സാബു ജോണ്
തിരുവനന്തപുരം: രാജ്യത്തെ രാഷ്ട്രീചലനങ്ങളോരോന്നും അപ്പപ്പോൾ നിയമസഭയ്ക്കുള്ളിലും പ്രതിഫലിക്കും. എന്നാൽ രണ്ടു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നുകൊണ്ടിരുന്നപ്പോഴും ആരും അറിഞ്ഞ മട്ടു പോലും കാണിച്ചില്ല. ഒടുവിൽ മുസ്ലിംലീഗിലെ എ.കെ.എം. അഷ്റഫ് ഹിമാചൽ പ്രദേശിന്റെ രാഷ്ട്രീയ പ്രബുദ്ധതയെ അഭിനന്ദിക്കുന്നതു വരെ ആ കാത്തിരിപ്പു നീണ്ടു.
ഹിമാചലിൽ അധികാരത്തിലെത്തുമ്പോഴും ഗുജറാത്തിലെ ദയനീയ പ്രകടനമാകാം കോണ്ഗ്രസുകാരെ മൗനികളാക്കിയത്. ഇടതുപക്ഷത്തിന് ഒന്നും നേടാനും നഷ്ടപ്പെടാനുമില്ലാത്ത സ്ഥിതി ആയിരുന്നല്ലോ. ഹിമാചൽ പ്രദേശിൽ ആകെയുണ്ടായിരുന്ന സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. എങ്കിലും ബില്ലിന്റെ ചർച്ചയ്ക്കു മറുപടി പറയുമ്പോൾ മന്ത്രി പി. രാജീവ് അഷ്റഫ് പറഞ്ഞതിനോടു ചിലതു കൂട്ടിച്ചേർത്തു. ജയിച്ച ആളുകളെ കൂടെ നിർത്താൻ നോക്കിക്കോ. വേണമെങ്കിൽ ഇവിടേക്കു കൊണ്ടുവരാമെന്നൊരു ഓഫറും വച്ചു. ഗുജറാത്ത് ചാർജുകാരനെ സഭയിൽ കാണുന്നില്ലല്ലോ എന്നും മന്ത്രി ചോദിച്ചു. രമേശ് ചെന്നിത്തലയെ ആണു രാജീവ് ഉദ്ദേശിച്ചത്.
നാലു ബില്ലുകൾ പാസാക്കി
നിയമനിർമാണത്തിന്റെ തിരക്കിലായിരുന്നു ഇന്നലെ സഭ. നാലു ബില്ലുകൾ പാസാക്കി. മറ്റു നാലു ബില്ലുകൾ പരിഗണിച്ച് സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു. ചർച്ച ചെയ്തും ചർച്ച ഒഴിവാക്കിയുമൊക്കെ നിയമനിർമാണം പുരോഗമിച്ചപ്പോൾ സമ്മേളനം വൈകുന്നേരം അഞ്ചേകാൽ വരെ നീണ്ടു. നിയമനിർമാണമായതിനാൽ സഭയിൽ നിറഞ്ഞുനിന്നത് നിയമമന്ത്രി കൂടിയായ പി. രാജീവ് ആയിരുന്നു.
ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം നിജപ്പെടുത്തുന്ന ഭേദഗതി ബിൽ അവസാനഘട്ടത്തിലേക്കു കടന്നപ്പോഴാണ് ഇംഗ്ലീഷ് വാക്കായ ‘ഹീ’ ക്കു പകരം ‘ഷീ ഓർ ഹീ’ എന്നാക്കി മാറ്റുന്ന ഔദ്യോഗിക ഭേദഗതി മന്ത്രി കൊണ്ടുവന്നത്. നിലവിലുള്ള നിയമപ്രകാരം ‘ഹീ’ എന്ന വാക്ക് ബില്ലുകളിൽ പ്രയോഗിച്ചാൽ അത് ആണും പെണ്ണും എന്ന അർഥം വരുമെന്നാണു നിർവചനം. എന്നാൽ സമീപകാലത്തായി ‘ഹീ ഓർ ഷീ’ എന്ന് ഉപയോഗിക്കാറുണ്ട്. മന്ത്രി കുറച്ചുകൂടി പുരോഗമനക്കാരനായി ‘ഷീ’ എന്ന വാക്ക് ആദ്യം ഉപയോഗിച്ചു. എന്നാൽ ആണും പെണ്ണും എന്നു കൃത്യമായി രേഖപ്പെടുത്തിയാൽ മൂന്നാം ലിംഗത്തെയും രേഖപ്പെടുത്തേണ്ടിവരുമെന്ന നിയമപ്രശ്നം മാത്യു കുഴൽനാടൻ ഉന്നയിച്ചു. അതു പിന്നീടു പരിഗണിക്കാമെന്നു പറഞ്ഞു തർക്കത്തിലേക്കു കടക്കാതെ മന്ത്രി തെന്നിമാറി.
ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച മാത്യു കുഴൽനാടൻ തലേദിവസം സർവകലാശാലാ ഭേഗദതി ബില്ലിൽ ഇടപെട്ടു മന്ത്രിയോടു ചോദിക്കാൻ കരുതി വച്ചതു ചോദിച്ചു. സർവകലാശാലാ ചാൻസലർ ഗവർണർ ആണെങ്കിലും അല്ലെങ്കിലും വിദ്യാർഥികളുടെ ഭാഗത്തുനിന്നു നോക്കിയാൽ അവർക്ക് എന്തു വ്യത്യാസമെന്നു കുഴൽനാടൻ ചോദിച്ചു.
കാലോചിതമായി ഗുണനിലവാരം വർധിപ്പിക്കാൻ തയാറാകാത്തതിനാലാണു വിദ്യാർഥികൾ പഠിക്കാനായി പുറംരാജ്യങ്ങളിലേക്ക് ഒഴുകുന്നതെന്നു മാത്യു പറഞ്ഞു. കേരളത്തിലെ സർവകലാശാലകളെയും ഉന്നതവിദ്യാഭ്യാസത്തെയും അടച്ചാക്ഷേപിക്കരുതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദ്യാർഥികൾ പുറത്തേക്കു പോകുന്നുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
സിൽവർലൈൻ
സിൽവർലൈൻ അടിയന്തരപ്രമേയമായി സഭയിലെത്തിച്ചത് റോജി എം. ജോണ് ആയിരുന്നു. പദ്ധതി മരവിപ്പിച്ചിട്ടില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാൽ ആ നിമിഷം പദ്ധതി പ്രവർത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. നിങ്ങൾക്ക് ഒരു കാര്യത്തിൽ ആശ്വാസം കൊള്ളാം. അതു പക്ഷേ നാടിന്റെ പരാജയമാണ്. സമരത്തെത്തുടർന്ന് കേന്ദ്രം അനുമതി നൽകാതെ ഉഴപ്പുന്നതു സൂചിപ്പിച്ചു മുഖ്യമന്ത്രി പറഞ്ഞു.
ഏതു പ്രക്ഷോഭം വന്നാലും നാടിനു ഗുണകരമായ പദ്ധതി ആണെങ്കിൽ നടപ്പാക്കിയിരിക്കും. ദേശീയപാത, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയതുപോലെ ഇതും നടപ്പിലാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഒരിക്കലും വരില്ലെന്ന് അറിഞ്ഞുകൊണ്ട് വരും, വരാതിരിക്കില്ല എന്നു മുഖ്യമന്ത്രി പറയുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
തുടർഭരണത്തിന്റെ ധാർഷ്ട്യത്തോടെ, എന്തു വന്നാലും നടപ്പിലാക്കുമെന്നു നിങ്ങൾ നേരത്തേ പറഞ്ഞു. എന്തു വന്നാലും നടപ്പിലാക്കാൻ അനുവദിക്കില്ലെന്നു വിനയത്തോടെ ഞങ്ങൾ പറഞ്ഞു. ഒടുവിൽ ഞങ്ങളുടെ വിനയം ജയിച്ചു. ഇനി കേന്ദ്രം അനുമതി നൽകിയാലും പദ്ധതി നടപ്പിലാക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തിടത്തോളം കാലം ആരുടെ വാശി ജയിക്കുമെന്നു പറഞ്ഞു തർക്കിക്കേണ്ട.
തെരഞ്ഞെടുപ്പുഫലത്തിൽ ആർക്കുമില്ല ആവേശം
12:24 AM Dec 09, 2022 | Deepika.com