തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിൽ യുഡിഎഫ് നിലപാടിനെതിരേ സിപിഎം. തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടുള്ള സമരം കൂടുതൽ സങ്കീർണമാക്കാൻ യുഡിഎഫ് ശ്രമിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സമരം ഒരു ഘട്ടം കഴിഞ്ഞപ്പോൾ വർഗീയത പറഞ്ഞുതുടങ്ങി.
ചില വിഭാഗം ആളുകളായിരുന്നു ഇതിനു പിന്നിൽ. അതുകൊണ്ടാണു മന്ത്രിയുടെ പേരിൽ പോലും വർഗീയത കണ്ടത്. സഭയും സഭാ നേതൃത്വവും സമചിത്തതയോടെ ഇടപെട്ടു. ശരിക്കും വിഴിഞ്ഞം സമരത്തിൽ സമരക്കാരോ സർക്കാരോ അല്ല പരാജയപ്പെട്ടത്. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കിയ യുഡിഎഫാണു പരാജയപ്പെട്ടതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
മുസ്ലിംലീഗ് വർഗീയ പാർട്ടിയാണെന്ന നിലപാടു സിപിഎമ്മിനില്ലെന്നു വ്യക്തമാക്കിയ സിപിഎം സംസ്ഥാന സെക്രട്ടറി ലീഗ് ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും പറഞ്ഞു.
ഒരു പാർട്ടിയെ മുന്നണിയിലേയ്ക്ക് എടുക്കുമോയെന്നൊക്കെ ചിന്തിക്കുന്നത് ആ പാർട്ടിയുടെ നയത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ലീഗുമായി സിപിഎം സഹകരിച്ചു പ്രവർത്തിച്ച കാലമുണ്ടായിട്ടുണ്ട്. അതുകൊണ്ടു അന്നത്തെ നിലപാട് ഇന്നു സ്വീകരിച്ചുകൊള്ളണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടി: എം.വി. ഗോവിന്ദൻ
12:46 AM Dec 10, 2022 | Deepika.com