സാബു ജോണ്
തിരുവനന്തപുരം: ലഹരിയെ എതിർക്കുന്നതിൽ നിയമസഭയിലും പുറത്തും രാഷ്ട്രീയ പാർട്ടികൾ തമ്മിൽ വല്ലാത്ത മത്സരമാണു നടക്കാറുള്ളത്. എന്നാൽ ലഹരി വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ തല്ലുന്ന കാഴ്ചയ്ക്കാണു ഇന്നലെ സഭ സാക്ഷ്യം വഹിച്ചത്. വാഗ്വാദവും വെല്ലുവിളിയും അതിരുകടക്കുമെന്നു കണ്ട പ്പോൾ സ്പീക്കർ എ.എൻ. ഷംസീർ സഭ നിർത്തി വച്ചതു കൊണ്ട് അനിഷ്ടസംഭവങ്ങൾ ഒഴിവായെന്നു പറയാം.
ഫുട്ബോൾ മത്സരത്തിലെന്നതു പോലെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പിൻനിര മുന്നോട്ടും പിന്നോട്ടും കയറിയുമിറങ്ങിയും പ്രതിഷേധം ഏറ്റക്കുറച്ചിലോടെ പ്രകടിപ്പിച്ചെങ്കിൽ ഒടുവിൽ എല്ലാവരും മുൻനിരയിലേക്കു കയറി വന്നു കളിക്കാൻ തുടങ്ങിയതോടെയാണു സ്പീക്കർ ലോംഗ് വിസിൽ മുഴക്കിയത്. ഉച്ചയ്ക്കു 12.30 വരെ നീളേണ്ട സഭ 11 കഴിഞ്ഞപ്പോൾ തന്നെ പിരിഞ്ഞു.
സമീപദിവസങ്ങളിൽ പുറത്തു വന്ന ലഹരി കേസുകളുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാട്ടി മാത്യു കുഴൽനാടൻ നോട്ടീസ് നൽകിയ അടിയന്തരപ്രമേയമാണു സഭയിൽ സാധാരണമല്ലാത്ത തരത്തിലുള്ള പ്രകോപനങ്ങൾക്കു കാരണമായത്. മലയിൻകീഴിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെട്ട മയക്കുമരുന്നു, പീഡന കേസും വടകര ചെന്പോലയിൽ പതിമൂന്നുകാരിയെ കാരിയർ വരെ ആക്കിയ സംഭവവും വിവരിച്ച കുഴൽനാടൻ ഇതിനു പിന്നിലെ രാഷ്ട്രീയ സംരക്ഷണത്തെക്കുറിച്ചു പറഞ്ഞതാണു പിന്നീടുണ്ട ായ പ്രതിഷേധങ്ങൾക്കു വഴിമരുന്നിട്ടത്.
മറുപടി പറഞ്ഞ എക്സൈസ് മന്ത്രി എം.ബി. രാജേഷ് വല്ലാതെ പ്രകോപിതനായി. ലഹരിക്കെതിരായ ഒറ്റക്കെട്ടായ പ്രവർത്തനം തുരങ്കം വയ്ക്കുന്നതായി കുഴൽനാടന്റെ ആരോപണങ്ങൾ എന്നായിരുന്നു മന്ത്രിയുടെ ആക്ഷേപം. പക്വതയില്ലായ്മ, രാഷ്ട്രീയ ദുഷ്ടലാക്ക് തുടങ്ങിയ വാക്കുകളും കുഴൽനാടനെതിരേ മന്ത്രി പ്രയോഗിച്ചു. പ്രതിപക്ഷ നേതാവ് കുഴൽനാടന്റെ വഴിയേ നീങ്ങരുതെന്നും മന്ത്രി പറഞ്ഞു.
