറക്ടർ ടി.വി. സുഭാഷിനെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാർ സിംഗിന് നിലവിലെ അധികച്ചുമതലകൾക്ക് പുറമേ ഇ-ഹെൽത്ത് പ്രോജക്ട് ഡയറക്ടറുടെ പൂർണ അധികച്ചുമതലയും നൽകി. പട്ടികജാതി വികസന ഡയറക്ടർ കെ.എസ്. അഞ്ജുവിനെ കാർഷിക വികസന-കർഷകക്ഷേമ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു.
ഏറെനാളായി സാംസ്കാരികവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിനെ സാമൂഹികനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. സാംസ്കാരിക വകുപ്പിന്റെ പൂർണ അധികച്ചുമതല സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിക്ക് നൽകി.
വനിതാ- ശിശുക്ഷേമ വകുപ്പിന്റെ അധികച്ചുമതലയിൽ റാണി ജോർജ് തുടരും. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി. അശോകിന് കാർഷികോത്പാദന കമ്മീഷണറുടെ പൂർണ അധികച്ചുമതല നൽകി.
കേന്ദ്ര ഡപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയെത്തുന്ന അശോക് കുമാർ സിംഗിനെ ജലവിഭവ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. കോസ്റ്റൽ ഷിപ്പിംഗും ഉൾനാടൻ ജലഗതാഗതവും വകുപ്പ് സെക്രട്ടറിയുടെയും കേരള ഇറിഗേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ മാനേജിംഗ് ഡയറക്ടറുടെയും പൂർണ അധികച്ചുമതലയും ഇദ്ദേഹത്തിനുണ്ട്.
ഡോ. എസ്. ചിത്ര പാലക്കാട് കളക്ടർ
തിരുവനന്തപുരം: പാലക്കാട് ജില്ലാ കളക്ടറായി ഡോ. എസ്. ചിത്രയെ നിയമിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്നു ഡോ.എസ്. ചിത്ര.
പാലക്കാട് കളക്ടറായിരുന്ന ജോഷി മൃണ്മയി ശശാങ്കിനെ നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടറായി നിയമിച്ചു. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ പൂർണ അധികച്ചുമതലയും വഹിക്കും.
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി
02:08 AM Jan 25, 2023 | Deepika.com