കൊച്ചി: ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫിന്റെ ഓഡിയോ സന്ദേശം വിശ്വാസികൾക്കിടയിലും പൊതുസമൂഹത്തിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് സീറോ മലബാർ സഭയുടെ മീഡിയ കമ്മീഷൻ സെക്രട്ടറിയും പിആർഒയുമായ ഫാ. ആന്റണി വടക്കേക്കര അറിയിച്ചു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ സഭയിലെ ഏതു പിതാവിനെയും വ്യക്തിപരമായി കണ്ടു സംസാരിക്കാനും കാര്യങ്ങൾ ബോധ്യപ്പെടുത്താനും സ്വാതന്ത്ര്യവും സാഹചര്യവും ഉള്ള ജസ്റ്റീസ് കുര്യൻ ജോസഫ് ഇത്തരത്തിൽ വോയ്സ് മെസേജ് പ്രചരിപ്പിച്ചത് ഉചിതമായില്ല.
ഏകീകൃത കുർബാന അർപ്പണരീതി നടപ്പിലാക്കുന്നതിൽ 1999ൽ കർദിനാൾ മാർ വർക്കി വിതയത്തിലിന്റെ നേതൃത്വത്തിൽ പിതാക്കന്മാർ സമവായത്തിലെത്തിയതാണ്. ആ സമവായമാണു 2021 ഓഗസ്റ്റിൽ സഭ മുഴുവനിലും നടപ്പിലാക്കാൻ തീരുമാനിച്ചത്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും എറണാകുളം-അങ്കമാലി അതിരൂപതയിലൊഴികെ സഭയിലെ 34 രൂപതകളിലും ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലായി.
ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലാക്കാൻ ചിലർ എതിരു നില്ക്കുന്നതും ക്രൈസ്തവവും സഭാത്മകവുമല്ലാത്ത പ്രതിഷേധസമരമാർഗങ്ങളിലൂടെ എതിർപ്പു തുടർന്നുകൊണ്ടിരിക്കുന്നതുമാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം. സിനഡ് തീരുമാനം ഒരിക്കലും അനുസരിക്കില്ല എന്നു പരസ്യമായ പ്രഖ്യാപനം നടത്തുന്നവരുമായി സമവായത്തിൽ എത്താനുള്ള സാധ്യതകൾ എത്രമാത്രമുണ്ടെന്ന് മീഡിയേഷൻ രംഗത്തു പ്രവർത്തിക്കുന്ന ജസ്റ്റീസ് കുര്യൻ ജോസഫിന് അറിയാമല്ലോ എന്നും വിശദീകരണക്കുറിപ്പിൽ ചോദിക്കുന്നു.
സിനഡിനോടും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തോടും മാർപാപ്പയുടെ ആഹ്വാനത്തോടും നിഷേധാത്മക സമീപനം തുടരുകയും സഭയിൽ നാളിതുവരെ കേട്ടുകേൾവിപോലും ഇല്ലാതിരുന്ന അച്ചടക്കലംഘനങ്ങൾ നടക്കുകയും ചെയ്ത സാഹചര്യത്തിലാണ് അതിരൂപതയിൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നിയമിതനായത്.
അനേകം വർഷങ്ങൾ നീതിപീഠത്തിന്റെ നിഷ്പക്ഷതയുടെ കാവൽക്കാരനായി പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റീസ് കുര്യൻ ജോസഫ് അതിരൂപതയിലെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചു പക്ഷപാതപരമായാണ് സംസാരിച്ചത്. അത്യന്തം അപലപനീയമായ വാക്കുകൾ ഉപയോഗിച്ചു സഭയുടെ തലവനെ നിരന്തരം ആക്ഷേപിച്ചപ്പോൾ, സഭാതലവന്റെയും പൗരസ്ത്യ തിരുസംഘാധ്യക്ഷന്റെയും കോലം കത്തിച്ചപ്പോൾ, സിനഡുപിതാക്കന്മാരെ അവഹേളിച്ചപ്പോൾ, സിനഡിനെ അനുസരിക്കില്ലായെന്നു ദേവാലയങ്ങളിൽ കുഞ്ഞുങ്ങളെക്കൊണ്ടുപോലും പ്രതിജ്ഞയെടുപ്പിച്ചപ്പോൾ, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കെതിരേ ക്രൂരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും സംഘങ്ങളായിച്ചെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ, അതിരൂപതയുടെ ആസ്ഥാനം ആസൂത്രിത സമരവേദിയായി തുടരുമ്പോൾ അതിരൂപതാംഗമായ ജസ്റ്റീസ് കുര്യൻ ജോസഫിന്റെ നിശബ്ദത മനഃപൂർവമായിരുന്നു എന്നു സംശയിക്കേണ്ടതായി വരുന്നുവെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.
ജസ്റ്റീസ് കുര്യൻ ജോസഫിന്റെ സന്ദേശം ആശയക്കുഴപ്പം സൃഷ്ടിച്ചെന്ന് മീഡിയ കമ്മീഷൻ
12:46 AM Dec 10, 2022 | Deepika.com