വാക്കൗട്ട് പ്രസംഗത്തിനെഴുന്നേറ്റ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മെല്ലെ തുടങ്ങി പിന്നെ മലയിൻകീഴിലേക്കും വടകരയിലേക്കുമൊക്കെ പോയി. മേപ്പാടിയിൽ അപർണ എന്ന എസ്എഫ്ഐ നേതാവിനു ലഹരി മാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റതിനേക്കുറിച്ചു പ്രതിപക്ഷം മൗനം പാലിക്കുന്നു എന്ന മന്ത്രിയുടെ ആക്ഷേപത്തിനും സതീശൻ മറുപടി പറഞ്ഞു. അവിടെ ആക്രമിച്ചവരും മുൻ എസ്എഫ്ഐക്കാർ തന്നെ എന്ന സതീശന്റെ പരാമർശം കൂടിയായതോടെ ഭരണപക്ഷത്തെ പിൻനിര ചാടിയെണീറ്റു.
ബഹളം രൂക്ഷമായതോടെ സതീശൻ പ്രസംഗം നിർത്തി. പ്രതിപക്ഷാംഗങ്ങൾ മുൻനിരയിലെത്തി. ഭരണപക്ഷത്തെ പിൻനിരക്കാരും മുൻനിരയിലേക്കു നീങ്ങി. ഇരുപക്ഷവും പരസ്പരം വെല്ലുവിളി മുഴക്കിക്കൊണ്ടിരുന്നു. രംഗം ശാന്തമാക്കാൻ സ്പീക്കർ പരമാവധി ശ്രമിച്ചെങ്കിലും ബഹളം തുടർന്നു കൊണ്ട ിരുന്നു. ഒടുവിൽ മന്ത്രി കെ. രാധാകൃഷ്ണൻ നിർദേശിച്ചപ്പോൾ ഭരണപക്ഷാംഗങ്ങൾ സീറ്റുകളിലേക്കു മടങ്ങി. പ്രതിപക്ഷ നേതാവ് വീണ്ടും പ്രസംഗം തുടർന്നു.
മേപ്പാടി പോളി ടെക്നിക്കിൽ ലഹരിമരുന്ന് ഉപയോഗത്തിന്റെ പേരിൽ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്ത രണ്ടു പേരും എസ്എഫ്ഐ നേതാക്കളാണെന്നു സതീശൻ പറഞ്ഞതോടെ വീണ്ടും ബഹളം. പഴയതെല്ലാം ആവർത്തിച്ചു.
ഇതിനിടെ മന്ത്രിമാർ ഇടപെടാൻ ശ്രമിച്ചപ്പോൾ സതീശൻ അംഗീകരിച്ചില്ല. തന്നെ സംസാരിക്കാൻ അനുവദിക്കാതെ മന്ത്രിമാർ ഇടപെടേണ്ടെന്നായിരുന്നു സതീശന്റെ നിലപാട്. ഭരണപക്ഷവും പ്രതിപക്ഷവും മുൻ നിരയിലെത്തി വെല്ലുവിളി തുടർന്നു. സ്പീക്കറുടെ അഭ്യർഥനയും അപേക്ഷയുമൊന്നും ഫലിക്കുന്നില്ലെന്നു കണ്ട തോടെ സഭ പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു.
സിപിഎമ്മിലെ യുവ എംഎൽഎമാരായ ലിന്റോ ജോസഫ്, കെ.എം. സച്ചിൻദേവ്, കെ.യു. ജനീഷ്കുമാർ, സേവ്യർ ചിറ്റിലപ്പിള്ളി, എം.എസ്. അരുണ്കുമാർ, എ. രാജ എന്നിവരായിരുന്നു പ്രതിഷേധത്തിന്റെ മുന്നണിപ്പോരാളികൾ. സിപിഐ അംഗങ്ങളെ പ്രതിഷേധത്തിനൊപ്പം കാണാനുണ്ടായിരുന്നില്ല.
ലഹരിയുടെ പേരിൽ സഭയ്ക്കുള്ളിൽ ഭരണ- പ്രതിപക്ഷ പോരാട്ടം അരങ്ങു തകർക്കുന്പോൾ സന്ദർശക ഗാലറിയിൽ ഇരുന്നിരുന്നത് യൂണിഫോം ധരിച്ച സ്കൂൾ കുട്ടികളായിരുന്നു. കേരള നിയമസഭയിൽ നിന്ന് അവർക്കു കിട്ടിയ സന്ദേശം എന്താണോ ആവോ.
ലഹരിയിൽ നീറിയും പുകഞ്ഞും പൊട്ടിത്തെറിച്ചും
12:46 AM Dec 10, 2022 | Deepika.com