തിരുവനന്തപുരം: പച്ചത്തേങ്ങ സംഭരണത്തിനായി സഞ്ചരിക്കുന്ന സംവിധാനം ഏർപ്പെടുത്തുമെന്നു മന്ത്രി പി. പ്രസാദ് നിയമസഭയിൽ അറിയിച്ചു. കർഷകരിൽനിന്നു പച്ചത്തേങ്ങ കിലോയ്ക്ക് 32 രൂപ നിരക്കിൽ സംഭരിക്കുന്നതിനുള്ള നടപടികൾ തുടരും.
വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗണ്‍സിൽ (വിഎഫ്പിസികെ)- 32 കേന്ദ്രങ്ങളിലും കേരഫെഡ് 27 ഇടത്തും നാളികേര വികസന കോർപറേഷൻ 30 കേന്ദ്രങ്ങളിലുമായാണു സംഭരിക്കുക. നാളികേരം സംഭരിച്ച വരയിൽ ഡിസംബർ ഒന്നു വരെ 18 കോടി രൂപ കർഷകർക്കു നൽകി.
കൊപ്ര സംഭരണത്തിൽനിന്നു കേരഫെഡിനെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു കേരളം കേന്ദ്രത്തിനു കത്തു നൽകിയിരുന്നു. കൊപ്രാ സംഭരണത്തിന് കേരഫെഡിനെക്കൂടി ഉൾപ്പെടുത്തി വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്ന ആവശ്യത്തിന് ഇനിയും അംഗീകാരമായിട്ടില്ല.
നാണ്യവിളകളായ നാളികേരം, റബർ എന്നിവയ്ക്ക് അടിക്കടിയുണ്ടാവുന്ന വിലയിടിവു തടയുന്നതിനായി വ്യാപാര നയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്രത്തിന്റെ ഇടപെടൽ അനിവാര്യമാണെന്ന് പലതവണ കേന്ദ്രത്തെ അറിയിച്ചിരുന്നെങ്കിലും കർഷക വിരുദ്ധ നയത്തിൽ മാറ്റം വരുത്തിയിട്ടില്ല.
റബർ വിലയിടിവു തടയുന്നതിനായി നടപ്പാക്കിയ വിലസ്ഥിരതാ പദ്ധതി പ്രകാരം 2021 മുതൽ കിലോയ്ക്ക് 170 രൂപ ഉറപ്പാക്കുന്ന നടപടിയാണു സ്വീകരിച്ചിട്ടുള്ളത്. ഈയിനത്തിൽ 2021-22 വർഷത്തിൽ 50 കോടി രൂപ അനുവദിച്ചു. അടുത്ത വർഷം ജൂണ്‍ വരെ തുടരുന്ന പദ്ധതിയുടെ എട്ടാം ഘട്ടമാണ് ഇപ്പോൾ നടപ്പാക്കുന്നത്.
ഒരു ഹെക്ടറിനു പ്രതിവർഷം പരമാവധി 1800 കിലോഗ്രാം റബറിനാണ് ആനുകൂല്യം നൽകുന്നത്. അഞ്ച് ഹെക്ടറിന് താഴെ കൃഷിഭൂമിയുള്ള കർഷകർക്ക് പരമാവധി രണ്ട് ഹെക്ടറിനാണ് സബ്സിഡി നൽകുന്നതെന്നും മന്ത്രി അറിയിച്ചു.
പച്ചത്തേങ്ങ സംഭരണത്തിനു സഞ്ചരിക്കുന്ന സംവിധാനം ഏർപ്പെടുത്തുമെന്നു കൃഷിമന്ത്രി
11:49 PM Dec 07, 2022 | Deepika.com