മാന്നാനം: പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റശേഷം ആദ്യമായി മാന്നാനത്ത് എത്തിയ സി.വി. ആനന്ദബോസിന് അദ്ദേഹം പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചേർന്ന് വരവേൽപ് നൽകി. സെന്റ് ജോസഫ്സ് യുപി സ്കൂൾ, സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ, കെഇ കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
മാന്നാനം ആശ്രമ ദേവാലയാങ്കണത്തിലെത്തിയ ഗവർണറെ സിഎംഐ സഭയുടെ പ്രിയോർ ജനറൽ റവ.ഡോ. തോമസ് ചാത്തംപറമ്പിൽ, പ്രൊവിൻഷ്യൽ ഫാ.സെബാസ്റ്റ്യൻ ചാമത്തറ, ആശ്രമം പ്രിയോർ ഫാ. മാത്യൂസ് ചക്കാലയ്ക്കൽ, കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി, പിആർഒ ഫാ. ആന്റണി കാഞ്ഞിരത്തുങ്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിങ്കൽ പുഷ്പാർച്ചന നടത്തിയശേഷം ദേവാലയത്തിൽ പിടിയരി സമർപ്പണവും നടത്തി. തുടർന്ന് ദേവാലയാങ്കണത്തിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്തു.
എൽപി സ്കൂളിൽ പഠിപ്പിച്ച അധ്യാപകരുടെ ഓരോരുത്തരുടെയും പേര് എടുത്തു പറഞ്ഞ് അനുസ്മരിച്ച ഗവർണർ അവരിൽ നിന്നും മാതാപിതാക്കളിൽ നിന്നും പഠിച്ച പാഠങ്ങളാണ് തന്റെ ജീവിതവിജയത്തിന് അടിസ്ഥാനമെന്നു പറഞ്ഞു.
കേരളത്തിന് വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ എന്തെങ്കിലുമൊക്കെ നേടാനായിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ വിശുദ്ധ ചാവറയച്ചനാണെന്നും സി.വി. ആനന്ദബോസ് പറഞ്ഞു. ഫാ. സെബാസ്റ്റ്യൻ ചാമത്തറ, ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
സി.വി. ആനന്ദബോസ് ചാവറയച്ചന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി
11:49 PM Dec 07, 2022 | Deepika.com