ജോൺസൺ വേങ്ങത്തടം
കോട്ടയം: കൈയടിയും അംഗീകാരവും തേടിയെത്തുമ്പോഴും മനുഷ്യത്വത്തിനും നിലപാടിനും മാർക്കിടാനാണ് ഈ വനിതാ ഡോക്ടർക്കു താല്പര്യം. ആരോഗ്യസുരക്ഷിത്വം റിമാൻഡ് പ്രതികൾക്ക് ഉറപ്പാക്കാൻവേണ്ടി താനൂർ സ്വദേശിനിയായ വനിതാ ഡോക്ടർ നടത്തിയ പോരാട്ടം സ്ഥാനക്കയറ്റത്തിനുവേണ്ടിയോ അവാർഡിനുവേണ്ടിയോ ആയിരുന്നില്ല. എല്ലാറ്റിനും ഒരു മാനദണ്ഡം വേണമെന്ന നിർബന്ധബുദ്ധിയാണ് പോരാട്ടത്തിനു പിന്നിലുണ്ടായിരുന്ന ചേതോവികാരം.
മലപ്പുറം താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ. പ്രതിഭയാണ് കസ്റ്റഡി പീഡനങ്ങൾ കണ്ടെത്തുന്നതിനുള്ള വൈദ്യപരിശോധന സംബന്ധിച്ച പുതിയ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നിൽ പ്രവർത്തിച്ചത്.
പോലീസ് അറസ്റ്റ് ചെയ്യുന്ന പ്രതികളെ ജയിലിൽ പ്രവേശിപ്പിക്കുന്നതിനു മുൻപ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നല്കുന്ന പ്രത്യേക ഫോമിൽ സർക്കാർ ഡോക്ടർമാർ റിപ്പോര്‍ട്ട് തയാറാക്കി നല്‍കണം. എന്നാൽ, പലപ്പോഴും പ്രതികളെ ശരിയായി പരിശോധിക്കാൻ ഡോക്ടർമാർക്ക് സാധിക്കാറില്ല. പ്രതികളെ റിമാൻഡ് ചെയ്യുന്നതിനു മുന്‍പ് പോലീസ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശിക്കുന്ന ഫോമിൽ റിപ്പോർട്ട് ആവശ്യപ്പെടാറുണ്ട്.
2018ൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ ടൗൺ പോലീസ് 30 പ്രതികളെ ഒരുമിച്ച് വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇതിനായി സിആർപിസി 54 പ്രകാരമുള്ള വൈദ്യപരിശോധന നടത്തി നല്‍കിയിരുന്നു.
കോടതി പ്രതികളെ റിമാൻഡ് ചെയ്തതിനുശേഷം ഡോക്ടർക്ക് പ്രത്യേക അപേക്ഷ സമർപ്പിച്ചാൽ മാത്രമേ മനുഷ്യാവകാശ കമ്മീഷന്റെ ഫോമിൽ റിപ്പോർട്ട് നല്‍കുകയുള്ളൂ എന്ന ഡോക്ടറുടെ നിയമപ്രകാരമുള്ള മറുപടി സബ് ഇന്‍സ്പെക്ടർ അംഗീകരിച്ചില്ല. തുടർന്നു പ്രതികൾക്കു പോലീസ് സ്റ്റേഷനിൽ മർദനമേറ്റതും പരിക്ക് പറ്റിയതും രേഖപ്പെടുത്തി സർട്ടിഫിക്കറ്റ് നല്കി. ഇതോടെ പോലീസ് ഇവർക്കെതിരേ തിരിഞ്ഞു. ഇതാണ് ഡോ. കെ.പ്രതിഭയെ നിയമപോരാട്ടത്തിലേക്കു പോകാൻ പ്രേരിപ്പിച്ചത്.
പോലീസിന്റെ ഇത്തരം നടപടികൾ തടയണമെന്നും ഇതിനായി പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ട് ഡോ. പ്രതിഭ ചീഫ് സെക്രട്ടറിക്ക് രണ്ടു തവണ അപേക്ഷ സമർപ്പിച്ചു. നടപടി ഉണ്ടാകാതിരുന്നതോടെ കോടതിയെ സമീപിക്കുകയായിരുന്നു. രണ്ടു നിവേദനങ്ങളും പരിഗണിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.
തുടർന്നു സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഡോക്ടർമാർക്കും ആശ്വാസമാകുന്ന ഉത്തരവ് നേടിയെടുക്കുകയായിരുന്നു. ഇതു സംബന്ധിച്ച മാർഗരേഖ സർക്കാർ പുറത്തിറക്കുകയും ചെയ്തു.
ജോലിയിൽ കൃത്യത കാണിച്ചതിന് ഡോക്ടർക്ക് ഏറെ പോലീസ് അധിക്ഷേപം സഹിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അറസ്റ്റിലായ പ്രതികളുടെ മെഡിക്കോലീഗൽ മാർഗരേഖ സർക്കാർ പുറത്തിറക്കിയിതിലൂടെ ഡോക്ടറുടെ പോരാട്ടം വിജയിച്ചിട്ടുണ്ടെന്ന് ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് റിപ്പോര്‍ട്ടിൽ വിശദീകരിച്ചതും ഈ വനിതാ ഡോക്ടർക്കുള്ള അംഗീകാരമാണ്.
റിമാന്‍ഡ് പ്രതികളുടെ വൈദ്യപരിശോധന: പോരാട്ടം വിജയമാക്കി വനിതാ ഡോക്ടർ
12:46 AM Dec 10, 2022 | Deepika.com