വടകര: അഴിയൂരിൽ 13 കാരിയായ വിദ്യാർഥിനി ലഹരിമരുന്ന് കാരിയറായ സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സ്കൂളിലെത്തി പരിശോധന നടത്തി.
കുട്ടിയെ പഠനത്തിലേക്ക് കൊണ്ടുവരാന്‍ സ്കൂള്‍ അധികൃതര്‍ക്കു നിര്‍ദേശം നല്കി. കുട്ടിയിൽനിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി. കൗണ്‍സലറുടെ സാന്നിധ്യത്തില്‍ വടകര വനിത സെല്ലിലായിരുന്നു മൊഴിയെടുപ്പ്.
കുട്ടി പഠിക്കുന്ന അഴിയൂര്‍ സ്കൂളില്‍ സര്‍വ കക്ഷിയോഗം ചേര്‍ന്നു. ലഹരിയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സ്കൂളിലും പരിസരത്തും പരിശോധന ശക്തമാക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവിടെ ബൈക്കിൽ ലഹരി സാധനങ്ങള്‍ എത്തിക്കുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്.
ഇത്തരക്കാർക്കെതിരെ കർശന നടപടി എടുക്കും. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം സ്കൂളിലെത്തി അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. കുട്ടിയെ ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചതിനും കയ്യിൽ കയറി പിടിച്ചതിനും നാട്ടുകാരനായ യുവാവിനെതിരേ പോക്സോ കേസെടുത്ത് ചോമ്പാല പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാൽ പ്രതിക്കെതിരെ ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
വിദ്യാർഥിനിയെ ലഹരി നൽകി കാരിയർ ആയി ഉപയോഗിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് എക്സൈസ് മന്ത്രിയുടെ നിർദേശം. ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി എം.ബി. രാജേഷ് നിർദേശം നൽകി.ആദ്യം ലഹരി കലർത്തിയ ബിസ്ക്കറ്റ് നൽകി. പിന്നീട് ഇൻജക്ഷൻ അടക്കം നൽകി ലഹരിക്ക് അടിമയാക്കിയ ശേഷം ലഹരി കടത്തിനും ഉപയോഗിച്ചുവെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. തന്നെപ്പോലെ മറ്റു പലരും ഇങ്ങനെ ഉണ്ടെന്നും കുട്ടി വ്യക്തമാക്കിയിരുന്നു.
പോക്സോ വകുപ്പുകൾ ചുമത്തി കേസ് എടുത്തെങ്കിലും ലഹരി മാഫിയയ്ക്ക് സംഭവവുമായി ബന്ധമുണ്ടെന്നു പെൺകുട്ടി മൊഴി നൽകിയിരുന്നില്ലെന്നായിരുന്നു പോലീസ് പറഞ്ഞത്. ഈ സാഹചര്യത്തിലാണ്, ചോമ്പാല പോലീസിനു സംഭവത്തിൽ വീഴ്ച പറ്റിയെന്നു കാട്ടി പെൺകുട്ടിയുടെ മാതാവ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയത്.
പോക്സോ വകുപ്പ് പ്രകാരമാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നതെന്നും സംഭവത്തിൽ ഇയാള്‍ക്ക് ബന്ധമുണ്ടോ ഇല്ലയോ എന്ന് കൂടുതൽ പരിശോധിച്ച ശേഷമേ പറയാൻ പറ്റൂ എന്നും കോഴിക്കോട് റൂറൽ എസ്പി ആർ. കറുപ്പുസ്വാമി പറഞ്ഞു.
കൗമാരക്കാരിയെ ലഹരി കാരിയറാക്കിയ സംഭവം: മന്ത്രി റിപ്പോർട്ട് തേടി
11:49 PM Dec 07, 2022 | Deepika.com