കൊച്ചി: കേരള സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണറും സെനറ്റും തമ്മിലുള്ള തര്‍ക്കം അനാവശ്യമാണെന്നും വെറുതേ വിവാദമുണ്ടാക്കാനാണു ശ്രമമെന്നും ഹൈക്കോടതിയുടെ വിമര്‍ശനം.
പുതിയ വിസി വേണ്ടെന്നാണു സെനറ്റിന്റെ നിലപാടെങ്കില്‍ താത്കാലിക വിസി തുടരട്ടെയെന്നും വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയിലേക്കു പ്രതിനിധിയെ നല്കാന് സെനറ്റിനു താത്പര്യമില്ലെങ്കില്‍ പുറത്താക്കപ്പെട്ട അംഗങ്ങളുടെ ഹര്‍ജി തിരക്കിട്ടു പരിഗണിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.
സെനറ്റും ചാന്‍സലറും തമ്മില്‍ ഉടമ - തൊഴിലാളി ബന്ധമല്ല. ചാന്‍സലറാണു ശരിയെന്നു പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. കേരള സര്‍വകലാശാല സെനറ്റില്‍നിന്ന് ഗവര്‍ണര്‍ പുറത്താക്കിയതിനെതിരേ 15 അംഗങ്ങള്‍ നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഇതു വാക്കാല്‍ പറഞ്ഞത്. ഗവര്‍ണറെയും സെനറ്റിനെയും വിമര്‍ശിച്ച സിംഗിള്‍ ബെഞ്ച് അധികാര സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും പറഞ്ഞു.
സെനറ്റിന്റെ പ്രതിനിധിയില്ലാതെ സേര്‍ച്ച് കമ്മിറ്റിക്കു രൂപം നല്കി ഗവര്‍ണര്‍ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കിയാല്‍ സെനറ്റ് തങ്ങളുടെ പ്രതിനിധിയെ നല്‍കുമോയെന്ന ചോദ്യത്തിന് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാലയുടെ അഭിഭാഷകന് തടസവാദമുന്നയിച്ചു. ഇതു കോടതിയെ ചൊടിപ്പിച്ചു.
നോമിനിയെ നല്കാതിരിക്കാന് ഓരോരോ കാരണങ്ങള്‍ വെറുതേ പറയരുതെന്ന് കോടതി പ്രതികരിച്ചു. വിജ്ഞാപനം പിന്‍വലിക്കാതെ പ്രതിനിധിയെ നല്‍കേണ്ടെന്നു സെനറ്റ് പ്രമേയം പാസാക്കിയതിനെയും കോടതി വിമര്‍ശിച്ചു.
കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിലാണു പ്രമേയം പാസാക്കിയത്. കേസിലെ ഒരു കക്ഷി മറ്റൊരു കക്ഷിയോടു വിജ്ഞാപനം റദ്ദാക്കാന്‍ എങ്ങനെ ആവശ്യപ്പെടും? കോടതിയുടെ പരിഗണനയിലുള്ള വിജ്ഞാപനം ഗവര്‍ണര്‍ എങ്ങനെ പിന്‍വലിക്കും? സെനറ്റ് പ്രമേയം പാസാക്കിയത് കോടതിയോടുള്ള വെല്ലുവിളിയാണ്. സെനറ്റിന് കോടതിയില്‍ വിശ്വാസമില്ലേ? ഗവര്‍ണര്‍ വിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ കോടതി അതു റദ്ദാക്കിയാലും പോരേ? കുറേപ്പേര് ഇവിടെ സ്ഥാനമുണ്ടാക്കാന്‍ ശ്രമിക്കുന്നു.
വിദ്യാര്‍ഥികള്‍ക്ക് ഇതിലൊന്നും താത്പര്യം ഇല്ല. ഇലക്ഷന്, അടിപിടി എന്നിങ്ങനെ അവര്‍ വേറേ ലോകത്താണ്. മിടുക്കരായ കുറേ കുട്ടികള്‍ ഇതിനിടയില്‍പ്പെട്ടു കിടക്കുന്നു.
സര്‍വകലാശാലയുടെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് അഭിമാനവും സന്തോഷവും വേണം. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പോലെ നമ്മുടെ സര്‍വകലാശാലകളുടെ പേരും പ്രശസ്തമാകണം. എന്നാല്‍ ഇവിടെനിന്നു കുട്ടികള്‍ വിദേശത്തേക്ക് പോവുകയാണ്. എന്നിട്ടും കണ്ണു തുറക്കുന്നില്ല. കോഴിക്കോട്ട് പതിമൂന്നുകാരി ലഹരിമരുന്നു കാരിയറാണെന്ന വാര്‍ത്ത വരുന്നു. ഇതു വേദനിപ്പിക്കുന്ന സംഭവമാണ്.
ചാന്‍സലര്‍സ്ഥാനത്തുനിന്ന് ഗവണര്‍റെ നീക്കാനുള്ള ബിൽ നിയമസഭയില്‍ വരുന്ന കാര്യം കക്ഷികളിലൊരാള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ രാഷ്ട്രീയം കോടതിക്കു പുറത്തുമതിയെന്നു ജഡ്ജി പറഞ്ഞു. ഹര്‍ജിയില്‍ ഇന്നും വാദം തുടരും.
ഗവര്‍ണർ-സെനറ്റ് തര്‍ക്കം അനാവശ്യമെന്നു കോടതി
12:29 AM Dec 08, 2022 | Deepika.com