കാക്കനാട്: ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 200 കോടിയോളം രൂപ തട്ടിയ കേസിൽ ദമ്പതികൾക്കെതിരേ തൃക്കാക്കര പോലീസ് കേസെടുത്തു.
മാസ്റ്റേഴ്സ് ഗ്രൂപ്പ് സ്ഥാപന ഉടമകളായ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാ വീട്ടിൽ എബിൻ വർഗീസ് (40), ഭാര്യ രഞ്ജിനി എന്നിവർക്കെതിരെയാണു തൃക്കാക്കര പോലീസ് കേസെടുത്തത്. ഇരുവരും ഒളിവിലാണ്.
തൃക്കാക്കര പോലീസ് സ്റ്റേഷനിലും തൃക്കാക്കര അസി.കമ്മീഷണർ ഓഫീസിലുമായി രണ്ടു ദിവസങ്ങളിലായി നാൽപ്പതോളം പരാതികളാണു ലഭിച്ചത്. എറണാകുളത്തെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്ന എബിൻ വർഗീസ് അവിടുത്തെ എൻആർഐ അക്കൗണ്ടിലെ വിവരങ്ങൾ ശേഖരിച്ചാണു നിക്ഷേപകരെ വീഴ്ത്തിയതെന്ന് പരാതിക്കാർ പറയുന്നു. സിനിമാതാരങ്ങൾ, വിദേശമലയാളികൾ, ഡോക്ടർമാർ എന്നിങ്ങനെ തട്ടിപ്പിനിരയായവരുടെ നിര നീളും.
ബാങ്കിലെ എൻആർഐ അക്കൗണ്ടുകാരുടെയും സെലിബ്രിറ്റികളുടെയും അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് ബാങ്കിലെ മറ്റൊരു ജീവനക്കാരനായ ജേക്കബ് ഷിജോ വഴി മാസ്റ്റേഴ്സ് ഗ്രൂപ്പിൽ പണം നിക്ഷേപിച്ചാൽ 18 ശതമാനത്തിനു മുകളിൽ ലാഭവിഹിതം നൽകാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ജില്ലയിലെ ചില ന്യൂജനറേഷൻ ബാങ്കുകളിലെ ഏതാനും ജീവനക്കാരെയും ഇവരുടെ ഏജന്റുമാരാക്കിയതോടെ മറ്റ് ബാങ്കുകളിലെയും അക്കൗണ്ട് വിവരങ്ങൾ സംഘം ശേഖരിച്ചു. കൊച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിലും ഇവർക്ക് ഏജന്റുമാരുള്ളതായി പരാതിക്കാർ പറയുന്നു.
2014 ൽ ആരംഭിച്ച സ്ഥാപനം ആദ്യഘട്ടങ്ങളിൽ നല്ല രീതിയിൽ ലാഭവിഹിതം അക്കൗണ്ടിലേക്ക് കൈമാറും. തുടർന്ന് കൂടുതൽ തുക നിക്ഷേപിക്കാൻ പ്രേരിപ്പിക്കും. നിക്ഷേപകരെ കണ്ടെത്തിക്കൊടുത്താൽ കമ്മീഷനും നൽകും. വിശ്വാസം നേടിയെടുത്ത് കൂടുതൽ പേരെ ഇതിലേക്ക് ആകർഷിച്ചു.
2021 നവംബർ ആയതോടെ പണം മുടക്കിയവർക്കു മടക്കിക്കൊടുക്കാൻ സാധിക്കാതായി. ജിഎസ്ടി പ്രശ്നം പറഞ്ഞ് ദിവസങ്ങൾ തള്ളിനീക്കി. പണം മുടക്കിയവരിൽ ചിലർ കഴിഞ്ഞ തിങ്കളാഴ്ച സ്ഥാപനത്തിൽ എത്തിയപ്പോൾ പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് തൃക്കാക്കര പോലീസിൽ പരാതി നൽകുകയായിരുന്നു. അഞ്ച് ലക്ഷം രൂപ മുതൽ മൂന്നു കോടി രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. പരാതി ക്രൈം ബ്രാഞ്ചിന് കൈമാറും.
ലാഭവിഹിതം വാഗ്ദാനം ചെയ്ത് 200 കോടിയോളം തട്ടി ദന്പതികൾ മുങ്ങി
11:49 PM Dec 07, 2022 | Deepika.com