കൊച്ചി: കാസര്‍ഗോഡ് ആരംഭിച്ച സംസ്ഥാന സബ്ജൂണിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് മത്സരാര്‍ഥികള്‍ക്കു യാതൊരുവിധ പരിഗണനയും നല്‍കുന്നില്ലെന്ന് പരാതി.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ നിന്ന് 15 ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞദിവസം എല്ലാ ടീമുകളും മത്സരം നടക്കുന്ന കാസര്‍ഗോഡ് ജിവിഎച്ച്എസ്എസില്‍ എത്തിയിരുന്നു. ഇവര്‍ക്ക് താമസിക്കാന്‍ ക്ലാസ് മുറികളാണ് നല്‍കിയിരിക്കുന്നത്. ബെഡുപോലും നല്‍കാതെ ഹോക്കികളിക്കാരായ വിദ്യാര്‍ഥികള്‍ തറയിലാണ് കിടക്കുന്നത്.
ഇന്നലെ സ്കൂളില്‍ ക്ലാസ് ഉണ്ടായിരുന്നതിനാല്‍ ഇവര്‍ ബാഗും കളിയുപകരണങ്ങളുമായി മുറിയില്‍ നിന്ന് പുറത്തിറങ്ങി ഗ്രൗണ്ടിനു ചുറ്റുമിരിക്കേണ്ടിവന്നുവെന്നും സീനിയര്‍ പ്ലെയേഴ്സ് അസോസിയേഷന് ഓഫ് ഹോക്കി സംഘടനയുടെ വക്താക്കളും മുന്‍കാല താരങ്ങളുമായ സുനില്‍ ഡി. ഇമ്മട്ടി, ജെഫ്രി പിന്‍ഹീറോ എന്നിവര്‍ വാർത്താസമ്മേളനത്തില്‍ ആരോപിച്ചു.
രാവിലെ ആറുമുതല്‍ വൈകിട്ട് അഞ്ചുവരെ തുടര്‍ച്ചയായി 11 മത്സരങ്ങള്‍ ആണ് ഫിക്സ്ചറില്‍ ഉള്ളത്. രാവിലെ പത്തുമുതല്‍ രണ്ടുവരെ മത്സരങ്ങള്‍ പാടില്ലെന്നാണ് ചട്ടമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. മത്സരങ്ങള്‍ 11 ന് സമാപിക്കും. 16 ടീമുകളാണ് പങ്കെടുക്കുന്നത്.
സംസ്ഥാന സബ് ജൂണിയര്‍ ഹോക്കി; പരാതിയുമായി മുതിര്‍ന്ന താരങ്ങള്‍
12:46 AM Dec 10, 2022 | Deepika.com