തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമ്മാണം മൂലമുള്ള പുനരധിവാസ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യാൻ ജില്ലാതല സമിതികൾ രൂപീകരിച്ചിട്ടുണ്ടെ ന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും തുറമുഖ സെക്രട്ടറിയും മേൽനോട്ടം വഹിക്കും.
• ഫ്ളാറ്റുകളുടെ നിർമാണം ഒന്നരക്കൊല്ലം കൊണ്ട് പൂർത്തിയാക്കും. രണ്ടുമാസത്തെ വാടക അഡ്വാൻസായി നൽകും. 5,500 രൂപ പ്രതിമാസം വാടക ഇനത്തിൽ നൽകുന്നതാണ്.
• പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും, വീടിന്റെ ആകെ വിസ്തീർണം 635 ചതുരശ്ര അടിയാകും. (550 ചതുരശ്ര അടി കെട്ടിടവും 85 ചതുരശ്ര അടി പൊതു സ്ഥലവുമുണ്ടാകും. ഡിസൈനുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സംബന്ധിച്ച് ചർച്ച നടത്തും. വലയും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കാനായി പൊതുവായ സ്ഥലം ഒരുക്കും.
• തീരശോഷണവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച പഠന സമിതി മത്സ്യത്തൊഴിലാളികളുടെ വിദഗ്ധ പ്രതിനിധികളുമായി ചർച്ച നടത്തും. തുറമുഖ നിർമാണ പ്രവർത്തനം തുടരും.
• നിലവിലുള്ള മണ്ണെണ്ണ എൻജിനുകൾ ഡീസൽ, പെട്രോൾ, ഗ്യാസ് എൻജിനുകളായി മാറ്റുന്ന പ്രവർത്തനം ഉടൻ നടപ്പാക്കും. ഇതിനായി ഒറ്റത്തവണ സബ്സിഡി നൽകും.
• മത്സ്യബന്ധനം നടത്തരുതെന്ന് ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശം പുറപ്പെടുവിക്കുന്ന തീയതികളിൽ തൊഴിൽനഷ്ടം ഉണ്ടാകുന്നത് പരിഗണിച്ച് ഫിഷറീസ് വകുപ്പിന്റെ അംഗീകാരമുള്ള പട്ടികയിൽ ഉൾപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കു നിർദേശം നിലനിൽക്കുന്ന തീയതികളുടെ എണ്ണം കണക്കാക്കി തൊഴിൽ നഷ്ടപരിഹാരം നൽകും. ഫിഷറീസ് വകുപ്പിന്റെ അംഗീകാരമുള്ള പട്ടികയിൽ ഉൾപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമുള്ളപക്ഷം മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി- അയ്യങ്കാളി തൊഴിലുറപ്പുപദ്ധതി തുടങ്ങിയ തൊഴിൽദാന പദ്ധതികളിൽ ഉൾപ്പെടുത്തും.
• മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രണ്ടാഴ്ചയ്ക്കുള്ളിൽ പൂനെ സെൻട്രൽ വാട്ടർ & പവർ റിസർച്ച് സ്റ്റേഷനുമായും മത്സ്യത്തൊഴിലാളി പ്രതിനിധികളുമായും ഫിഷറീസ് വകുപ്പ് ചർച്ച സംഘടിപ്പിച്ച് തുടർ നടപടി സ്വീകരിക്കും.
വിഴിഞ്ഞം പുനരധിവാസം: ജില്ലാതലത്തിലും നിരീക്ഷണ സമിതികളെന്നു മുഖ്യമന്ത്രി
11:49 PM Dec 07, 2022 | Deepika.com