കോഴിക്കോട്: അഴിയൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്കു മയക്കുമരുന്ന് എത്തിച്ചുകൊടുത്ത സ്ത്രീ എത്തിയതു സ്കൂള്‍ യൂണിഫോമില്‍.
ഓരോ ദിവസവും ഓരോ സ്കൂള്‍ യൂണിഫോമിലാണു വിവിധ സ്കൂള്‍ കോമ്പൗണ്ടുകളില്‍ വിദ്യാര്‍ഥിയെന്ന വ്യാജേന സ്ത്രീ കയറിയിരുന്നതെന്നു പരാതിക്കാരിയായ വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ പറയുന്നു. സ്കൂള്‍വിദ്യാര്‍ഥികളെ മയക്കുമരുന്നിലേക്ക് ആകര്‍ഷിച്ച് കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനിയായ ഇവരെക്കുറിച്ച് പോലീസ് ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല.
മയക്കുമരുന്നിന്റെ ലോകത്തേക്കു പരാതിക്കാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ സംഘം ആകര്‍ഷിച്ചത് ബിസ്കറ്റ് കൊടുത്താണ്. മൂന്നു മാസമായി നിരന്തരം ബിസ്കറ്റ് നല്‍കിവരികയായിരുന്നു. വൈകുന്നേരം സ്കൂള്‍ വിട്ടാല്‍ മൂന്നര മണിക്ക് സ്കൂളിനടുത്തുള്ള ഇടവഴിയില്‍വച്ച് ഈ സ്ത്രീയും യുവാവും മയക്കുമരുന്ന് കുത്തിവയ്ക്കും.
ഒരു പൊടി തനിക്കു തന്നതായും കുട്ടി പറയുന്നുണ്ട്. വീട്ടിലെത്തിയാല്‍ അവശയാകുന്ന പെണ്‍കുട്ടി ജീരകം വാരി കഴിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മറ്റു രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പം ഈ പെണ്‍കുട്ടിയെ കൂട്ടി തലശേരിയില്‍ കൊണ്ടുപോയതായും ബന്ധുക്കള്‍ ആരോപിക്കുന്നു.
ഡിസംബര്‍ മൂന്നിനു സ്കൂള്‍ കൗണ്‍സിലറും വനിതാ പോലീസും പെണ്‍കുട്ടിയില്‍നിന്നു മൊഴിയെടുത്തപ്പോള്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നുവെങ്കിലും ആരും ഗൗരവമായി എടുത്തില്ല.
കഴിഞ്ഞ ദിവസം ചോമ്പാല പോലീസ് സ്റ്റേഷന് സന്ദര്‍ശിച്ച ഡിഐജി രാഹുല്‍ ആര്. നായര്‍ പറഞ്ഞത് പെണ്‍കുട്ടിയുടെ മൊഴിയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി സത്യാവസ്ഥ ബോധ്യപ്പെടണമെന്നാണ്. പോലീസിനു നല്കിയ മൊഴിയിലും കോടതിയില്‍ നല്കിയ മൊഴിയിലും എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മയക്കുമരുന്നിനെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നാണു ഡിഐജിയുടെ വാദം.
ചൈല്ഡ്ലൈന് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു
കോഴിക്കോട്: അഴിയൂരില്‍ മയക്കുമരുന്നു മാഫിയ ലഹരിക്കടിമയാക്കി കാരിയറാക്കിയ സംഭവത്തില്‍ കോഴിക്കോട് ചൈല്ഡ്ലൈന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്കുശേഷമാണു പെണ്‍കുട്ടി ചൈല്ഡ്ലൈന് ഓഫീസിലെത്തി മൊഴി നല്‍കിയത്. കുട്ടിയുടെ ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ജില്ലാ കോ-ഓര്‍ഡിനേറ്ററാണു മൊഴിയെടുത്തത്.
മയക്കുമരുന്നുസംഘം തന്നെ ആകര്‍ഷിച്ച് മയക്കുമരുന്ന് നല്കിയതും കാരിയറാക്കിയതും കുട്ടി മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. പോലീസിനു നല്കിയ മൊഴിയില്‍ മയക്കുമരുന്ന് കാര്യം പരമാര്ശിച്ചില്ലെന്ന് പോലീസ് പറയുന്ന അവസരത്തിലാണു വിശദമായ മൊഴി കുട്ടി ചൈല്‍ഡ് ലൈനിനു നല്‍കിയിട്ടുള്ളത്. ചൈല്‍ഡ് ലൈന്‍ പോലീസിനു റിപ്പോര്‍ട്ട് നല്കിയാല് അതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടിവരും.
സ്കൂളില്‍വച്ച് മയക്കുമരുന്നിനടിമയാക്കിയ സംഭവത്തില്‍ സ്കൂള്‍ അധികൃതരുടെ വീഴ്ച സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ വിദ്യാഭ്യാസമന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
സ്കൂളില്‍ കൗൺസലിംഗ് നടന്നപ്പോള്‍ കൗണ്‍സലറോടും ഹെഡ്മാസ്റ്ററോടും മയക്കുമരുന്നു പൊടി തനിക്കു നല്കിയ കാര്യം പെണ്‍കുട്ടി പറഞ്ഞിരുന്നു. അതിന്റെ പേരില്‍ തുടര്‍നടപടിയുണ്ടായില്ല. സ്കൂള്‍ അധികൃതര്‍ പോലീസിനെ ഇക്കാര്യം അറിയിച്ചില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണു പുതിയ പരാതി നല്‍കിയത്.
അഴിയൂര്‍ സംഭവം: വിദ്യാര്‍ഥികളെ വലയിലാക്കാന്‍ മയക്കുമരുന്നു സംഘമെത്തിയത് സ്കൂള്‍ യൂണിഫോമില്‍
12:46 AM Dec 10, 2022 | Deepika.com