തിരുവനന്തപുരം: വിഴിഞ്ഞം അടക്കമുള്ള വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
എല്ലാ വികസന പദ്ധതികളിലും സർക്കാർ ഇക്കാര്യം ഉറപ്പുവരുത്തി. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിലും ഈ സമീപനം തന്നെയാണ് സർക്കാരിനുള്ളതെന്ന് ചട്ടം 300 അനുസരിച്ചു നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ 140 ദിവസമായി അതിജീവന സമരം നടത്തിവന്ന ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി സമരസമിതിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയുടെ ഭാഗമായാണ് ചട്ടം 300 അനുസരിച്ചുള്ള പ്രസ്താവന മുഖ്യമന്ത്രി നടത്തിയത്.
വികസന പദ്ധതികൾ നടപ്പാക്കുന്പോൾ മാനുഷിക മുഖത്തോടെയാകണമെന്ന കാര്യത്തിൽ സർക്കാരിന് നിഷ്ക്കർഷയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാന്പത്തിക-വാണിജ്യ രംഗങ്ങളിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കാൻ സാധ്യതയുള്ളതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. വിഴിഞ്ഞം തീരത്തുനിന്നും 10 നോട്ടിക്കൽ മൈൽ അകലയൊണ് അന്താരാഷ്ട്ര കപ്പൽപാത കടന്നുപോകുന്നത്.
തീരത്തുനിന്നും ഒരു നോട്ടിക്കൽ മൈൽ അകലം വരെ 24 മീറ്റർ പ്രകൃതിദത്ത ആഴമുണ്ട് എന്നുള്ളത് വിഴിഞ്ഞം തുറമുഖത്തിന്റെ സവിശേഷതയാണ്. വിഴിഞ്ഞം തുറമുഖനിർമാണം 80 ശതമാനത്തോളം പൂർത്തിയായി. ഈ ഘട്ടത്തിൽ ചില കോണുകളിൽനിന്നും ആശങ്കകൾ ഉയർന്നുവരികയും തുറമുഖ പ്രദേശത്ത് ഓഗസ്റ്റ് 16 മുതൽ പ്രതിഷേധ പരിപാടികൾ ആരംഭിക്കുകയുമുണ്ടായി.
സമരസമിതി പ്രധാനമായും ഏഴ് ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്.ഇതിൽ തുറമുഖനിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യമൊഴികെ മറ്റ് ആവശ്യങ്ങളെക്കുറിച്ച് സമരസമിതിയുമായി തുറന്ന മനേസാടെ സർക്കാർ പലവട്ടം ചർച്ച നടത്തി. ഇതിനായി മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. സമരം അവസാനിക്കാത്തതിനെ തുടർന്ന് ചീഫ് സെക്രട്ടറി തലത്തിലും തുടർചർച്ച നടത്തി. ചില ഘട്ടത്തിൽ സമരം അക്രമാസക്തമാകുന്ന ദൗർഭാഗ്യകരമായ സ്ഥിതിവിശേഷമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാതോലിക്കാ ബാവയുടെ ഇടപെടലിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ സമരം രമ്യമായി അവസാനിപ്പിക്കാൻ ഇടപെട്ട മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കു മുഖ്യമന്ത്രിയുടെ പ്രത്യേക അഭിനന്ദനം. ബാവയുടെ മുൻകൈയും ഇടപെടലും പ്രത്യേകം പരാമർശം അർഹിക്കുന്നു.
ആപത്ഘട്ടങ്ങളിൽ ജനസമൂഹത്തിന്റെ സംരക്ഷണത്തിനായി സ്വന്തംജീവൻ പണയപ്പെടുത്തി രംഗത്തുവന്ന മത്സ്യത്തൊഴിലാളികളുടെ താത്പര്യങ്ങൾക്കു മുൻതൂക്കം കൊടുത്ത് നാടിന്റെ വികസനത്തിനുള്ള സുപ്രധാന പദ്ധതിയായ വിഴിഞ്ഞം തുറമുഖനിർമാണം മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടികളാണ് എല്ലാ ഘട്ടത്തിലും സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം: പുനരധിവാസത്തിനു മുന്തിയ പരിഗണനയെന്ന് മുഖ്യമന്ത്രി
12:29 AM Dec 08, 2022 | Deepika.com