കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടില്‍നിന്നു കോഴിക്കോട് കോര്‍പ്പറേഷന്റെ പണം തട്ടിയെടുത്ത കേസില്‍ സിബിഐ പ്രാഥമിക തെളിവുകള്‍ ശേഖരിച്ചു തുടങ്ങിയതോടെ തട്ടിപ്പ് അന്വേഷണം പുതിയ തലത്തിലേക്ക്.
കോര്‍പ്പറേഷനിലെ ഉന്നതരും തട്ടിപ്പിനു കൂട്ടുനിന്നെന്ന് കേസിലെ പ്രതിയായ മുന്‍ മാനേജര്‍ എം.പി. റിജില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കൊപ്പം കോടതിയില്‍ വാദിച്ചിരുന്നു.
റിജിലിന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയാല്‍ അന്വേഷണം കോര്പ്പറേഷന് ഉദ്യോഗസ്ഥരിലേക്കും ഭരണസമിതിയിലെ പ്രമുഖരിലേക്കും നീളാന്‍ സാധ്യതയുണ്ട്. ക്രൈംബ്രാഞ്ച് റിജിനെ മാത്രമാണു പ്രതിയായി കാണുന്നത്.
എന്നാല്‍ കേന്ദ്ര ഏജന്‍സിയായ സിബിഐ വന്നാല്‍ കേസ് കൈവിട്ടുപോകുമെന്ന ആശങ്ക കോർപ്പറേഷൻ ഭരണം കയ്യാളുന്ന സിപിഎം നേതൃത്വത്തിനുണ്ട്. 12.68 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുന്‍ മാനേജര്‍ എം.പി. റിജില്‍ തട്ടിയെടുത്തെന്ന കേസിലാണു സിബിഐ തെളിവെടുപ്പ് തുടങ്ങിയത്. റിജിലിന്റെ മൊഴി സിബിഐ രേഖപ്പെടുത്തും.
പഞ്ചാബ് നാഷണല്‍ ബാങ്ക് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഏതാനും ദിവസം മുമ്പ് സിബിഐക്കു സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സിബിഐ പ്രാഥമിക തെളിവെടുപ്പു നടത്തുന്നത്.
പിഎന്‍ബി തട്ടിപ്പ്: നേരറിയാൻ സിബിഐ വരുമോ?
12:46 AM Dec 10, 2022 | Deepika.com