കൊച്ചി: കോവിഡ് കാലത്ത് പിപിഇ കിറ്റും ശസ്ത്രക്രിയാ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണത്തിൽ ലോകായുക്തയ്ക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ലോകായുക്ത ഇടപെടൽ ചോദ്യംചെയ്തു സമർപ്പിച്ച ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ടു മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അടക്കമുള്ളവർ രണ്ടാഴ്ചയ്ക്കകം ലോകായുക്തയ്ക്കു വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റീസ് എസ്. മണികുമാർ, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ് .
കോവിഡ് കാലത്ത് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയാരോപണം വന്നതിനു പിന്നാലെയാണ് ലോകായുക്ത അന്വേഷണം ആരംഭിച്ചത്. കേസിൽ മുൻമന്ത്രി കെ.കെ. ശൈലജ, ആരോഗ്യ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ കോബ്രഗഡെ എന്നിവരുൾപ്പെടെ 11 പേർക്കാണ് ലോകായുക്ത മുമ്പാകെ ഹാജരാകണമെന്നു നിർദേശിച്ചു നോട്ടീസ് പുറപ്പെടുവിച്ചത്. ഇതു ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്.
കോണ്ഗ്രസ് നേതാവ് വീണ എസ്. നായരുടെ പരാതിയിലാണ് ലോകായുക്ത അന്വേഷണം ആരംഭിച്ചത്. പരമാവധി ചില്ലറ വിലയേക്കാൾ കൂടിയ വിലയിലാണ് പിപിഇ കിറ്റും ശസ്ത്രക്രിയ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവയും വാങ്ങിയതെന്നായിരുന്നു ആരോപണം. പരാതിയിൽ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ ശരിയാണോ അല്ലയോ എന്നു പരിശോധിക്കാനുള്ള വിവേചനാധികാരം ലോകായുക്തയ്ക്കുണ്ടെന്നു ഹൈക്കോടതി വിലയിരുത്തി.
ദുരന്തനിവാരണ നിയമപ്രകാരമാണ് പിപിഇ കിറ്റ് ഉൾപ്പെടെയുള്ളവ വാങ്ങിയതെന്നും അഴിമതി നിരോധന നിയമപ്രകാരം കേസ് പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ അഴിമതി ആരോപിച്ചുള്ള അന്വേഷണത്തെ എന്തിനു ഭയക്കുന്നുവെന്നായിരുന്നു കോടതിയുടെ ചോദ്യം.
പിപിഇ കിറ്റ് അഴിമതി; അന്വേഷണം തുടരാം: കോടതി
01:13 AM Dec 09, 2022 | Deepika.com